തുച്ഛമായ ഇ പി എസ് പെൻഷൻ,
ബൃഹത്തായ ജീവിതശൈലിരോഗങ്ങൾ; രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മൂന്നാമതൊരു
അറ്റം കാണുന്നില്ല.
സർഗ്ഗാത്മകതയുടെ തലത്തിലും
തികഞ്ഞ ഒരു പരാജയം.
ഉറക്കമിളച്ച് എഴുതാറുള്ള
കവിതകൾ പത്രമാപ്പീസുകളിൽ
നിന്നും നിർവ്യാജം ഖേദത്തോടെ
തിരിച്ചയക്കപ്പെടും.
കവിതക്ക് വായനക്കാരില്ല. കവിത
മരിക്കുകയാണ്.
അപൂർവ്വം ചില കവിതകൾ വാരികയുടെ ബാക്കി വരുന്ന സ്പേസിന്റെ ആരും ശ്രദ്ധിക്കാത്ത കോണിൽ പ്രതിഫലമൊ
കോംപ്ലിമെന്ററി കോപ്പിയൊ തരാതെ
പ്രസിദ്ധീകരിക്കപ്പെടാറുണ്ട് എന്നതൊഴിച്ച് ആശയുടെ ഒരു കിരണവും എന്റെ ജീവിതത്തിലില്ല.
ഒരു മഹാതോൽവിയായി ഇങ്ങനെ
തുടരുന്നതിൽ അർത്ഥമില്ല
തൽക്ഷണം ഞാൻ ഒരു കാര്യം ഉറപ്പിച്ചു. ദയാവധത്തിന് അപേക്ഷയെഴുതാം:
ദുരിതപൂർണ്ണമായ ജീവിതത്തിൽ നിന്നും പടിയിറങ്ങി പോകാൻ, ഭരണകൂടം എന്നെ സഹായിക്കണം. റാപിഡ്ഫ യറിലൂടെ എന്നെ ഇല്ലാതാക്കാം. അല്ലെങ്കിൽ കൊടുംവിഷം നിറച്ച സൂചി കൊണ്ട് ഒരു ഇഞ്ചക്ഷൻ. ഇനി
വൈദ്യുതിക്കസേരയാണെങ്കിൽ
ബഹുകേമം! ഒരു സ്വിച്ചിടലിൽ എല്ലാം
ഭംഗിയായി തീരുമല്ലൊ!
ജീവിക്കുന്നത് ദയാവധനിയമം
നടപ്പിലാക്കിയ
നെതർലൻഡ്സിലല്ലല്ലോയെന്ന്
പിന്നീടാണ് ഓർത്തത്,
എവിടെയാണ് നെതർലൻഡ് സ്?
എന്റെ ഭൂഗോളപരിജ്ഞാനം കമ്മി.
പാസ്പോർട്ടും വിസയുമൊന്നുമില്ലത്ത
എന്നെ ആരാണ് അങ്ങോട്ട് കേറ്റുന്നത്!
തൽക്ഷണം
അപേക്ഷ കീറിക്കളഞ്ഞു.
ആരുടെയും ദയ കൊണ്ട്
തല്കാലം എനിക്ക് ചാകേണ്ട.
അടുത്ത ജന്മം
നെതർലൻഡ്സിലാകട്ടെ!