അവരുടെ കൈയ്യിലൊരു വാളുണ്ട്.
കുതുകാലുവെട്ടിയരക്തംപറ്റിയ, വാൾ
അതിൽ നിന്നടർന്നുവീഴുന്ന തുള്ളികളിൽ
എന്റെ രക്തമാണ്.
നിന്റെ രക്തമുണ്ട്
ഓരോ തുള്ളിയിലും
എന്റെ മണം
എൻറ രുചി
എന്റെ ശ്വാസം
ദൈവമേ....?
നിന്റെ മൗനം എനിക്ക് സഹിക്കാൻ വയ്യ.
'പാപം ചെയ്തവർ കല്ലെറിയട്ടെ'
മണവും രുചിയും നഷ്ടപ്പെട്ട കുലത്തിൽ
നീയെന്തിനു വന്നു.
പിറവിയുടെ തമോഗർത്തങ്ങൾ
നിനക്കിട്ട പേര്
സമത്വമെന്നോ?, സ്വാതന്ത്ര്യമെന്നോ?
ഉച്ചകോടികളിൽ
തീൻമേശയിൽ വിളമ്പിയ സമത്വം
പുറത്തില്ല.
വിശപ്പും ദാഹവും സമ്മിശ്രമായി സമ്മേളിച്ച്
നാൽക്കവലകളിൽ മുദ്രാവാക്യങ്ങളിൽ
കുളിരു കോരിയ ദിനങ്ങൾ മാത്രം മുന്നിൽ
നീ കൊന്നതാണീ ജീവനെ
ദൈവമേ നിനക്കിതിലെന്ത് പങ്ക്?
നിന്റെ നാഗരികഥകളിൽ
പച്ചമണ്ണിന്റെ ഗന്ധം
നിന്റെ വിയർപ്പിൽ
കടൽ ഒളിഞ്ഞിരിക്കുന്നു
അതിടയ്ക്കിടെ മണപ്പിച്ചും
നക്കി മധുരിച്ചുമവർ
ചിരിക്കുന്നത് ചിലപ്പോൾ ദാർശനിക പരിവേഷം
പൂകി, പിന്നിൽ നിന്നും ചവിട്ടാൻ വന്നവരെ തള്ളിമാറ്റിച്ചവിട്ടാനാണ്.
ഓരോ ചവിട്ടും വെറുതെയായതോർത്താണ്
ഇപ്പോൾ പലരും മൗനമാക്കുന്നത്.