എനിക്കുനീയുമീയിരുണ്ട രാവും തെഴുത്ത പകലിൻ്റെ മുൾക്കിരീടവും,
തനിക്കുതാൻ പോന്ന കനവുകൾക്കൊന്നു പറന്നു പാറുവാൻ നീലവാനവും.
കടുത്ത ജീവിതം പൊഴിച്ചൊരീ കടുംപെയ്ത്തിലിന്ന് ഞാൻ കുളിർന്നിരിക്കവെ
അടുത്ത് നീയുണ്ട് ചേർന്നിരിക്കുവാനതല്ലോ നമ്മെയും പുലർത്തിടുന്നത്.
വഴികളൊക്കെയും ഇടിഞ്ഞു താഴുമ്പോൾ ഉയർന്നിടും താനേ പുതിയ പാതകൾ,
കൂട്ടായ് കരം പിടിക്കുവാൻ സൗഹൃദങ്ങളും പറഞ്ഞുവെയ്ക്കുന്നു ഇതാണു ജീവിതം.
തകർത്തെറിഞ്ഞിടാം നമുക്ക് ചുറ്റിലും ഉയർത്തിടുന്നൊരാ മതിലുകൾ.
പിന്നെയും വന്നു കഴലു കെട്ടുന്ന , വാഴ്‌വിലില്ലാത്ത ദൈവങ്ങൾ.
തമ്മിലറിഞ്ഞിടാത്തൊരാ കൊടികളിൽ
കണ്ണുപൊത്തിടുന്നതി മൂഢത.
മനുഷ്യർ മാത്രമായിരുന്ന ജീവിതം ഓർത്തിരിക്കേണമെന്നുമേ .
ചെറുത്തു നിൽക്കുവാൻ തെളിച്ചമേകിയോരിസങ്ങളെ ബലിനൽകിയോർക്കത്രെ
ലോകമെങ്കിലും
പൊരുതിടാം
ചേർത്തുനിർത്തിടാം
തനുതളർന്നു വീഴുന്ന നാൾ വരെ.