Image

ജോസ് പുന്നൂസും ഭാര്യ ആലീസും വീണ്ടും മാതൃകയായി: സൂര്യയ്ക്ക് ക്രിസ്മസ് സമ്മാനമായി 'ഓര്‍മ്മ വില്ലേജി'ലെ വീട്

എ.എസ് ശ്രീകുമാര്‍ Published on 25 December, 2023
ജോസ് പുന്നൂസും ഭാര്യ ആലീസും വീണ്ടും മാതൃകയായി:  സൂര്യയ്ക്ക് ക്രിസ്മസ് സമ്മാനമായി 'ഓര്‍മ്മ വില്ലേജി'ലെ വീട്

പത്തനാപുരം: അമേരിക്കന്‍ മലയാളി ദമ്പതികളായ ജോസ് പുന്നൂസും ഭാര്യ റിട്ടയേഡ് ലെഫ്റ്റനന്റ് കേണല്‍ ആലീസ് ജോസും നിര്‍ധനരായ വിധവകള്‍ക്കും സമൂഹത്തില്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കുമായി നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വേളയില്‍ നിരാലംബയായ സൂര്യ എന്ന പെണ്‍കുട്ടിക്കുള്ള  വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കപ്പെട്ടു.

കൊല്ലം ജില്ലയിലെ പത്തനാപുരത്തിന് സമീപം പാണ്ടിത്തിട്ട എന്ന സ്ഥലത്ത് യാഥാര്‍ത്ഥ്യമായ 'ഓര്‍മ വില്ലേജി'ലെ ഒരു വീടാണ് കൊല്ലം എസ്.എന്‍ കോളേജിലെ   വിദ്യാര്‍ഥിനിയായ സുര്യയ്ക്ക് ജോസ് പുന്നൂസും ആലീസ് ജോസും സ്ഥലം എം.എല്‍.എ കെ.ബി ഗണേഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ നല്‍കിയത്.

നാല് വയസുള്ളപ്പോഴാണ് സൂര്യയുടെ അമ്മ മരിച്ചതും അച്ഛന്‍ ഉപേക്ഷിച്ചുപോയതും. തുടര്‍ന്ന് അമ്മൂമ്മയോടൊപ്പമായിരുന്നു താമസം. സ്വന്തമായി വീടില്ലാത്തതിനാല്‍ കടത്തിണ്ണകളിലും മറ്റും അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ടതായിരുന്നു സൂര്യയുടെ ബാല്യകാല ജീവിതം. കഴിഞ്ഞ 20 വര്‍ഷമായി വാടകവീട്ടിലായിരുന്നു. പുതിയ വീട്ടില്‍ വസ്ത്രങ്ങളും ഭക്ണവുമൊക്ക കരുതി വച്ചുകൊണ്ടാണ് സ്വപ്ന ഭവനത്തിന്റെ താക്കോല്‍ കൈമാറിയത്.

ഒന്നര ഏക്കര്‍ സ്ഥലത്ത് വിഭാവനം ചെയ്യുന്ന 15 വീടുകളില്‍ ആദ്യ ഘട്ടമായ അഞ്ച് വീടുകളുടെ താക്കോല്‍ ദാനം,  2022 മെയ് 21-ാം തീയതി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ വച്ച് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മഹത്തായ ജീവകാരുണ്യത്തിന്റെ സന്ദേശം പകര്‍ന്ന് താക്കോല്‍ ദാന കര്‍മം നിര്‍വഹിക്കുകയുണ്ടായി. വീടുകളുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. താക്കോല്‍ ദാനം 2024 ജനുവരിയിലേയ്ക്ക് നടത്താനുള്ള തീവ്രശ്രമത്തിലാണ് ഇവര്‍.

ഓര്‍മ വില്ലേജിലെ ആദ്യ വീട്, കൊടും ക്രൂരനാല്‍ കൊല്ലപ്പെട്ട കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിന്റെ ദീപ്ത സ്മരണയാക്കായാണ് ഉദ്ഘാടന ദിനത്തില്‍ സമര്‍പ്പിച്ചത്. ഫോമായുടെ മുന്‍ പ്രസിഡന്റും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ അനിയന്‍ ജോര്‍ജ് ആണ് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍. ജോസ് പുന്നൂസിന്റെയും ആലീസ് ജോസിന്റെയും മാതാപിതാക്കളോടുള്ള സ്‌നേഹ സ്മരണയുടെയും കൂടി പ്രതീകമായാണ് ഓര്‍മ വില്ലേജ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

പത്തനാപുരത്ത് തലവൂരില്‍ അഞ്ഞൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കോക്കാട്ടുവിളയിലെ പുരാതന കര്‍ഷക  കുടുംബാംഗമായ ജോസ് പുന്നൂസ് നാട്ടിലെ പ്രീഡിഗ്രി പഠനത്തിനും ഡല്‍ഹിയിലെ ഇലക്‌ട്രോണിക്‌സ് പഠനത്തിനും ശേഷം നാട്ടില്‍ ബിസിനസ് നടത്തുകയും 1985ല്‍ വിവാഹ ശേഷം ഭാര്യയുടെ മിലിട്ടറി സര്‍വീസുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഇന്ത്യുയുടെ വിവിധ സ്ഥലങ്ങളില്‍ ജീവിക്കുകയും ചെയ്തു. 2001ല്‍ ഇവര്‍ കുടുംബസമേതം അമേരിക്കയില്‍ എത്തി. ഇരുവരും ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക