Image

ഗവര്‍ണര്‍ കേരളത്തിന്റെ പ്രതിപക്ഷനേതാവ് (ലേഖനം: സാം നിലംപള്ളില്‍)

Published on 20 December, 2023
ഗവര്‍ണര്‍ കേരളത്തിന്റെ പ്രതിപക്ഷനേതാവ് (ലേഖനം: സാം നിലംപള്ളില്‍)

പിണറായി വിജയന്‍ രണ്ടാമൂഴം കൈവരിച്ചപ്പോള്‍ പറഞ്ഞ ഏതാനുംകാര്യങ്ങള്‍ കേരളീയര്‍ മറന്നുകഴിഞ്ഞെങ്കിലും ഒന്നുകൂടി ഓര്‍മ്മിപ്പിക്കയാണ്. നവകേരളം സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വാഗ്ദാനം. ഓരോ ഫയലും ഓരോജീവിതമാണന്ന് സര്‍ക്കാര്‍ ജീവനക്കാരോട് പറഞ്ഞു. കേരളജനതയുടെ ജീവിതം യൂറോപ്യന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതെല്ലാംകേട്ടപ്പോള്‍ എല്ലാകേരളീയരെപ്പോലെ ഞാനും കോള്‍മയിര്‍ കൊള്ളുകയുണ്ടായി. ക്യാപ്റ്റന്‍തന്നെ കേരളം ഭരിക്കട്ടെയെന്ന തലക്കെട്ടില്‍ ഒരുലേഖനംതന്നെ ഞാന്‍ എഴുതുകയുണ്ടായി. വിജയന്‍ നല്‍കിയ വാഗ്ദാനങ്ങളൊക്കെ അദ്ദേഹംതന്നെ വിഴുങ്ങുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. നവകേരളം എന്ന് അദ്ദേഹം ഉദ്ദേശിച്ചത് കെ റയിലും ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നവകേരളയാത്രയുമാണന്നും മനസിലായപ്പോള്‍ ഇയാളെ അഭിനന്ദിച്ചുകൊണ്ട് ലേഖനം എഴുതിയതില്‍ ഞാന്‍ ഖേദിക്കുന്നു.

കെ റയിലായിരുന്നു വിജയന്റെ ഭാവനയിലുണ്ടായിരുന്ന വന്‍ പദ്ധതി. ഏകദേശം നൂറുകോടി രൂപയോളം ചിലവുവരുന്ന പദ്ധതിയില്‍നന്ന് ഒരുവലിയതുക അടിച്ചുമാറ്റാമെന്ന ദുഷ്ടചിന്തയാണ് വിജയനെ കെ റയില്‍ നിര്‍മ്മാണത്തിന് പ്രേരിപ്പിച്ചത്. കേരളത്തെ രണ്ടായി വിഭജിക്കുന്ന കെ റയിലിനെതിരെ ജനപ്രക്ഷോഭങ്ങള്‍ അരങ്ങേറിയപ്പോള്‍ വിജയന്‍ സഹാവിന് പിന്‍തിരിയേണ്ടിവന്നു. കേന്ദ്രഗവണ്മെന്റിന്റെ അപ്രൂവല്‍ കിട്ടുകില്ലന്ന് അറിഞ്ഞിട്ടും ഭകെ റയില്‍ വരുംകേട്ടോ' എന്ന് സഹാക്കളെ ഇടക്കിടെ ഓര്‍മ്മിപ്പിച്ച് സംതൃപ്തി അടഞ്ഞു.

കടംവാങ്ങി ധൂര്‍ത്തടിച്ച് അവസാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളംകൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ വന്നപ്പോളാണ് നവകേരള ഘോഷയാത്രയുമായി നാടുനിരങ്ങാനിറങ്ങിയത്. സി പി എമ്മിന്റെ ഗുണ്ടകളുടെ സംരക്ഷണയില്‍ നടന്നുകൊണ്ടിരിക്കുന്ന യാത്രയില്‍ അരങ്ങേറുന്ന പോക്രിത്തരങ്ങള്‍ കണ്ട് ജനം പരിഭ്രമിക്കയാണ്. കരിങ്കൊടിയുമായി പ്രതിക്ഷേധിക്കുന്ന കെ എസ് യു വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിച്ചുകൊണ്ടാണ് വിജയന്‍ സഹാവിന്റെ ജൈത്രയാത്ര. ഹെര്‍മറ്റുകൊണ്ട് അടിച്ച് തലപൊട്ടിച്ചും കുട്ടിസഹാക്കളെ ഇറക്കിവിട്ടുതല്ലിച്ചും മുന്നേറുന്ന നവകേരളയാത്ര സി പി എമ്മിന്റെ അന്ത്യയാത്രയായി തീരും എന്നതില്‍ സംശയമില്ല.

പിണറായി വിജയന്‍ രണ്ടാമൂഴം കൈവരിക്കുന്നതിന് വലിയ സംഭാവനനല്‍കിയതിന്റെ ക്രെഡിറ്റ് യു ഡി എഫിനുള്ളതാണ്. സി പി എമ്മിന്റെതന്നെ പോഷകസംഘടനായായി തീര്‍ന്നിരിക്കുന്ന കോണ്‍ഗ്രസ്സും യുഡി എഫും സ്വന്തമായി അഭിപ്രയം പറയാനില്ലാതെ ത്രിശങ്കുവിലാണ്. പിണറായിയെ വിമര്‍ശ്ശിച്ചാല്‍ ഹൈക്കമാന്‍ഡ് കടിഞ്ഞാണിടും. ഇന്‍ഡ്യാ മുന്നണിക്ക് ദോഷകരമായതൊന്നും കേരളഘടകം ചെയ്യരുത്. മോദി സര്‍ക്കാരിനെ വിമര്‍ശ്ശിച്ചുകൊള്ളു., പക്ഷേ സി പി എമ്മും അതതന്നെയല്ലേ ചെയ്യുന്നത്. രണ്ടുകൂട്ടരും ഒരേസ്വരത്തില്‍ സംസാരിച്ചാല്‍ പൊതുജനം എന്തുവിചാരിക്കും. തിന്നാനുംവയ്യ തുപ്പാനുംവയ്യ എന്ന അവസ്തയിലാണ് കോണ്‍ഗ്രസ്സ്.

ഇവിടെയാണ് ഗവര്‍ണര്‍ പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുക്കുന്നത്. സി പി എം ഭരിച്ചുമുടിച്ച കേരളത്തിന്റെ രക്ഷകനായിട്ടാണ് അദ്ദേഹം  രംഗപ്രവേശം ചെയ്തിരിക്കുന്നത്. പിണറായിയുടെ കുട്ടിപ്പടയായ എസ് എഫ് ഐ ചുവപ്പുകോട്ടയാക്കിമാറ്റിയ കലാലയങ്ങളെ ശുദ്ധീകരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസം ലോകനിലവാരത്തിലാണന്ന് വീമ്പുളക്കുന്ന പിണറായിയും മന്ത്രി ബിന്ദുവും കുട്ടികള്‍ പ്‌ളസ്സ്ടു കഴിഞ്ഞാല്‍ വിദേശങ്ങളിലേക്ക് കടക്കുന്നതിനെപറ്റി മിണ്ടുന്നില്ല. കലാലയങ്ങളെ രാഷ്ട്രീയവല്‍കരിച്ചതാണ് സി പി എം ചെയ്ത് വലിയ ദ്രോഹം. 

ഗവര്‍ണര്‍ക്കും കേന്ദ്രഗവണ്മെന്റിനും എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഒഉന്നയിച്ചും അണികളെ ഇളക്കിവിട്ട് പ്രശനങ്ങള്‍ സൃഷിടിച്ചും രക്ഷപെടാനാണ് പിണറായിയുടെ ശ്രമം. കടമെടുക്കലിന്റെ പരിധികളൊക്കെ എന്നേകഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചോ ആറോ ഡി എ കൊടുക്കാനുണ്ട്. ജീവനക്കാരെന്നുപറയുന്ന വര്‍ഗം കമ്മ്യൂണിസ്റ്റുകാരായതുകൊണ്ട് പരാതിയില്ലാതെ സഹിക്കുന്നു. യു ഡി എഫ് ആയിരുന്നു ഭരിക്കുന്നതെങ്കില്‍ ഒരു ഡി എ മുടങ്ങിയാല്‍ അവര്‍ കേരളത്തെ കീഴ്‌മേല്‍ മറിച്ചേനെ. അതുപോലെയാണ് കെ എസ് ആര്‍ ടി സി ജീനക്കാരും. ശമ്പളം കിട്ടിയില്ലെങ്കിലും പരാതിയില്ലാതെ ജോലിചെയ്യും.

 മറിയക്കുട്ടിമാര്‍ക്ക് മാസം 1600 രൂപ ക്ഷേമപെന്‍ഷന്‍ കൊടുത്തിട്ട് മാസങ്ങളായി. മറിയക്കുട്ടി പിച്ചചട്ടിയുമായി റോഡിലിറങ്ങി. സ്‌കൂള്‍ കുട്ടികളുടെ ഉച്ചകഞ്ഞിക്ക് കാശില്ലാത്തുകൊണ്ട് പിള്ളാര്‍ വെറുംവയറുമായി ക്‌ളാസ്സിലിരിക്കുന്നു. പണ്ടായിരുന്നെങ്കില്‍ മുതലാളിത്ത ബൂര്‍ഷ്വാ രാജ്യമായ അമേരിക്ക നല്‍കിയിരുന്ന ഉപ്പുമാവ് പൊടിയും പാല്‍പ്പൊടിയും കുട്ടികളുടെ വിശപ്പടക്കുമായിരുന്നു. ഇപ്പോള്‍ പിണറായി മഹാരാജാവ് രാജ്യംഭരിക്കുമ്പോള്‍, കേരളം യൂറോപ്യന്‍ ജീവിതനിലവാരത്തിലേക്ക് ഉയര്‍ന്നപ്പോള്‍, സ്‌കൂള്‍കുട്ടികള്‍ വിശന്നിരുന്ന് പഠിച്ചാല്‍ എന്താണ് കുഴപ്പം.

samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക