കര്‍ദ്ദിനാള്‍
ആലഞ്ചേരിയുടെ സ്ഥാനാരോഹണത്തിനു ശേഷം ആദ്യമായിട്ടുള്ള അദ്ദേഹത്തിന്‍റെ
അമേരിക്കന്‍ യാത്ര ചരിത്രപരമായിരുന്നു. ന്യൂജേഴ്സിയിലും അമേരിക്കയുടെ
വിവിധ ഭാഗങ്ങളിലും അദ്ദേഹത്തിനു ലഭിച്ച സ്വീകരണം ഹൃദ്യവും സാനന്ദവുമായിരുന്നു.
വിശ്വാസികളുടെ കൂട്ടായ്മയുള്‍പ്പടെ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍
സംബന്ധിക്കുകയും ചെയ്തു. ഭാരതീയ സംസ്ക്കാരത്തിന്റെ തനിമ വിളിച്ചു പറയുന്ന
ചെണ്ടകൊട്ടു മേളങ്ങള്‍, വാദ്യങ്ങള്‍ മുത്തുകുടകള്‍, സുവര്‍ണ്ണ
കുരിശുകള്‍, താലപ്പൊലി പിടിക്കല്‍ എന്നിങ്ങനെയുള്ള ആചാര ചടങ്ങുകള്‍
സ്വീകരണങ്ങള്‍ക്കെല്ലാം മാറ്റു കൂട്ടി. ബിബിളിക്കല്‍ കാലങ്ങളിലെ പേഗന്‍
രാജാക്കന്മാരുടെ വേഷവിധാനങ്ങള്‍ അണിഞ്ഞു കര്‍ദ്ദിനാളിനു തൊട്ടു പിന്നിലായി
മെത്രാന്മാരും പുരോഹിതരും കന്യാസ്ത്രികളും രാജകീയ സ്വീകരണങ്ങള്‍ക്ക്
സാക്ഷി നല്‍കി. യഹൂദ രാജാക്കന്മാരുടെ വേഷത്തില്‍ ഇതര സഭകളിലെ
മെത്രാന്മാരും സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. പൌര മുഖ്യരായ
ഇതിലെ പ്രവര്‍ത്തകരുടെ, ഫോട്ടോക്ക് പോസ് ചെയ്യുവാനുള്ള ഉന്തും തള്ളും
കാഴ്ചക്കാര്‍ക്ക് ഒരു ഹരവും തന്നെ. സ്ത്രീകള്‍ താലപ്പൊലി പിടിക്കുമ്പോള്‍
പുറകില്നിന്നു അഭിമാനത്തോടെ മുത്തുകുട പിടിക്കുന്ന ഭര്‍ത്താക്കന്‍മാരും
വീഡിയോകളിലും ഫോട്ടോകളിലും ദൃശ്യമാണ്. പത്രങ്ങളില്‍ ഫോട്ടോ വരുവാന്‍
നേതാക്കളായ കുഴിയാനകളും അവരുടെ പ്രിയതമകളും കര്‍ദ്ദിനാളിനെ തൊട്ടു
ഉരുമ്മി നില്‍ക്കുവാന്‍ ആവതു ശ്രമിക്കുന്നതും കാണാം.
കര്‍ദ്ദിനാള്‍ ആലഞ്ചേരി, മാര്തോമ്മയുടെ പാരമ്പര്യം തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കാഞ്ഞതുഏതാനും സൈബര്‍ ബ്ലോഗുകളുടെ അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച വിമര്ശനങ്ങള്‍ കാരണമായിരിക്കാം. മാര്‍ത്തോമ്മാ
കുരിശും, ക്ലാവര്‍ കുരിശും പ്രസംഗവിഷയങ്ങള്‍ ആയിരുന്നില്ല.
സഭയ്ക്കുള്ളില്‍ തന്നെ അധികാര വടംവലി ഇതിനൊരു കാരണമാകാം. അടുത്ത കാലങ്ങളില്‍
വെത്താനത്തച്ചനും പുതിയാപറമ്പില്‍ അച്ചനും മാധ്യമങ്ങളില്‍
പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സാരാംശം ഒന്നും തന്നെ പ്രസംഗത്തില്‍
പ്രതിഫലിക്കുന്നില്ലായിരുന്നു. സീറോ മലബാര്‍ സഭയുടെ അടിത്തറയായ
മാര്‍ത്തോമ്മായുടെ പാരമ്പര്യവും കുരിശും പുറത്തിറക്കിയാല്‍ വീണ്ടും
അമേരിക്കന്‍ മലയാളികളില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നു കര്‍ദ്ദിനാള്‍ ചിന്തിച്ചിരിക്കാം.
അമേരിക്കയിലെ കുടിയേറ്റക്കാരായ മലയാളികള്‍ക്ക് യഥാര്‍ഥത്തില്‍
കര്‍ദ്ദിനാളിന്റെ വരവുകൊണ്ടു എന്തു നേട്ടമുണ്ടായി? ലോകം ചുറ്റിയുള്ള വിമാന
യാത്രകള് കഷ്ടപ്പെടുന്നവരായ ദരിദ്രരര്‍ക്കും, ദളിതരര്‍ക്കും എന്തു
പ്രയോജനം? മന്ദബുദ്ധികളായ ലോകം ഉള്ളടത്തോളം ക്രിസ്തുവിന്റെ അനുയായികള്‍
ആവേണ്ടവര്‍ക്ക് എന്നും രാജാക്കന്മാരായി വാഴാം. രണ്ടായിരം വര്‍ഷങ്ങള്‍ക്കു
മുമ്പ് ആശാരി ചെറുക്കന്‍ പോയ വഴികളില്‍ പിന്തുടര്‍ന്നവര്‍ പാവപ്പെട്ട
മുക്കവരും വിധവകളും ദരിദ്രരും ആയിരുന്നു. കൊട്ടാര സദൃശ്യമായ ഫൈവ് സ്റ്റാര്‍
ഹോട്ടലുകളില്‍ ആടി കൂത്താടുന്ന മലയാള നാട്ടിലെ മൂന്നാംതരം കലാകാരികള്‍
അവിടുത്തെ മലയിലെ പ്രസംഗത്തോടു സഹകരിക്കുവാന്‍ ഉണ്ടായിരുന്നില്ല.
അമേരിക്കയിലെ മദ്ധ്യവയസ്ക്കരായ സ്ത്രീകള്‍ താലപ്പൊലി കര്‍ദ്ദിനാളിന് നല്‍കി
അഭിവാദ്യം ചെയ്താലും നാഥാ ക്ഷമിക്കൂവെന്നു പറഞ്ഞു പാദത്തില്‍ വീണു
ഗുരുവിനെ സ്വീകരിച്ച പുണ്ണ്യവതിയായ മഗ്ദാലനായുടെ ആത്മാവിലുള്ള
സ്വീകരണമാവുകയില്ല. പാവപ്പെട്ട മുക്കവര്‍ യാത്ര ചെയ്യുമ്പോള്‍ കടലിന്റെ
ഇമ്പം അവരെ സ്വാഗതം ചെയ്തിരുന്നു. പ്രകൃതിയും മലകളും താഴ്‍വരകളും തുറസായ
സ്ഥലങ്ങളും ദരിദ്രര്‍ ആയ ജനങ്ങളുമായിരുന്നു മുക്കവരുടെ നിത്യ കാഴ്ചകള്‍.
പതിനായിരകണക്കിനു ഡോളര്‍ സ്വീകരണങ്ങള്‍ക്കായി ലോകമലയാളികള്‍
പൊടിക്കുമ്പോള്‍ ചേരിയില്‍ താമസിച്ചു ജോലി ചെയ്ത മദര്‍ തെരസ്സായുടെ
ജീവിതത്തെപ്പറ്റിയെങ്കിലും മഹായിടയന്‍ ചിന്തിക്കണമായിരുന്നു. പള്ളിയും
പട്ടക്കാരനും മാത്രം ദൈവങ്ങളായി ചിന്തിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക്
ഒരു ബോധോദയം ആകുമായിരുന്നു. പകലന്തിയോളം എല്ലു മുറിയെ പണിയെടുത്തു
പണമുണ്ടാക്കിയ സ്ത്രീ ജനങ്ങളുടെ സ്വീകരണകമ്മിറ്റി ഭര്‍ത്താക്കന്മാര്‍ക്ക്
ഒരു സന്ദേശവും ആകുമായിരുന്നു.
അങ്ങാടിയത്തിനെ മരപ്പാവയാക്കി
ചാന്‍സലര്‍ ഭരണം നടത്തുന്ന ഷിക്കാഗോ രൂപതാ പ്രശ്നങ്ങളില്‍ ഇടപെടുവാനും
തിരുമേനി ബലഹീനന്‍ ആണ്. തൃശൂര്‍ രൂപതയില്‍ തലോര്‍ പ്രശ്നം പരിഹരിക്കുവാന്‍
ശ്രമിച്ച കര്‍ദ്ദിനാള്‍ തിരുമേനിയെ അവിടുത്തെ ആണ്ട്രൂസ് താഴത്ത് പിതാവ് പുല്ലുവില കല്‍പ്പിക്കാതെ ധിക്കാരിയായി രൂപതാഭരണം നടത്തുന്നതും സീറോ മലബാര്‍ സഭക്ക് വെല്ലുവിളിയാണ്. തലോര്‍
പ്രശ്നം ഇന്നും തുടരുന്നതും ദുഖകരമായ സത്യമാണ്. ഡോളര്‍ കൊയ്യാമെന്ന
ഉദ്ദേശത്തില്‍ അമേരിക്കയില്‍ സീറോ മലബാര്‍ രൂപത വന്നെങ്കിലും പണം
നിയന്ത്രിക്കുന്നത് ചില സ്ഥാപിത പുരോഹിതരുടെ നിയന്ത്രണത്തിലായതും
പിതാവിനെ വേദനിപ്പിക്കുന്നുണ്ട്.
ബാലപീഡനങ്ങളും ലൈംഗിക
അരാജകത്വങ്ങളും ആഗോള പുരോഹിത മെത്രാന്‍ ലോകത്തില്‍ ഉണ്ടെങ്കിലും അത്തരം
ഗുരുതരമായ ആരോപണങ്ങള്‍ കേരള സഭയില്‍ കുറവായിരിക്കുന്നതും അഭിമാനകരമാണ്.
ആശ്വാസവുമാണ്.
എന്തു അഴിമതികളും കൊള്ളരുതായമകളും അധികാരികളെ സ്വാധീനിച്ചു
ഇല്ലാതാക്കുവാന്‍ കേരള പുരോഹിത നേതൃത്വത്തിന് എന്നും സാധിച്ചിട്ടുണ്ട്. ഏതു
ഭരണകൂടങ്ങള്‍ വന്നാലും ഇവരുടെ നിയന്ത്രണത്തില്‍ നിന്നില്ലെങ്കില്‍ അധികാര
സ്ഥാനത്തുനിന്ന് പുറത്താക്കുവാന്‍ എന്നും ശക്തമായ ജനപിന്തുണ ഇവര്‍ക്ക്
ലഭിക്കും. പണവും സ്വാധീനവും ഉപയോഗിച്ച് ഇന്ത്യന്‍ നീതിന്യായ കോടതികളെവരെ
കേരള പുരോഹിത നേതൃത്വം വിലക്ക് എടുത്തിരിക്കുകയാണ്.
മണ്ടത്തരങ്ങള്‍
പറയുവാനും കേരള പുരോഹിതര്‍ മിടുക്കര്‍തന്നെ. വത്തിക്കാനിലെ വന്‍കിട
അഴിമതികളോ അമേരിക്കയിലെയും യൂറോപ്പിലെയും സഭാ പ്രശ്നങ്ങളോ ഇവര്‍
അന്വേഷിക്കാറില്ല. അങ്ങനെയുള്ള അറിവുകളില്‍ പാപ്പരും ആണ്. തന്മൂലം
അമേരിക്കയില്‍ ആണെങ്കിലും ബിഷപ്പും അച്ചന്മാരും പറയുന്ന വിഡ്ഢിത്വത്തിനു
ഒരു കണക്കില്ല. ആഗോള തലത്തില്‍ കര്‍ദ്ദിനാള്‍മാര്‍ വളരെ അറിവും പാകതയും
ഉള്ളവരാണ്. ആലഞ്ചേരി ഒരു തീയോളജി പ്രോഫസ്സര്‍ ആയിരുന്നുവെങ്കിലും
അത്രത്തോളം അദ്ദേഹം ഉയര്‍ന്നിട്ടില്ല. നിഷ്കളങ്കന്‍ ആണെങ്കിലും പാകതയും പക്വതയും വളരെ കുറവാണ്. മുതലെടുക്കുവാന്‍ ചുറ്റും താപ്പനകളായ പുരോഹിതരുമുണ്ട്. ആഡംബര ജീവിതം ആഗ്രഹിക്കുന്ന വിവരവും വിവേകവും ഇല്ലാത്ത പുരോഹിതരെ നയിക്കുകയെന്നുള്ളതും ഒരു സഭാപിതാവിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഭാരതത്തിന്റെ
മത സ്വാതന്ത്ര്യത്തെപ്പറ്റി വളരെയേറെ വാചാലനായ ആലഞ്ചേരി പിതാവ്
അമേരിക്കയില്‍ മതസ്വാതന്ത്ര്യം ഇല്ലെന്നു വിളിച്ചു പറഞ്ഞ അങ്ങാടിയത്തിന്
എന്തുകൊണ്ട് ഒരു താക്കീത് കൊടുത്തില്ല? ഭാരതത്തെ അത്രമാത്രം
സ്നേഹിക്കുന്ന പിതാവ് ഇങ്ങനെ കറങ്ങി നടക്കാതെ ഇന്ത്യയില്‍ സമയം
ചിലവഴിച്ചു സേവനം ചെയ്യരുതോ? ഒരു കര്‍ദ്ദിനാള്‍ എന്ന നിലയില്‍
അമേരിക്കയില്‍ വന്നിട്ട് മറ്റൊരു രാജ്യത്തെ മാത്രം പൊക്കി പറയുന്നതും
അമേരിക്കയുടെ ദേശീയ ബോധത്തെ ചോദ്യം ചെയ്യലാണ്. ഭാഗ്യംകൊണ്ട് ഒരു
കൌണ്ടിയിലെ (പഞ്ചായത്ത്) ക്ലാര്‍ക്ക് പോലും അദ്ദേഹത്തിന്‍റെ സ്വീകരണ
ചടങ്ങില്‍ ഇല്ലായിരുന്നു. മതേതരത്വത്തെ പൊക്കി പറയുന്ന പിതാവിന്റെ സീറോ മലബാര്‍സഭ യഥാര്‍ഥത്തില്‍ മറ്റു മതങ്ങളെ ചൂഷണം ചെയ്യുന്നുവെന്നുള്ള സത്യവും മറച്ചു വെച്ചു.
ലോകത്ത് മറ്റൊരു രാജ്യത്തും ഇല്ലാത്ത അവകാശങ്ങളാണ് ഇന്ത്യയില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നത് എന്നുള്ള കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവിന്റെ ന്യൂജേഴ്സി പ്രസ്താവന പരമസത്യമാണ്. കേരളത്തിലെ ഇതരമതങ്ങളുടെ ഔദാര്യംകൊണ്ട് കമ്പോളങ്ങളും റീയല്‍എസ്റ്റെറ്റു സാമ്രാജ്യവും കയ്യടക്കി. വിശ്വാസിയുടെ പണംകൊണ്ട് സമാഹരിച്ച സഭാസ്വത്തുക്കളുടെ
അധികാരം ഒരു വിദേശ രാജ്യത്തിന്റെ നിയന്ത്രണത്തില്‍ ആണ്. കച്ചവട
വ്യവസായികളായ സഭയ്ക്ക് സര്‍ക്കാരിന് നികുതി കൊടുക്കേണ്ട. സ്കൂളുകളിലും
കോളേജുകളിലും കോഴ വാങ്ങി ഒരു കണക്കും സര്‍ക്കാരിനെ കേള്‍പ്പിക്കേണ്ട
ആവശ്യമില്ല. നക്കാപിച്ച കിട്ടുന്ന ഇവരുടെ തൊഴിലാളികളായ മന്ത്രിമാരും
രാഷ്ട്രീയ പാര്‍ട്ടികളും എന്നും അഴിമതികള്‍ക്കു കൂട്ട് നിന്നുകൊള്ളും. അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം
ഒപ്പു നേരത്തെ വാങ്ങി വളരെ താണവേതനം കൊടുത്ത് കഴുതകളെപ്പോലെ പണി
ചെയ്യിപ്പിച്ചാലും ചോദിക്കാന്‍ ആരുണ്ട്? രാത്രിയും പകലും കഷ്ടപ്പെടുത്തി
നേഴ്സുമാര്‍ക്ക് കൊടുക്കുന്നത് മാസം രണ്ടായിരം രൂപ. സര്‍വ്വമേഘലകളും ഇവര്‍
കയ്യടക്കി ഇന്ന് ഒരു ചൂഷിത വര്‍ഗമായി തീര്‍ന്നിരിക്കുകയാണ്.
സഭാസ്വത്തുക്കളില്‍ കൈകാര്യം ചെയ്യുവാന്‍ അല്മെനിക്കും സ്വാതന്ത്ര്യം കൊടുക്കണമെന്നുള്ള കൃഷ്ണയ്യരുടെ ബില്ലിനെ സകല ശക്തികളോടെയും
സഭ എതിര്‍ത്തിരിക്കുകയാണ്. മറ്റൊരു രാജ്യത്തും കിട്ടാത്ത അവകാശങ്ങളെ
ശരിക്കും മുതലെടുക്കുന്നുവെന്നു തിരുമേനി പറഞ്ഞിരുന്നുവെങ്കില്‍ കൂടുതല്‍
വ്യക്തമായ ഭാഷയാകുമായിരുന്നു.
ലോകത്തെവിടെ ജീവിച്ചാലും നമ്മുടെ രാജ്യത്തെ വിശിഷ്‌ടമായ പാരമ്പര്യം ഉള്‍ക്കൊള്ളണമെന്നും അമേരിക്കന്‍ മലയാളികള്‍ക്കുള്ള കര്‍ദ്ദിനാളിന്റെ
സന്ദേശമായിരുന്നു. അമേരിക്കയില്‍ വചനം പറഞ്ഞ കര്‍ദ്ദിനാള്‍ സുവിശേഷത്തിലെ
പോളിന്റെ അനുയായിയോ പീറ്ററിന്റെ അനുയായിയോ ആരെന്നു വ്യക്തമല്ല. പീറ്റര്‍
സ്വജാതികള്‍ക്കായി വചനം പ്രസംഗിച്ചപ്പോള്‍ പോള്‍ വിജാതിയരുടെ ഇടയില്‍
പ്രസംഗിച്ചു. നീ ക്രിസ്തുവിന്റെ അനുയായിയോയെന്നു ചോദിച്ചു പീറ്ററിന്
താക്കീതും കൊടുത്തു.
ശ്രീ കൊട്ടൂരിന്റെയും ശ്രീ കളരിക്കല്‍ ചാക്കൊച്ചന്റെയും അല്‍മായശബ്ദത്തിലെയും ഈ മലയാളിയിലെയും ലേഖനങ്ങള്‍ പാരമ്പര്യ വിവാദങ്ങളെ സംബന്ധിച്ച് വ്യക്തമായി വിവരിച്ചിട്ടുണ്ട്. സീറോ മലബാര്‍ രൂപതയിലെ മലയാളികള്‍ ആവോളം പാരമ്പര്യം അമേരിക്കയില്‍ കണ്ടു. ഇനിയെങ്കിലും മലയാളീ കത്തോലിക്കരെ തമ്മില്‍ തല്ലി അടിപ്പിക്കാതെ ഈ പാരമ്പര്യത്തിന്റെ കഥയൊക്കെ അവസാനിപ്പിച്ചുകൂടെ. പാരമ്പര്യം പറഞ്ഞു ക്നാനായും വിവാഹം മൂലം മറ്റു സമുദായങ്ങളില്‍ അകപ്പെട്ട മിശ്രിത ക്നനായും തമ്മില്‍ അടികൂടല്‍ നടക്കുന്നു.
ഇല്ലാത്ത രണ്ടു തോമ്മാമാരെ സൃഷ്ടിച്ചു വടക്കനും തെക്കനും തമ്മില്‍ അടി.
ഒത്തൊരുമയോടെ കഴിഞ്ഞ മലയാളീ കുടുംബങ്ങളെ ഭിന്നിപ്പിച്ചു തൃപ്തിയായില്ലയോ?
താമര കുരിശു, മയില്‍ക്കൂടുകള്‍, അല്ത്താരയില്‍ കഥകളി കൂത്ത് ഇങ്ങനെഒരു രൂപതാ വന്നതുമൂലം അമേരിക്കന്‍ മലയാളികള്‍ സഹികെട്ടിരിക്കുകയാണ്. അധപതിക്കുന്ന അമേരിക്കന്‍ സീറോ മലയാളീ സഭയെ നവീകരിക്കാതെ കേരളത്തില്‍ പോയി പാവപ്പെട്ട ദളിതര്‍ക്കായി സേവനം ചെയ്യുന്നല്ലേ ഉത്തമം.
തക്കലയില്‍ ബിഷപ്പായി പോകുമ്പോള്‍ എന്‍.എസ്.എസ് പ്രസിഡന്റായിരുന്ന പി.കെ. നാരായണ പണിക്കരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി ഒരു ലക്ഷം രൂപ സമ്മാനമായും നല്‍കിയെന്നും പണിക്കര്‍ മരിക്കുംവരെ അദ്ദേഹത്തെ ചെന്നു കാണുമായിരുന്നുവെന്നും
കര്‍ദ്ദിനാള്‍ പ്രസംഗത്തില്‍ പറഞ്ഞു. ആ പണം ദരിദ്രര്‍ക്ക് ദാനം
ചെയ്തുവെന്നു പറഞ്ഞിരുന്നുവെങ്കില്‍ യേശുവിന്റെ സന്ദേശമായേനെ. കിട്ടുന്ന ധര്‍മ്മത്തിന് കര്‍ദ്ദിനാള്‍ നന്ദിയുള്ളവനാണ്. ഒരിക്കല്‍ ചങ്ങനാശേരി
ബിഷപ്പിന്റെ പിന്‍ബലത്തോടെ പണിക്കരുടെ ആചാര്യന്‍ മന്നത്ത് പത്മനാഭനെ
ചീമുട്ട കൊണ്ട് എറിഞ്ഞതാണ്. അതെ പത്മനാഭനെ പല്ലക്കില്‍ ഇവര്‍ ചുമക്കുകയും
ചെയ്തു. അടുത്ത കാലത്ത് കത്തോലിക്കരും എന്‍ എസ എസും ആയി വലിയ സ്നേഹം കാണുന്നു. സഭയ്ക്ക് ഭീഷണികള്‍ നാനാഭാഗത്തു നിന്നും വരുന്ന കാലങ്ങളിലാണ് ചെങ്ങാത്തം കൂടുതലും പ്രകടിപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുത്തക ഈ രണ്ടു കോര്‍പ്പറെറ്റു തമ്പുരാക്കന്മാര്‍ക്കാണ്. ഉള്ളിലുള്ള ഭയമാണ് ഈ രണ്ടു മാമ്മോന്‍മാരും കൂട്ടുപിടിക്കുവാന്‍ കാരണം.
കൂടാതെ വര്ഷംതോറും ഇനിമുതല്‍ അമേരിക്ക സന്ദര്‍ശിക്കുമെന്നും
സന്ദര്ശനവേളയില്‍ ന്യൂജെഴ്സിയില് വെച്ച് തിരുമേനി പറയുകയുണ്ടായി. എന്തു
നല്ല ഇടയന്‍. നാളെ സോമാലിയായുടെയും ഉഗാണ്ടായുടെയും കറന്‍സി വില
കൂടുമ്പോള്‍ ദരിദ്രരെ സ്നേഹിക്കുന്ന തിരുമേനി അവിടേക്ക് മാസത്തില്‍ ആത്മാക്കളെ രക്ഷിക്കുവാന്‍ എത്തുമായിരിക്കും.
ആലഞ്ചേരി പിതാവ് തനിക്കു ലഭിക്കുന്ന പണത്തിനു എന്നും നന്ദിയുള്ളവന്‍
ആയിരിക്കും. അതുകൊണ്ടാണ് വര്ഷംതോറും അമേരിക്കാ സന്ദര്‍ശിക്കുവാന്‍
താത്പര്യം കാണിച്ചതും.
ദാനശീലനായ ബില്ഗേറ്റ്സ് കര്‍ദ്ദിനാളിനെ ചെണ്ട മേളങ്ങളോടെ സ്വീകരിക്കുമായിരുന്നു. പ്രശ്നം, പേഗന്‍ രാജാവിന്റെ വേഷവും തൊപ്പിയും താമരകുരിശും രുദ്രാഷമാലയും കാണുമ്പോള്‍ ബില്ഗേറ്റ്സ് പേടിക്കും. നരകത്തില്‍ നിന്നുവന്ന ലൂസ്സിഫേര്‍ എന്നു വിചാരിക്കും. കര്‍ദ്ദിനാള്‍ പദവിക്കു മുമ്പു ആദര്‍ശധീരന്‍ എന്നു പേരുകേട്ട ഈ വലിയ പിതാവിന്റെ നല്ല പേരിനും കളങ്കം വരും.
കര്‍ദ്ദിനാളിന്റെ പ്രസംഗത്തില്‍ എസ്.എന്‍.ഡി.പി അവരുടെ ഗുരുമന്ദിരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ഗുരുവിന്റെ പ്രതിമയ്‌ക്കു സമീപം അദ്ദേഹത്തിനുവേണ്ടി കസേരയിട്ടു; തിയോളജി മാസ്റ്റേഴ്‌സിന് തന്റെ ഗവേഷണം ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെപ്പറ്റി ആയിരുന്നു ; വിശ്വാസംകൊണ്ടും ജന്മംകൊണ്ടും നാം വ്യത്യസ്‌തരായിരിക്കാം എന്നെല്ലാം വാചാലമായി പറയുകയുണ്ടായി. ഒരു ജാതി, ഒരു മതം ഒരു ദൈവം എന്നു പറഞ്ഞ നാരായണ ഗുരുവിനെ വിറ്റു ഡോക്റ്റര്‍ബിരുദം തീയോളജിയില്‍ നേടിയെന്നല്ലേ കര്‍ദ്ദിനാളിന്റെ വാക്കുകള്‍ ധ്വനിക്കുന്നത്. ഇപ്പോള്‍
പറയുന്നു, വിശ്വാസംകൊണ്ടും ജന്മംകൊണ്ടും നാം വ്യത്യസ്തരായിരിക്കാം. എന്തു
വിരോധാഭാസം. മനസാക്ഷിക്കെതിരായി പ്രബന്ധം എഴുതി പേരിന്റെകൂടെ
ഡിഗ്രിവെച്ച് നടക്കുന്നു. യഹൂദനെന്നു പറയുന്നു. ശ്രീ നാരായണ ഗുരുവിന്റെ
പ്രതിമക്കു മുമ്പില്‍ രണ്ടു മുഖഭാവങ്ങളുള്ള കര്‍ദ്ദിനാളിന് ഇരിക്കുവാന്‍ യോഗ്യതയുണ്ടോ? മനുഷ്യരെല്ലാം വ്യത്യസ്ത ചിന്താഗതിയില്ലാതെ ഒന്നായി കാണുവാന്‍ ഗുരു ഉപദേശിച്ചു.
ആലഞ്ചേരി പിതാവ് വലിയ ഒരു സമുദായത്തിന്റെ ആത്മീയ നേതാവാണ്. മലയാളനാട്ടില്‍ ഈ മഹാപുരോഹിതന്റെ മുന്തിരിത്തോട്ടം വളരെ വിസ്ത്രതിയുള്ളതാണ്. ആദ്യം പോയി തലോര്‍പള്ളിയിലും മറ്റും നടക്കുന്ന ആഭ്യന്തര പോരുകള്‍ അവസാനിപ്പിക്കൂ.!!! പണക്കാരുടെ ചെണ്ടമേളങ്ങളിലും അമേരിക്കയിലെ സ്ത്രീജനങ്ങളുടെ
താലപ്പൊലി സ്വീകരണങ്ങളിലും ഫോട്ടോക്ക് പോസ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരുടെ ഇടിച്ചു തള്ളലില്‍നിന്നും അകന്നുനിന്ന് ഒരു കര്‍ദ്ദിനാള്‍ എന്ന നിലയില്‍ ഇടയനെപ്പോലെ
ഇനിയുള്ളകാലം ദളിതരുടെയും ദരിദ്രരുടെ ഇടയിലും പ്രവര്‍ത്തിച്ചു
യേശുവിന്റെ സന്ദേശം പ്രചരിപ്പിക്കുവാനും ഈ എളിയവന്റെ അഭ്യര്‍ഥനയും ഉണ്ട്.
അടുത്ത ആസ്ട്രേലിയ യാത്രക്കും മംഗളങ്ങള്‍.