Image

ദലൈലാമയെ കാണാൻ : പുഷ്പമ്മ ചാണ്ടി

Published on 17 November, 2022
ദലൈലാമയെ കാണാൻ : പുഷ്പമ്മ ചാണ്ടി

" ചരിത്രപരമായി ടിബറ്റ് ചൈനയുടെ ഭാഗമായിരുന്നില്ല. എങ്കിലും ചരിത്രം പിടിച്ചു തർക്കിക്കാനൊന്നും ഞാനില്ല. ഇന്ന് ഞാൻ ആവശ്യപ്പെടുന്നത് ടിബറ്റിന്റെ സ്വാതന്ത്ര്യമല്ല. സൈന്യവും വിദേശകാര്യവും ബെയ്ജിങ് തന്നെ കൈകാര്യം ചെയ്തുകൊള്ളട്ടെ. ടിബറ്റുകാർക്ക് ശുദ്ധമായ സ്വയംഭരണം വേണം. അതാണ് മൗലികം...    ”

എന്റെ നാടും എന്റെ ജനങ്ങളും: ദലൈലാമയുടെ ആത്മകഥയിൽ നിന്ന്.

ദലൈലാമ 

പതിനാലാമത് ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്സോ. മുഴുവൻ പേര് ജെറ്റ്സൻ ജാംഫെൽ ങവാങ് ലൊബ്സാങ് യെഷി ടെൻസിൻ ഗ്യാറ്റ്സോ ടിബറ്റൻ ബുദ്ധവംശജരുടെ ആത്മീയനേതാവിനെയാണ് ദലൈലാമ എന്നു വിളിക്കുന്നത്. നിലവിലെ ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്സോ. ഇരുപത്തിനാലാം വയസ്സിൽ സ്വന്തം രാജ്യത്ത് നിന്നും പലായനം ചെയ്യുകയും ഇന്നും അഭയാർത്ഥിയായി ഇന്ത്യയിൽ കഴിയുകയും ചെയ്യുകയാണ് ഇദ്ദേഹം.

ചരിത്രം

ടിബറ്റിന്റെ ചരിത്രാരംഭം മുതലേ അവർ ചൈനയുമായി ഉരസലിലായിരുന്നു. എ.ഡി. 821-ൽ ടിബറ്റും ചൈനയുമായി ഒരു സന്ധി നിലവിൽ വന്നു. ഈ സന്ധിയിലെ നിർദ്ദേശങ്ങൾ ലാസയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ടിബറ്റ് ചൈനയുടെ ഭാഗമായിരുന്നില്ല എന്നതിന്റെ തെളിവുകളിലൊന്നായി ഇതിനെ അംഗീകരിക്കപ്പെടുന്നു. മുൻപേതന്നെ ടിബറ്റുകാരുടെ മതാധ്യക്ഷനായിരുന്ന ദലൈലാമ രാജ്യത്തിന്റെ ഭരണത്തലവനായത് 1640-കളിലായിരുന്നു.

1904 ൽ ഇന്ത്യയിലെ ബ്രിട്ടീഷുകാർ ടിബറ്റ് ആക്രമിക്കുകയും തുടർന്ന് ടിബറ്റുമായി സഖ്യമുണ്ടാക്കി  തിരിച്ചുപോവുകയും ചെയ്തു. ഈ സന്ധി ബ്രിട്ടീഷുകാർ ടിബറ്റിനെ അംഗീകരിച്ചതിന്റെ തെളിവായി ചൂണ്ടികാണിക്കപ്പെടുന്നു.

1912-ൽ പതിമൂന്നാമത്തെ ദലൈലാമ ടിബറ്റിലെ ചൈനാപ്പട്ടാളക്കാരെ മുഴുവൻ പുറത്താക്കി ടിബറ്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1949 വരെ ഈ നില തുടർന്നു. ടെൻസിൻ ഗ്യാറ്റ്സോ അധികാരമേൽക്കുമ്പോഴും ഈ അവസ്ഥ തുടരുകയായിരുന്നു. എന്നാൽ അധികം താമസിയാതെ അദ്ദേഹത്തിന് രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടിവന്നു.

ടിബറ്റൻ വംശജരുടെ പാരമ്പര്യവിശ്വാസപ്രകാരം രാജ്യം മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു രണ്ട് വയസുകാരനായ ഗ്യാറ്റ്സിൻ പതിമൂന്നാം ദലൈലാമയുടെ പുനർജന്മമാണെന്ന് തിരിച്ചറിഞ്ഞത്.  അവനെ പുതിയ ലാമയായി വാഴിക്കുകയും ചെയ്തു.

അന്ന് ടിബറ്റിന് സ്വന്തമായി സൈന്യമുണ്ടായിരുന്നു. ബ്രിട്ടൺ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ നയതന്ത്രകേന്ദ്രങ്ങളും അവിടെയുണ്ടായിരുന്നു. 1947-ൽ ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാർ ഒഴിഞ്ഞപ്പോൾ ടിബറ്റിലെ അവരുടെ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു.
ഇതിനിടയിൽ ദലൈലാമയും പഞ്ചൻലാമയും ഒരുമിച്ച് ഇന്ത്യ സന്ദർശിക്കുകയുണ്ടായി. ഇത് ചൈന സംശയത്തോടെയാണ് വീക്ഷിച്ചത്. ചൈന ടിബറ്റിനെ ആക്രമിക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്നു. അവർ ഏതുനിമിഷവും ലാമയുടെ കൊട്ടാരമായ പൊട്ടാല പാലസ് ആക്രമിച്ച് ലാമയെ തടവിലാക്കുമെന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. കമ്യൂണിസ്റ്റ് രാജ്യമായതിനു തൊട്ടുപിന്നാലെ 1949-ൽ ചൈന ടിബറ്റ് ആക്രമിച്ചു.

ടെൻസിൻ ഗ്യാറ്റ്സോ അപ്പോഴും ദലൈലാമയുടെ പൂർണ്ണചുമതലയേറ്റെടുത്തിരുന്നില്ല.

ഒരു ചൈനീസ് പട്ടാള ജനറൽ ചൈനീസ് നൃത്തപ്രകടനം വീക്ഷിക്കുന്നതിനായി ലാമയെ ക്ഷണിച്ചത് ടിബറ്റൻ ജനതയെ സംശയാലുക്കളാക്കി. അതോടെ ജനങ്ങൾ ദലൈലാമയുടെ രക്ഷയ്ക്കായി തെരുവുകളിലിറങ്ങുകയും കൊട്ടാരത്തിന് ചുറ്റും തടിച്ചുകൂടി അദ്ദേഹത്തിന് സംരക്ഷണവലയം തീർക്കുകയും ചെയ്തു.

1959 മാർച്ച് 17-ന് ലാമ ഒരു സാധാരണ സൈനികന്റെ വേഷത്തിൽ കൊട്ടാരത്തിന് പുറത്തുകടന്ന് ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി നീങ്ങി. ചൈന ഈ നീക്കം വളരെ താമസിച്ചാണറിയുന്നത്. അവർ ദലൈലാമയെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. മക് മോഹൻ രേഖ മുറിച്ചുകടന്ന് മൂന്നാഴ്ച്ചകൾക്കുശേഷം മാർച്ച് 31-ന് അവർ ഇന്ത്യൻ അതിർത്തിയിലെത്തി. ഇന്ത്യയിലെ ആദ്യരാത്രി തവാങിലെ ബുദ്ധവിഹാരത്തിലാണ് ദലൈലാമ തങ്ങിയത്. പിന്നീട് ബോംദിലയിലും മസ്സൂരിയിലും എത്തി. മസ്സൂരിയിൽ വെച്ച് അദ്ദേഹത്തെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു സ്വീകരിച്ചു.

പ്രതീക്ഷിച്ചതുപോലെ ചൈന അടങ്ങിയിരുന്നില്ല. ദലൈലാമയ്ക്ക് ഇന്ത്യ അഭയം കൊടുത്തത് ചൈനയെ ചൊടുപ്പിച്ചു. പഞ്ചശീലതത്വങ്ങൾ കാറ്റിൽ പറത്തി ചൈന ഇന്ത്യയെ ആക്രമിച്ചു. വടക്ക്-കിഴക്കൻ പ്രദേശങ്ങളിലേക്ക് കടന്നുകയറിയ ചൈനീസ് പട്ടാളം ഇന്ത്യൻ പ്രദേശങ്ങൾ കൈയ്യടക്കി. തവാങ് ചൈനീസ് നിയന്ത്രണത്തിലായി. കാര്യങ്ങൾ നിയന്ത്രണത്തിൽ നിന്ന് കൈവിട്ടപ്പോൾ നെഹ്രു താനുറച്ചുനിന്ന ചേരിചേരാ നയങ്ങൾ കൈവിട്ട് അമേരിക്കയോടും ബ്രിട്ടണോടും സഹായമഭ്യർത്ഥിച്ചു. ഒക്ടോബർ 24-ന് ചൈനീസ് പട്ടാളം സ്വയം പിന്മാറി.


ദലൈലാമ പിന്നീട് ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ടിബറ്റൻ ഗ്രാമം സ്ഥാപിക്കുകയും തുടർന്ന് അവിടം അദ്ദേഹത്തിന്റെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. നിലവിൽ ടിബറ്റൻ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് ദലൈലാമ ധർമ്മശാല കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്നു.

വളരെ അടുത്ത സുഹൃത്തുക്കൾ ബുദ്ധമത വിശ്വാസികൾ ആയതുകൊണ്ടും , അവരുടെ ജീവിത രീതി കണ്ടു പഠിച്ചതിനാലും , എനിക്കും ബുദ്ധ മതത്തിനോടുള്ള താല്പര്യം വര്ഷങ്ങളായി നിലനിന്നിരുന്നു . 

ബുദ്ധമതസ്ഥരുടെ നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ബോധ് ഗയ. ലുംബിനി, സാരാനാഥ്, കുശിനഗരം എന്നിവയാണ് മറ്റ് മൂന്ന് പ്രധാന പുണ്യകേന്ദ്രങ്ങൾ. 2002-ൽ, ബോധ് ഗയയിലെ മഹാബോധി ക്ഷേത്രംത്തിന് യുനെസ്കോയുടെ ലോകപൈതൃക പദവി ലഭിച്ചു.

ബോധ് ഗയയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം ബുദ്ധഗയ മഹാബോധി ക്ഷേത്രമാണ്. 

രണ്ടു പ്രാവശ്യം ബോധ് ഗയയിൽ പോകാൻ സാധിച്ചെങ്കിലും ധർമ്മശാലയിലേക്കുള്ള എന്റെ യാത്ര ഇത് ആദ്യമായിട്ടാണ് . ഹിസ് ഹോളിനെസ്സ് ദലൈലാമയെ , കാണാനും അടുത്ത് നിൽക്കാനും സാധിച്ചത് , അനുഗ്രഹവും , ഭാഗ്യവും ആണ് .
ചെന്നൈയിൽ നിന്നും അമൃത്‌സർ വരെ ഇൻഡിഗോ ഫ്ലൈറ്റിൽ , അവിടെ നിന്നും റോഡ് മാർഗം ധർമ്മശാലയിൽ എത്തി .

മുൻകൂർ അനുവാദം വാങ്ങിയതിനാൽ ബുദ്ധിമുട്ടാതെ കാണാൻ സാധിച്ചു . ജീവിതത്തിലെ വലിയ ഒരു ആഗ്രഹം സാധിച്ചു മടങ്ങുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷം തോന്നി ...

( വിവരങ്ങൾക്ക് കടപ്പാട് , വിക്കി പീഡിയ )

AMAZING EXPERIENCE MEETING WITH DALAI LAMA - PUSHPAMMA CHANDY

ദലൈലാമയെ കാണാൻ : പുഷ്പമ്മ ചാണ്ടി
ദലൈലാമയെ കാണാൻ : പുഷ്പമ്മ ചാണ്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക