തിരുവനന്തപുരം: കേരള സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിൽ നിര്‍ണായക നീക്കം. ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെയോ മന്ത്രിമാരെയോ ചാന്‍സലറാക്കാനുള്ള ബദല്‍ നിര്‍ദേശം അടങ്ങുന്ന നിയമനിര്‍മാണമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
പക്ഷേ ഈ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരണമെങ്കിലും ഗവര്‍ണര്‍ ഒപ്പിടണം. ഗവര്‍ണര്‍ ഒപ്പ് വച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരുകയുള്ളൂ. അത് സംഭവിക്കുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.
ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പ് വച്ചിട്ടില്ല. സമാനമായ സ്ഥിതി ഈ ബില്ലിലും ഉണ്ടാകുമോയെന്ന ആശങ്ക ഭരണവൃത്തങ്ങളിലുണ്ട്. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ പ്രശ്നം മറികടക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ട്. ഇതിനായി ഭരണഘടന വിദഗ്ധന്‍ ഫാലി എസ്. നരിമാന്‍ അടക്കമുള്ള ആളുകളില്‍ നിന്ന് നിയമോപദേശം സര്‍ക്കാര്‍ തേടുന്നുണ്ട്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള രാഷ്ട്രീയ തീരുമാനം സിപിഎം കൈക്കൊണ്ടിട്ടുണ്ട്.