കൊച്ചി: കേരള സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനം സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി.
നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ യുജിസിയെ കക്ഷി ചേർത്ത കോടതി ചാൻസലർ ഉൾപ്പെടെ എതിർകക്ഷികൾക്കെല്ലാം നോട്ടിസ് അയയ്ക്കാൻ നിർദേശിച്ചു. ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
വിസിയുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സിസ തോമസിനു നൽകിയ ഗവർണറുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് സർക്കാർ ഇടക്കാല ആവശ്യമായി ഉന്നയിച്ചത്. കെടിയു വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിന്റെ ഹർജി.
വിഷയവുമയി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. വിസിയുടെ പേര് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.