ഒക്ളഹോമ സംസ്ഥാനത്തു പുതുതായി 200 ലേറെ നിയമങ്ങൾ ചൊവാഴ്ച പ്രാബല്യത്തിൽ വന്നു. ശല്യപ്പെടുത്തുന്ന ഫോൺ കോളുകൾ നിയന്ത്രിക്കുന്നതു മുതൽ കൂടുതൽ ഭരണ സുതാര്യതയും ഉറപ്പാക്കുന്ന നിയമങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.
സ്‌തനാർബുദം തടയാനുള്ള പരിശോധനകൾക്കു ആരോഗ്യ ഇൻഷുറൻസും ലഭ്യമാവും. വാടകയ്ക്കു താമസിക്കുന്നവർക്ക് അത്യാവശ്യമായി കേടുപാടുകൾ തീർക്കേണ്ടി വരുമ്പോൾ പണം നൽകേണ്ടതില്ല. വാടകയിൽ നിന്ന് അത്തരം ചെലവുകൾ 100 ഡോളർ വരെ കിഴിക്കാം എന്നായിരുന്നു നിയമം. ഇനി ഒരു മാസത്തെ വാടക വരെയാവാം.
രാത്രി 8 മണി മുതൽ രാവിലെ 8 വരെ ഫോൺ കോളുകൾക്ക് നിരോധനമുണ്ട്. സ്‌പാം കോളുകളും പാടില്ല. എന്നാൽ സംസ്ഥാനത്തിനു പുറത്തു നിന്നുള്ള കോളുകൾ തടയാൻ കഴിയില്ല.
വാഹനങ്ങളിലെ ടയറുകളോ വീലോ മോഷ്ടിച്ചാൽ 5,000 ഡോളർ പിഴയോ അഞ്ചു വർഷം തടവോ ലഭിക്കാം. മലിനമായ വായു ശുദ്ധീകരിക്കുന്ന ഉപകരണങ്ങൾക്കും ഇത് ബാധകമാണ്. ഇവയുടെ കവർച്ച അടുത്ത കാലത്തായി വ്യാപകമായിട്ടുണ്ട്.
സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം നിരീക്ഷിക്കും. സംസ്ഥാനത്തു ആത്മഹത്യ തടയാനുള്ള നമ്പർ കുട്ടികളുടെ ഐ ഡിയിൽ ചേർക്കും. കോളജുകൾക്കും അങ്ങിനെ ചെയ്യാം. സ്കൂൾ ലൈബ്രറികളിൽ കുട്ടികളുടെ പ്രായം കണക്കിലെടുത്തു വേണം പുസ്തകങ്ങൾ നിറയ്ക്കാൻ.
ഗവർണർ ക്യാബിനറ്റ് സെക്രട്ടറിയേയോ സ്റ്റേറ്റ് ഏജൻസി മേധാവിയെയോ നിയമിക്കുമ്പോൾ നിക്ഷേപങ്ങളും വരുമാനവും വെളിപ്പെടുത്തണം. ഈ ബിൽ റിപ്പബ്ലിക്കൻ ഗവർണർ കെവിൻ സ്റ്റിറ്റ് വീറ്റോ ചെയ്തിരുന്നു. പക്ഷെ സാമാജികർ അത് തിരികെ സ്ഥാപിച്ചു.
ഡ്രൈവർ ഇല്ലാതെ ഓടുന്ന കാറുകൾക്കു അനുമതി നൽകുന്ന 30 ആം സംസ്ഥാനമായി ഒക്ളഹോമ. ഇതിനാവശ്യമായ ചട്ടങ്ങൾ സംസ്ഥാന പൊതു സുരക്ഷാ വിഭാഗം ആവിഷ്കരിക്കണം.
ഇലക്ട്രിക്ക് സ്കൂട്ടറുകൾക്കു നിയന്ത്രണം നടപ്പായി. അവ ഓടിക്കാൻ 14 വയസാവണം. പരമാവധി സ്പീഡ് 35 മൈൽ.
Oklahoma brings 200 new laws; government transparency sought