ഫോമാ കൺവൻഷനിൽ എല്ലാ കാര്യങ്ങളുടെയും മേൽനോട്ടവുമായി പ്രസിഡന്റ് അനിയൻ ജോർജ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ എന്നിവർക്കൊപ്പം പ്രവർത്തനനിരതരായിരുന്നു കൺവൻഷൻ ചെയർ പോൾ റോഷൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. സെക്രട്ടറി ജോസ് മണക്കാട്ട്, ജോ. ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ. പക്ഷെ ഫോട്ടോകളിലൊന്നും അവരെ കാണാനില്ല.
സ്റ്റേജിൽ മുൻ നിരയിൽ വരാനോ ഒന്ന് ഷൈൻ ചെയ്യാനോ ആരും ശ്രമിച്ചതില്ല എന്നത് അതിശയം. നിശബ്ദമായ പ്രവർത്തനങ്ങളിലൂടെ അവർ എപ്പോഴും വേദിയിലും ചുറ്റുപാടിലും ഉണ്ടായിട്ടും മൈക്ക് പിടിച്ചെടുക്കാനോ മാധ്യമ ശ്രദ്ധ പിടിച്ചെടുക്കാനോ ശ്രമിച്ചില്ല. കൺ വൻഷന്റെ വിജയത്തിന് പിന്നിൽ ഇത്തരം ഇഴയടുപ്പമുള്ള കമ്മിറ്റിയുടെ പ്രവർത്തനമായിരുന്നു കാരണമെന്നു നിസംശയം പറയാം.
കൺവൻഷൻ പ്രതീക്ഷയിലും വിജയകരമായി സമാപിച്ചതിൽ എല്ലാവര്ക്കും സന്തോഷം. അലോസരങ്ങളോ അപസ്വരങ്ങളോ കേട്ടില്ലെന്നു പോൽ റോഷൻ പറഞ്ഞു. എല്ലാവരും കൺ വൻഷൻ ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി.
വായ്ക്ക് രുചിയോടെ ഒന്നും കഴിക്കാൻ കിട്ടിയില്ലെന്ന പരാതിപറച്ചിലാണ് എപ്പോഴും കേട്ടിരുന്നത്. 'അത് പരിഹരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മാത്രമല്ല, കഴിച്ച ഭക്ഷണത്തെക്കുറിച്ച് ആളുകൾ ആഴ്ചകളോളം പ്രകീർത്തിച്ച് സംസാരിക്കാനും ഇടയുണ്ട്. 24 മണിക്കൂറും ഫുഡ് ആൻഡ് ഡ്രിങ്ക് സർവീസും ലഭ്യമാണ്,' നേരത്തെ റോഷൻ പറഞ്ഞത് സംഭവിക്കുക തന്നെ ചെയ്തു. ഭക്ഷണം ശരിയായി ലഭിച്ചാൽ തന്നെ ഒരു കൺ വൻഷൻ പാതി വിജയിച്ചു.
യുവജനങ്ങളുടെ പങ്കാളിത്തത്തിലും സന്തോഷമുണ്ട്. മുതിർന്നവരിൽ നിന്ന് അകന്ന് സ്വന്തം പരിപാടികളിലായിരുന്നു അവർ എങ്കിലും അവരുടെ വലിയ പങ്കാളിത്തം സുപ്രധാനമായി.
കൃത്യമായ പ്ലാനിങ് വിജയിച്ചത് കൊണ്ടാണ് കൺ വൻഷനും വിജയിച്ചതെന്ന് റോഷൻ വിലയിരുത്തുന്നു. എട്ടുമാസത്തോളമായി ഫോമാ ഭാരവാഹികൾ ഇതിനുപിന്നിൽ പ്രവർത്തിച്ചു. അമേരിക്കൻ മലയാളികൾ അവധി ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ഇടമെന്ന നിലയ്ക്കാണ് കാൻകുൻ തിരഞ്ഞെടുത്തത്. ഡെസ്റ്റിനേഷൻ വെഡ്‌ഡിങ്ങുകൾ അവിടെ നടന്നിട്ടുള്ളതുകൊണ്ടും ഒരു പരിപാടി സംഘടിപ്പിക്കാൻ തക്ക സാഹചര്യങ്ങളുണ്ടെന്ന ബോധ്യം ആദ്യം മുതൽക്കേ ഉണ്ടായിരുന്നു.