ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്കു കനത്ത പ്രഹരമേൽപിച്ചു പാർട്ടിയുടെ ഉന്നത നേതാവായ അനുബ്രത മണ്ഡലിനെ അഴിമതിക്കേസിൽ സി ബി ഐ അറസ്റ്റ് ചെയ്തു. കന്നുകാലികളെ കടത്തി കോടികൾ സമ്പാദിച്ചു എന്ന കേസിൽ സഹകരിക്കുന്നില്ല എന്നാരോപിച്ചാണ് വ്യാഴാഴ്ച അദ്ദേഹത്തെ നാടകീയമായി അറസ്റ്റ് ചെയ്തത്.
തൃണമൂലിന്റെ ബിർഭും ജില്ലാ പ്രസിഡന്റായ മണ്ഡൽ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കയായതിനാൽ രണ്ടാഴ്ച കഴിഞ്ഞേ ചോദ്യം ചെയ്യലിനു ഹാജരാകാൻ കഴിയൂ എന്ന് സി ബി ഐയെ അറിയിച്ചിരുന്നു. എന്നാൽ പത്താമത്തെ സമൻസും കൂട്ടാക്കാത്ത അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സി ബി ഐ ആസ്ഥാനത്തു നിന്ന് നിർദേശിക്കയായിരുന്നു.
ബിർഭൂമിൽ കരുത്തനായ മണ്ഡലിനെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര റിസേർവ് സേനയുടെ വലിയ സന്നാഹവുമായാണ് സി ബി ഐ എത്തിയത്. നാലു ചുറ്റിലും നിന്നു വീട് വളഞ്ഞ ശേഷമായിരുന്നു അറസ്റ്റ്. വീട്ടിൽ വച്ചു തന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യാനും തുടങ്ങി.
കുറ്റപത്രത്തിൽ 11 പ്രതികളുണ്ട്.
ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തത് ഏതാനും ദിവസം മുൻപാണ്.
മണ്ഡലിനു വിശ്രമം ആവശ്യമുണ്ടെന്ന അപേക്ഷയിൽ കഴമ്പില്ലെന്നു ഡോക്ടർമാർ പറഞ്ഞതായി സി ബി ഐ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.