Image

ഗവര്‍ണ്ണര്‍ പദവി പാഴാണ് ; രൂക്ഷ വിമര്‍ശനവുമായി ജനയുഗം

ജോബിന്‍സ് Published on 10 August, 2022
ഗവര്‍ണ്ണര്‍ പദവി പാഴാണ് ; രൂക്ഷ വിമര്‍ശനവുമായി ജനയുഗം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം.ഗവര്‍ണര്‍ പദവി പാഴാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാനത്ത് ബിജെപി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ നികത്താന്‍ രാജ്ഭവനെയും ഗവര്‍ണര്‍ പദവിയേയും ഉപയോഗിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

സംഘപരിവാര്‍ തട്ടകത്തില്‍ നിന്ന് കേരളത്തിന്റെ ഗവണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാനത്തെ ഭരണനിര്‍വഹണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജനകീയ സര്‍ക്കാരിനെതിരെ വടിയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടും ഗവണര്‍ രാഷ്ട്രീയകളി തുടരുകയാണ്.

ഭരണഘടന പദവിയാണെങ്കിലും ഒട്ടേറെ പരിമിതി ഉണ്ടെന്ന് ഗവര്‍ണര്‍ മനസിലാക്കുന്നില്ല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ പരാതി പറഞ്ഞ ഗവര്‍ണര്‍ ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കിയെന്നും ജനയുഗം വിമര്‍ശിച്ചു.ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ട സമയത്തിന് മുമ്പേ അസാധുവാക്കുകയെന്ന നികൃഷ്ട മാര്‍ഗമാണ് ഇത്തവണ ഗവര്‍ണര്‍ സ്വീകരിച്ചത്. ഗവര്‍ണര്‍ പദവി പാഴാണെന്ന നിലപാട് ഒരിക്കല്‍ കൂടി ശരിയാണെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക