Image

പോലീസ് കുടുങ്ങും ; സജീവന്റേത് കസ്റ്റഡി മരണം തന്നെയെന്ന് ക്രൈം ബ്രാഞ്ച് 

ജോബിന്‍സ് Published on 07 August, 2022
പോലീസ് കുടുങ്ങും ; സജീവന്റേത് കസ്റ്റഡി മരണം തന്നെയെന്ന് ക്രൈം ബ്രാഞ്ച് 

വടകരയില്‍ പോലീസ് കസ്റ്റഡിയിലേടുത്ത ആള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം കസ്റ്റഡി മരണം തന്നെയാണെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റേതാണ് കണ്ടെത്തല്‍ .സബ് ഇന്‍സ്‌പെക്ടര്‍ നിജീഷ്, സിപി ഒ പ്രജീഷ് എന്നിവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ക്രൈം ബ്രാഞ്ച് കേസ് എടുത്തു. 

പോലീസ് സര്‍ജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ക്രൈം ബ്രാഞ്ചിന്റെ സുപ്രധാന നിഗമനം. സജീവനെ പൊലീസ് മര്‍ദ്ദിച്ചുവെന്ന സുഹൃത്തുക്കളുടെ മൊഴിയും ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സജീവന്റെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

എന്നാല്‍ മരണത്തിന് തൊട്ട് മുന്‍പ് ഉണ്ടായ പരുക്കുകളാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടിലുള്ളത്. സജീവന്റെ ശരീരത്തില്‍ ചതവുകള്‍ ഉള്‍പ്പടെ, പതിനൊന്നു മുറിവുകളുണ്ട്. 

സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് വടകര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സജീവിനെ മദ്യപിച്ചെന്ന പേരില്‍ പൊലീസ് മര്‍ദ്ദിച്ചുവെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. 

ആന്തരിക ക്ഷതമുണ്ടായെന്നും പരുക്കുകളെല്ലാം കൈകൊണ്ട് മര്‍ദ്ദിച്ചാലുണ്ടാകുന്ന വിധത്തിലാണെന്നും പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.നിലവില്‍ ഒളിവിലുളള പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുളള നീക്കത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക