Image

ജയരാജനെതിരെ വിമാന സുരക്ഷാ നിയപ്രകാരമുള്ള കേസെടുത്തില്ല

ജോബിന്‍സ് Published on 21 July, 2022
ജയരാജനെതിരെ വിമാന സുരക്ഷാ നിയപ്രകാരമുള്ള കേസെടുത്തില്ല

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ കേസെടുത്തെങ്കിലും വിമാന സുരക്ഷാ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടില്ല. പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയും കെ എസ് ശബരിനാഥന് എതിരെയും എടുത്ത കേസുകളില്‍ ഈ കുറ്റം ചുമത്തിയിരുന്നു.

കോടതി നിര്‍ദ്ദേശിച്ച വകുപ്പുകളാണ് ജയരാജന് എതിരെ ചുമത്തിയിരിക്കുന്നത്. കോടതി നിര്‍ദ്ദേശ പ്രകാരം എടുത്ത കേസായതിനാല്‍ എഫ്.ഐ.ആറില്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന വകുപ്പുകള്‍ മാത്രമേ ചുമത്താനാകൂവെന്നും പൊലീസ് വിശദീകരിക്കുന്നു. ഇ.പി ജയരാജന് പുറമെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുനീഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

IPC 307,308,120(B), 506 എന്നീ വകുപ്പുകളാണ് പരാതിക്കാരുടെ ഹര്‍ജിയിലും കോടതി ഉത്തരവിലും ഉണ്ടായിരുന്നത്. അവ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വലിയതുറ പൊലീസ് പറഞ്ഞു. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് പറഞ്ഞു. ഇ പി ജയരാജന് എതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് ഇന്നലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്. പ്രതിഷേധിച്ച രണ്ടുപേരെയും ജയരാജന്‍ തള്ളി താഴെയിട്ടു. മുഖ്യമന്ത്രിക്ക് മുമ്പില്‍ പ്രതിഷേധിക്കാന്‍ നീയൊക്കെ ആരാടാ എന്ന് ജയരാജന്‍ ആക്രോശിച്ചു. കൈ ചുരുട്ടി നവീന്‍ കുമാറിന്റെ മുഖത്തടിച്ചു. മൂന്ന് പ്രതികള്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചു. ഫര്‍സീന്‍ മജീദിനെ ജയരാജന്‍ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

ഒരേ കേസില്‍ രണ്ട് രീതിയിലുള്ള എഫ്‌ഐആറുകള്‍ വരുന്നതോടെ കോടതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ശബരിനാഥിനും തങ്ങള്‍ക്കെതിരെയും ഈ വകുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ സാധിക്കും. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക