ഉത്തർ പ്രദേശ് മന്ത്രിസഭയിൽ പൊട്ടിത്തെറി. യോഗി ആദിത്യനാഥിന്റെ ജലവിഭവ മന്ത്രി ദിനേശ് ഖാട്ടിക് കേന്ദ്രനേതൃത്വത്തിന് അയച്ച രാജിക്കത്തിൽ ആരോപിക്കുന്നത് ദളിതനായതു കൊണ്ടു തന്നെ ഒതുക്കുന്നു എന്നാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ് അദ്ദേഹം കത്തയച്ചത്.
ജിതിൻ പ്രസാദ എന്ന മന്ത്രി ആവട്ടെ, ആവലാതികളുമായി ഡൽഹിയിൽ തന്നെ എത്തി. കേന്ദ്രനേതാക്കളുടെ മുന്നിൽ അദ്ദേഹം യോഗിക്കെതിരായ രോഷം തുറന്നു പറഞ്ഞു.
ഹസ്തിനപൂർ മണ്ഡലത്തിലെ എം എൽ എ ആയ ഖാട്ടിക് തന്റെ രാജിക്കത്തിൽ പറയുന്നതു സ്ഥാനമേറ്റു 100 ദിവസം കഴിഞ്ഞിട്ടും തനിക്കു ഉത്തരവാദിത്തങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല എന്നാണ്. എല്ലാം അഴിമതിക്കാരായ ഉദ്യോഗസ്ഥരാണു ചെയ്യുന്നത്.
"ഞാൻ അധകൃതനായതു കൊണ്ട് എന്റെ ഉത്തരവൊന്നും അവർ അനുസരിക്കുന്നില്ല." ചൊവാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ല.
ജിതിൻ പ്രസാദയുടെ രോഷം അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി നേരിട്ട് സസ്‌പെൻഡ് ചെയ്തു എന്നതാണ്. കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ടു ബി ജെ പി യിൽ ചേർന്ന നേതാവാണ് പ്രസാദ. അദ്ദേഹത്തിന് യോഗി മരാമത്ത് വകുപ്പു തന്നെ നൽകി. പക്ഷെ വകുപ്പിൽ അഴിമതി വ്യാപകമായതിനാൽ യോഗി തന്നെ ഇടപെട്ടു.
ചൊവാഴ്ച അഞ്ചു സീനിയർ മരാമത്ത് ഉദ്യോഗസ്ഥരെയാണ് യോഗി സസ്‌പെൻഡ് ചെയ്‌തത്. അതൊലൊരാൾ പ്രസാദയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ അനിൽ കുമാർ പാണ്ഡെ ആയിരുന്നു. അദ്ദേഹത്തെ നീക്കം ചെയ്യുക മാത്രമല്ല, വിജിലൻസ് അന്വേഷണവും തുടങ്ങി.
ഐ എ എസ് ഉദ്യോഗസ്ഥനായ പാണ്ഡെയുടെ അഴിമതി നിയന്ത്രിക്കാൻ പ്രസാദ ശ്രമിച്ചില്ലെന്ന ആരോപണം യോഗി ഉന്നയിച്ചുവെന്നാണറിവ്. മുഖ്യമന്ത്രി അദ്ദേഹത്തെ നേരിട്ട് വിളിച്ചുവരുത്തി ഇക്കാര്യം സൂചിപ്പിച്ചു.
പ്രസാദ ഡൽഹിയിൽ അമിത് ഷായെയും ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയെയെയും കാണാൻ ശ്രമിക്കുന്നുണ്ട്.