മെഡിക്കൽ സീറ്റിനു വേണ്ടിയുള്ള അഖിലേന്ത്യ പരീക്ഷയായ നീറ്റ് എഴുതുന്നവർക്കു സീറ്റ് ഉറപ്പാക്കാമെന്നു വാഗ്‌ദാനം ചെയ്ത തട്ടിപ്പുകാർ സീറ്റൊന്നിനു 20 ലക്ഷം രൂപ വാങ്ങിയിരുന്നുവെന്നു റിപ്പോർട്ട്. എട്ടു ഡൽഹി നിവാസികളെയാണ് ഞായറാഴ്ച്ച നടന്ന പരീക്ഷയ്ക്ക് പിന്നാലെ കേന്ദ്ര കുറ്റാന്വേഷണ ബ്യുറോ (സി ബി ഐ) അറസ്റ്റ് ചെയ്തത്.
ആൾമാറാട്ടം നടത്തുന്ന ഒരാൾ പരീക്ഷ എഴുതുക എന്നതായിരുന്നു പരിപാടി. അയാൾക്കു അഞ്ചു ലക്ഷം നൽകും. ബാക്കിയൊക്കെ ഇടനിലക്കാർ ഒതുക്കും.
അറസ്റ്റിലായ എട്ടു പേരിൽ ആറും ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയവരാണ്. സഫ്‌ദർജംഗിലുള്ള സുശീൽ രഞ്ജൻ എന്നയാളാണ് സൂത്രധാരനെന്നു സി ബി ഐ വൃത്തങ്ങൾ പറഞ്ഞു. കൃഷ്ണ ശങ്കർ യോഗി, സണ്ണി രഞ്ജൻ, നിധി, ജീപ്പുലാൽ, ഭാരത് സിംഗ് എന്നിവരാണ് പ്രതികൾ.
തട്ടിപ്പു സംഘം യു പി, മഹാരാഷ്ട്ര, ബീഹാർ, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നുവെന്നു സി ബി ഐ വൃത്തങ്ങൾ പറഞ്ഞു. രാജസ്ഥാനിലെ നൗഗാർ ജില്ലയിലുള്ള കുച്ചമിലെ ഒരു സ്കൂളിൽ ഞായറാഴ്ച അഞ്ചു മണിക്കു പരീക്ഷ കഴിഞ്ഞിട്ടും ചിലർ എഴുതിക്കൊണ്ടിരുന്ന എന്ന് വിവരം കിട്ടിയിട്ടുണ്ട്.