സെപ്റ്റംബർ 11 ഭീകരമാക്രമണം അന്വേഷിക്കാൻ നിയോഗിച്ച സ്വതന്ത്ര കമ്മീഷന്റെ മാതൃകയിൽ ജനുവരി 6 അതിക്രമങ്ങൾ അന്വേഷിക്കാൻ ഒരു കമ്മീഷനെ നിയമിക്കാൻ ഹൗസ് സ്‌പീക്കർ നാൻസി പെലോസി മുൻകൈയെടുക്കുന്നു. സെനറ്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം തികയാതെ വന്നതിനാൽ ഡൊണാൾഡ് ട്രംപിനെ കുറ്റവിചാരണ നടത്താനുള്ള നീക്കം പരാജയപ്പെട്ടതിനു പിന്നാലെയാണ് പെലോസി പുതിയ നീക്കത്തെപ്പറ്റി ഡെമോക്രാറ്റിക് സഹപ്രവർത്തകരെ കത്തിൽ അറിയിച്ചത്.
സെനറ്റിൽ 50 അംഗങ്ങളുള്ള ഡെമോക്രാറ്റിക് പാർട്ടിക്ക് 17 റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിൻതുണ കൂടി ലഭിച്ചാൽ മാത്രമേ മൂന്നിൽ രണ്ടു എത്തുമായിരുന്നുള്ളൂ. എന്നാൽ 7 റിപ്പബ്ലിക്കൻ സെനറ്റർമാർ മാത്രമേ സഹകരിച്ചുള്ളൂ.
കോൺഗ്രസിന്റെ കമ്മിഷൻ നടത്തുന്ന അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഈ പാനലിനു നിയമം നടപ്പാക്കാനുള്ള അധികാരമില്ല. അതും കൂടി കണക്കിലെടുത്താണ് പെലോസി പെട്ടെന്ന് ഈ നീക്കം നടത്തിയത്. അവർ നിർദേശിക്കുന്ന സമിതിയുടെ മേൽ കോൺഗ്രസിനു നിയന്ത്രണമില്ല.
2021 ജനുവരി 6നു ജോ ബൈഡൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചതായി അംഗീകരിക്കാൻ കോൺഗ്രസിന്റെ ഇരു ചേമ്പറുകളുടെയും സംയുക്ത സമ്മേളനം നടക്കുമ്പോൾ ക്യാപിറ്റോളിലേക്കു സായുധരായ ട്രംപ് അനുയായികൾ ഇരച്ചു കയറി അക്രമം അഴിച്ചു വിട്ടതിന്റെ പിന്നിലുള്ള കാരണങ്ങളും പ്രകോപനങ്ങളും പുതിയ കമ്മിഷൻ അന്വേഷിക്കും. 911 കമ്മിഷന്റെ മാതൃകയിലാവും ഈ സമിതിയെന്നു പെലോസി തന്റെ കത്തിൽ വ്യക്തമാക്കി.
സെനറ്റ് ട്രംപിനെ വെറുതെ വിട്ടതിനെ കുറിച്ച് സൗദി അറേബ്യയിലുള്ള പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. "സത്യത്തെ നമ്മൾ പ്രതിരോധിക്കേണ്ടതുണ്ട്," അദ്ദേഹം അമേരിക്കൻ ജനതയെ ഓർമിപ്പിച്ചു. "നുണകളും വ്യാജപ്രചാരണങ്ങളും തീവ്രവാദവും ജനാധിപത്യത്തിനു അപകടം ഉയർത്തുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്."
ട്രംപിനെ സെന്റ് വിട്ടയച്ചാലും ജനുവരി 6 കലാപത്തിൽ അദ്ദേഹം വഹിച്ച പങ്കു തെല്ലും സംശയത്തിലല്ലെന്നു ബൈഡൻ ചൂണ്ടിക്കാട്ടി. "ജനാധിപത്യം എത്ര വേഗത്തിൽ പൊട്ടിച്ചിതറി പോകാമെന്നതാണു നമ്മുടെ ചരിത്രത്തിലെ ദുഖകരമായ ഈ അധ്യായം നമ്മെ ഓർമിപ്പിക്കുന്നത്. നമ്മൾ ജാഗ്രത കൈവിടരുതെന്നു അത് നമ്മളെ ഓർമിപ്പിക്കുന്നു. ജനാധിപത്യത്തെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്.
"അക്രമത്തിനും തീവ്രവാദത്തിനും അമേരിക്കയിൽ സ്ഥാനമില്ല. സത്യത്തെ പ്രതിരോധിക്കയും നുണകളെ തോല്പിക്കയും ചെയ്യാനുള്ള ഉത്തരവാദിത്തം നമ്മുക്ക് ഓരോരുത്തർക്കും ഉണ്ട്, പ്രത്യേകിച്ച് നേതാക്കൾക്ക്."
ട്രംപിനെ വിചാരണ ചെയ്യാൻ നല്ല നട്ടെല്ലുള്ള കൂടുതൽ സെനറ്റർമാരെ ആവശ്യമുണ്ടെന്നു സെനറ്റർ സ്റ്റേസി പ്ലാസ്‌കറ്റ് പറഞ്ഞു. കൂടുതൽ സാക്ഷികളല്ല വേണ്ടത്.