കൊറോണവൈറസ് ഒമൈക്രോണിന്റെ ബിഎ.5 വകഭേദം വാക്‌സിനുകളെ ചെറുക്കുന്നതിൽ മുൻപു കണ്ടിട്ടുള്ളതിനെക്കാൾ നാലിരട്ടി ശക്തിയുള്ളതാണെന്നു 'നേച്ചർ' വാരിക പറയുന്നു. 1869 മുതൽ ഗവേഷണ വിവരങ്ങൾ ശാസ്ത്ര സമൂഹത്തിനു നൽകുന്ന വാരികയാണിത്.
ഫൈസർ, മോഡേണ ഉൾപ്പെടെയുള്ള വാക്‌സിനുകളെ ചെറുത്തു തോൽപിക്കാൻ ഈ വകഭേദത്തിനു കഴിയും.
അതേപ്പറ്റി മയോ ക്ലിനിക് ഒരു റിപ്പോർട്ടിൽ വ്യാഴാഴ്ച പറഞ്ഞു: "അമിതവേഗത്തിൽ വ്യാപിക്കും. ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കൂടും. ഐ സി യു വേണ്ടി വരുന്നവർ വർധിക്കും."
ജൂലൈ 9 ലെ കണക്കനുസരിച്ചു യു എസിൽ 65% കേസുകൾ ബിഎ.5ൽ നിന്നാണെന്നു സി ഡി സി പറയുന്നു. "വാക്‌സിൻ എടുക്കാത്തവർക്കു രോഗസാധ്യത അഞ്ചിരട്ടിയാണ്," മയോ ക്ലിനിക്കിലെ വാക്‌സിൻ ഗവേഷണ ഗ്രൂപ് മേധാവി ഗ്രിഗറി പോളണ്ട് പറഞ്ഞു. "ആശുപത്രിയിൽ കിടക്കേണ്ടി വരുന്ന സാധ്യത ഏഴര ഇരട്ടി. മരണ സാധ്യത 14 മുതൽ 15 വരെ ഇരട്ടി."
ബിഎ.5, ബിഎ.4 എന്നിവ ചേർന്നു ലോകത്തെ കോവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടാക്കുന്നതെന്നു ലോകാരോഗ്യ സംഘടന പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളിൽ 30% വർധന ഉണ്ടായി.
വിദഗ്‌ധർ പറയുന്നത് യു എസിലെ ഔദ്യോഗിക കണക്കുകൾ യഥാർത്ഥ കണക്കുകളെ 'നാടകീയമായി' കുറച്ചു കാണിക്കുന്നു എന്നാണ്. ദിവസേന ഒരു മില്യൺ കേസുകൾ വരെ ഉണ്ടാവുന്നുണ്ടെന്നു ചില വിദഗ്‌ധർ പറയുന്നു. ഔദ്യോഗിക കണക്കിന്റെ പത്തിരട്ടി.
യൂറോപ്പിൽ ഒമൈക്രോൺ വകഭേദങ്ങൾ രോഗികളുടെ എണ്ണം ഏതാണ് 25% വർധിപ്പിച്ചുവെന്നാണ് കണക്ക്. ചൈനയിലും വലിയ വർധനയാണ്. പ്രധാന നാഗരങ്ങൾ പലതും അടച്ചു പൂട്ടൽ ഭീഷണിയിലാണ്.