Image

അധിക്ഷേപം ആലോചിച്ചുറപ്പിച്ച് ; ടിപിയെ കൊന്നത് സിപിഎം ; പ്രതികരണവുമായി രമ 

ജോബിന്‍സ് Published on 15 July, 2022
അധിക്ഷേപം ആലോചിച്ചുറപ്പിച്ച് ; ടിപിയെ കൊന്നത് സിപിഎം ; പ്രതികരണവുമായി രമ 

സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പ്രസംഗത്തിന് മറുപടിയുമായി എംഎല്‍എ കെ കെ രമ. ടി.പിയെ വധിച്ചത് സിപിഎമ്മാണെന്നതിന്റെ ഏറ്റുപറച്ചിലാണ് നിയമസഭയിലുണ്ടായത്. അതുകൊണ്ടാണ് എം. എം മണിയുടെ വാക്കുകളില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സാക്ഷ്യപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.

സിപിഎമ്മിന്റെ ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പിന്നില്‍ അസഹിഷ്ണുതയാണ്. ഇത് ഒറ്റപ്പെട്ട അധിക്ഷേപമല്ല. സിപിഎം ആലോചിച്ച് ഉറപ്പിച്ചാണ് ആക്ഷേപിക്കുന്നതെന്നും കെ കെ രമ ആരോപിച്ചു.

ടി.പി.ചന്ദ്രശേഖരൻ ഇപ്പോഴും ജീവിക്കുകയാണെന്ന് കെ.കെ.രമ പറഞ്ഞു അത് സി പി എമ്മിനെ ഭയപ്പെടുത്തുകയാണ്.വിധവ എന്ന വിധി കൽപിച്ച ആളുകൾ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. പറഞ്ഞതിൽ തെല്ലും കുറ്റബോധമില്ലാതെ സി പി എം അതിനെ ന്യായീകരിക്കുകയാണെന്നും കെ.കെ.രമ പറഞ്ഞു. 

'ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല'- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം.

പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണിയുടെ പ്രസംഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഇത്തരം ഒരു പ്രസ്താവന നടത്തിയ എംഎം മണി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എംഎം മണി പ്രതികരിച്ചു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക