സംസ്ഥാനത്ത് ആരോഗ്യവകുപ്പ് വന്‍ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി നല്‍കിയ മറുപടിയോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.
എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്.
അട്ടപ്പാടി മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലല്ല ഇടത് പക്ഷം ഭരിക്കുന്ന കേരളത്തിലാണ് ഇത് സംഭവിച്ചതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അട്ടപ്പാടിയിലെ ആശുപത്രികള്‍ പരിതാപകരമായ അവസ്ഥയിലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. ആശുപത്രികളില്‍ കുട്ടികള്‍ക്കായി വെന്റിലേറ്ററോ, ഇന്‍ക്യുബേറ്ററോ ഇല്ല. കുട്ടികളുടെ ഡോക്ടറില്ല, കാന്റീന്‍ വരെ അടച്ചുപൂട്ടി. ഇത്തരം പ്രശ്നങ്ങളാണ് ഗൗരവകരമായി കൈകാര്യം ചെയ്യേണ്ടത്. ഇതിനിടെ മനോഹരമായി ഇത്തരം കാര്യങ്ങളെല്ലാം ചെയ്തിരുന്ന സൂപ്രണ്ടിനെ അനാവശ്യമായി ആരോഗ്യമന്ത്രി ഇടപെട്ട് സ്ഥലം മാറ്റി. 59 താല്‍കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി വഴിയുള്ള 12 കോടി രൂപ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിക്കാണ് കൊടുത്തത്. ഇതിലെന്താണ് കാര്യം?', വി ഡി സതീശന്‍ ചോദിച്ചു.
അട്ടപ്പാടിയിലേയത് ശിശുമരണങ്ങളല്ല കൊലപാതകങ്ങളാണെന്നം അദ്ദേഹം പറഞ്ഞു.