Image

9 വര്‍ഷം മുന്‍പ് ദത്ത് നല്‍കിയ കുട്ടിയെ തിരികെ ആവശ്യപ്പെട്ട് അമ്മ ; കുട്ടിയെ പോറ്റമ്മക്ക് നല്‍കി മദ്രാസ് ഹൈക്കോടതി

Published on 28 November, 2021
9 വര്‍ഷം മുന്‍പ് ദത്ത്  നല്‍കിയ കുട്ടിയെ തിരികെ ആവശ്യപ്പെട്ട് അമ്മ ; കുട്ടിയെ പോറ്റമ്മക്ക് നല്‍കി മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഒമ്പത് വര്‍ഷം മുമ്പ് സഹോദരിക്ക് ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. കുട്ടിയെ വേണമെന്ന് പെറ്റമ്മയും പോറ്റമ്മയും കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

ഇരുവരേയും വേണമെന്ന് കുട്ടിയും പറഞ്ഞു. തുടര്‍ന്ന് പോറ്റമ്മക്കൊപ്പം വിട്ട കുട്ടിയെ പെറ്റമ്മക്ക് ആഴ്ചയിലൊരിക്കല്‍ കാണാമെന്നും കോടതി ഉത്തരവിട്ടു.

സേലം അമ്മപേട്ടയിലെ ശിവകുമാര്‍ ഭാര്യ ശരണ്യയുടെ സമ്മതത്തോടെ 2012-ലാണ് മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരി സത്യയ്ക്ക് ദത്തുനല്‍കിയത്. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും സത്യയ്ക്ക് കുട്ടികളുണ്ടായിരുന്നില്ല. അതിനാലാണ് മൂന്നാമത്തെ കുട്ടിയെ ദത്തുനല്‍കാന്‍ ശിവകുമാറും ശരണ്യയും തയ്യാറായത്.2019-ല്‍ സത്യയുടെ ഭര്‍ത്താവ് രമേഷ് അര്‍ബുദം ബാധിച്ച് മരിച്ചു. തുടര്‍ന്ന് മകളെ തിരികെ വേണമെന്ന് ശരണ്യ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മകളെ നല്‍കാന്‍ സത്യ തയ്യാറായില്ല. തുടര്‍ന്ന് തര്‍ക്കമാകുകയും കുട്ടിയെ അധികൃതര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെയാണ് ശരണ്യ മദ്രാസ് ഹൈക്കോടതിയിയെ സമീപിച്ചത്.

പോറ്റമ്മയും പെറ്റമ്മയും വേണമെന്ന് കുട്ടി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് പോറ്റമ്മയ്‌ക്കൊപ്പം കുട്ടിയെ വിടാന്‍ ജസ്റ്റിസ് പി.എന്‍. പ്രകാശ്, ജസ്റ്റിസ് ആര്‍.എന്‍. മഞ്ജുള എന്നിവരിടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാന്‍ പെറ്റമ്മയെ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക