സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി മെട്രോമാന്‍ ഇ. ശ്രീധരന്‍ രംഗത്ത്. പദ്ധതിയുടെ അലൈന്‍മെന്റില്‍ പാകപ്പിഴകളുണ്ടെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടി. പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നതിലും അപാകതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 75,000 കോടി ചെലവ് കണക്കാക്കുമ്പോഴും, പണി തീരുമ്പോഴേക്കും 1.1 ലക്ഷം കോടിയെങ്കിലും ആവും. മാത്രമല്ല പണി തീരാന്‍ ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ രൂപരേഖ ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയിരിക്കുന്നതാണ്. വേണ്ടത്ര പഠനങ്ങള്‍ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് നടത്തിയട്ടില്ല. സംസ്ഥാനത്തെ വികസനപദ്ധതികളെ എതിര്‍ക്കുന്നത് യുഡിഎഫും ബിജെപിയുമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും ആരോപണങ്ങളെയും ശ്രീധരന്‍ തള്ളി. ജനങ്ങളെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. ഇത് ബിജെപി അംഗീകരിക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഏകദേശം 20,000 ത്തോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരും. പാതയുടെ ഇരു വശത്തും മറ്റുള്ളവര്‍ കടക്കാതിരിക്കാന്‍ വലിയ മതില്‍ നിര്‍മ്മിക്കേണ്ടി വരും. ഇതോടെ കേരളം രണ്ടായി വിഭജിക്കപ്പെടും. 2025 ല്‍ പദ്ധതി പൂര്‍ത്തീകരിക്കാാന്‍ കഴിയുമെന്ന കെ.ആര്‍.ഡി.സി.എല്‍ ന്റെ ഉറപ്പ് അവിശ്വസനീയമാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു.