ദത്ത് കേസിൽ കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ മൂന്ന് പേരുടെയും ഫലം പൊസിറ്റീവായി. ഇതോടെ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. പരിശോധനാ ഫലം കോടതിയില്‍ ഹാജരാക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.
അതിയായ സന്തോഷമുണ്ടെന്നും കുഞ്ഞിനെ എത്രയും വേഗം തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പ്രതികരിച്ചു. ആരോപണ വിധേയര്‍ക്കെതിരെ നടപടി എടുക്കുകയും, തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നത് വരെ സമരം തുടരുമെന്ന് അവർ വ്യക്തമാക്കി.
സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് അനുപമ ഉന്നയിച്ചത്. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, നടന്നത് കുട്ടിക്കടത്ത് തന്നെയാണെന്നും അവര്‍ ആരോപിച്ചിരുന്നു.
കുഞ്ഞിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിച്ചിരുന്നു. കര്‍ശന സുരക്ഷയില്‍ ആന്ധ്രയില്‍ നിന്നാണ് കുഞ്ഞിനെ കൊണ്ടുവന്നത്.
അതേസമയം, കേസിന്റെ കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്തം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല.