Image

കുഞ്ഞിനെ കൊല്ലണമെന്ന് കരുതിയില്ല: താനും ആത്മഹത്യയ്‌ക്ക് ഒരുങ്ങിയതാണെന്ന് പ്രതി ഷിജു

Published on 17 October, 2021
കുഞ്ഞിനെ കൊല്ലണമെന്ന് കരുതിയില്ല:  താനും ആത്മഹത്യയ്‌ക്ക് ഒരുങ്ങിയതാണെന്ന് പ്രതി ഷിജു
കണ്ണൂര്‍: പാനൂരില്‍ കുഞ്ഞിനെയും ഭാര്യയെയും പുഴയിലേക്ക് തള്ളിയിടുകയും തുടര്‍ന്ന് ഒന്നരവയസുകാരിയായ മകള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. മകളെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതിയും പിതാവുമായ ഷിജു പോലീസിനോട് പറഞ്ഞു. താനും ആത്മഹത്യ ചെയ്യാനാണ് വിചാരിച്ചിരുന്നത്.

എന്നാല്‍ ഭാര്യയെയും മകളെയും തള്ളിയിട്ടതോടെ ആളുകള്‍ വന്നതിനാലാണ് ഓടിരക്ഷപ്പെട്ടതെന്നും പ്രതി വെളിപ്പെടുത്തി. ഭാര്യ സോനയുടെ 50 പവനോളം സ്വര്‍ണം ഷിജു പണയം വെച്ചിരുന്നു. ഇത് ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഷിജു കതിരൂര്‍ പോലീസില്‍ മൊഴി നല്‍കി.

മട്ടന്നൂരില്‍ നിന്നാണ് സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പോലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്തതോടെ പോലീസിന്റെ വലയിലാകുകയായിരുന്നു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ സോനയെയും കൈക്കുഞ്ഞായ അന്‍വിതയെയും പാത്തിപ്പാലം പുഴയിലേക്ക് തള്ളിയിടുകയായിരുന്നു ഷിജു. ഇതുകണ്ട് നാട്ടുകാര്‍ ഓടിവന്നതോടെ പ്രതി രക്ഷപ്പെട്ടു. സോനയെയും കുഞ്ഞിനെയും നാട്ടുകാര്‍ ചേര്‍ന്ന് കരയ്‌ക്ക് എത്തിച്ചെങ്കിലും സോനയുടെ ജീവന്‍ മാത്രമാണ് രക്ഷിക്കാനായത്. ദൃക്സാക്ഷികള്‍ നല്‍കിയ വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക