ഭൂഘടനപരമായും, പ്രകൃതിവിഭവങ്ങളാലും ഒരുപാട് വാണിജ്യ സാധ്യതയുള്ള കേരളം വ്യവസായികപരമായി എന്തുകൊണ്ട് പിന്നോക്കം നിൽക്കുന്നു? അഭ്യസ്തവിദ്യരായ കേരളീയർ ജോലിക്കായി എന്തിനായി അന്യരാജ്യങ്ങളിലേക്ക് പലായനം നടത്തുന്നു? സാമൂഹിക, രാഷ്ട്രീയ വലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഓരോ കേരളീയനും ഇതിന്റെ ഉത്തരം അറിയാം. എന്തുകൊണ്ട് വ്യവസായികൾ മുന്നോട്ട് വരുന്നില്ല? രാഷ്ട്രീയക്കാർ പൂട്ടിടുന്ന വ്യവസായശാലകൾ തുറപ്പിക്കാൻ എന്തുകൊണ്ട് യുവജനങ്ങൾ മുന്നോട്ട് വരുന്നില്ല?
കേരളത്തിലെ കിഴക്കമ്പലത്ത് (കൊച്ചി നഗരത്തിനു സമീപം എറണാകുളം ജില്ലയിലുള്ള സ്ഥലം) ട്വൻറ്റി 20 (twenty 20) എന്ന സംഘടനയിലൂടെ മാറ്റങ്ങളുടെ ശംഖൊലി മുഴക്കിക്കൊണ്ട് പുരോഗമനത്തിന്റെ മാതൃകകൾ കാണിച്ച കിറ്റെക്സ് കമ്പനി സർക്കാരുമായി കരാർ ചെയ്ത 3500 കോടി രൂപയുടെ പദ്ധതിയിൽ നിന്നും പിന്മാറി എന്ന വാർത്ത കേരളവും കേരളീയരും ചർച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ഇരുപത്തിയാറു വർഷമായി 105 ഏക്കർ സ്ഥലത്ത് കേരളീയന് സ്വന്തം നാട്ടിൽ ജോലി നൽകിക്കൊണ്ടിരുന്ന കമ്പനിയാണ് കിറ്റെക്സ്. ഒരു മാസത്തിനുള്ളിൽ കമ്പനിയിൽ സർക്കാർ പതിനൊന്നു തവണ പരിശോധന നടത്തിയത് യാതൊരു കാരണവുമില്ലാതെയാണെന്നും, ഇത് കമ്പനിയുടെ സുഗമമായ നടത്തിപ്പിൽ ശല്യം ചെയ്യുന്നതിനും വേണ്ടിയാണെന്നാണ് കിറ്റെക്സിൻറെ മാനേജിങ് ഡയറക്ടറായ ശ്രീ സാബു എം ജേക്കപ്പ് മാധ്യമങ്ങളോട് പറയുകയുണ്ടായി. അട്ടിമറിപ്രവർത്തനം ഉണ്ടെന്ന് പൊതുജനങ്ങളെ ധരിപ്പിച്ചുകൊണ്ട് അത് കണ്ടെത്താനെന്ന വ്യാജേന പരസ്യമായി അധികാരികൾ നടത്തുന്ന അന്വേഷണങ്ങളെ വേട്ടയാടൽ എന്ന് വിശേഷിപ്പിക്കാറുണ്ട്. സർക്കാർ അവിചാരിതമായി നടത്തിയ പരിശോധനകൾ വേട്ടയാടലുകളെപ്പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങൾ വ്യവസായത്തെ ആകര്ഷിക്കുവാനായി വെറുതെ സ്ഥലവും, വൈദ്യുതിയും, ജലവും പ്രദാനംചെയ്യുമ്പോൾ കേരളം വ്യവസായങ്ങൾക്ക് ഈടാക്കുന്ന കരവും, വൈദ്യുതി നിരക്കും കൂടുതലാണ്. ഇത്തരം സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ വ്യവസായങ്ങൾക്ക് വളരാൻ പറ്റിയ വ്യവസായസൗഹൃദമുള്ള സംസ്ഥാനമല്ല കേരളം എന്നാണ് ശ്രീ സാബു വിന്റെ അഭിപ്രായം. ഭാരതത്തിലെ ഇരുപത്തിയൊമ്പത് സംസ്ഥാനങ്ങളിൽ വ്യവസായ സൗഹൃദത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ സ്ഥാനം ഇരുപത്തിയെട്ടാമത്തെയാണ്
കിറ്റെക്സ് ഉടമ പ്രസ്തുത പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്നു കേട്ടപ്പോൾ ആകർഷണീയമായ വാഗ്‌ദാനങ്ങൾ നൽകി കൊണ്ട് അദ്ദേഹത്തെ ചെന്നൈ സംസ്ഥാനം ക്ഷണിച്ചു. തൊട്ടുപുറകിൽ ആന്ധ്രാപ്രദേശും ബംഗ്ളാദേസും വരെ അദ്ദേഹത്തിന് സ്വാഗതം നൽകികൊണ്ട് വന്നു. ഇപ്പോൾ ശ്രീ സാബുവിനെ വിളിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഒമ്പതായി എന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്
കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷവും അവിടത്തെ തൊഴിലാളി തർക്കങ്ങളും ഒരു വ്യവസായ ഉടമക്ക് രമ്യമായി യോജിപ്പിച്ചുകൊണ്ട് പോകാൻ പറ്റാത്തതാണെന്നു അവിടത്തെ വ്യവസായശാലകളുടെ ചരിത്രം നോക്കിയാൽ മനസ്സിലാകും. കാരണം ഇവിടുത്തെ വ്യാപാരവ്യവസായങ്ങളെ അടക്കിഭരിക്കുന്നത് രാഷ്ട്രീയക്കാരുടെയും ബ്യുറോക്രാറ്റുകളുടെയും ശക്തിയാണ്. അതിനാൽ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വഴങ്ങാത്ത എത്രയോ സംരംഭങ്ങൾക്ക് താഴിടാൻ ഇവർക്ക് കഴിഞ്ഞു. ഇതാണ് കേരളത്തിലെ വ്യവസായ വളർച്ചയ്ക്കുള്ള ശാപം എന്നത് എത്രയോ കാലങ്ങളായി അറിയാവുന്നതാണ്. ജനപ്രിയമാധ്യമമായ സിനിമകളിലൂടെ മലയാളത്തിലെ പ്രശസ്ത സംവിധായകർ ഈ ദുരവസ്ഥ വെള്ളിത്തിരയിൽ പ്രദർശിപ്പിച്ചു. ജനം അതൊക്കെ നേരമ്പോക്കായി കണ്ട് ആസ്വദിച്ചതല്ലാതെ പ്രതികരിച്ചില്ല. രാഷ്ട്രീയക്കാർ പ്രതികരിക്കാനും സമ്മതിക്കില്ല.
ഇത്രയും കാലത്തെ അനുഭവങ്ങളിൽ നിന്നും മനസ്സിലാകുന്നത് ഇവിടുത്തെ ഗവണ്മെന്റ് തന്നെയാണ് വ്യവസായ വളർച്ചക്ക് പ്രതികൂലമായ സാഹചര്യങ്ങൾ ഒരുക്കുന്നത് എന്നതാണ്. ജനാധിപത്യത്തിന്റെ നിർവചനം തന്നെ ജനങ്ങളിൽനിന്നും, ജനങ്ങൾക്കായി, ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധി ഗവണ്മെന്റ് എന്നാണല്ലോ! അപ്പോൾ ഈ ഗവണ്മെന്റ് എന്നത് ജനങ്ങൾ തന്നെയല്ലേ? ഗവണ്മെന്റിനു അധികാരം കൊടുക്കുന്നത് ജനങ്ങൾ തന്നെയാകുമ്പോൾ രാഷ്ട്രീയം അല്ലെങ്കിൽ ഗവണ്മെന്റ് എന്നത് എങ്ങിനെ വാണിജ്യവളർച്ചയുടെ തടസ്സമാകുന്നു എന്നുകൂടി ചിന്തിക്കണം. ജനതയുടെ പുരോഗമനത്തിന് ഗവണ്മെന്റ് തടസ്സമാകുന്നത് ഭൂരിപക്ഷം ജനങ്ങളും ഗവണ്മെന്റ് നൽകുന്നതായ താൽക്കാലിക വാഗ്ദാനത്തിന്റെ പ്രലോഭനത്തിൽ വീണുപോകുമ്പോൾ ഇരകളാകുന്നത് അവർ തന്നെയാണ്
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രലോഭനത്തിൽ വീണുപോകുന്നത് ജനങ്ങൾക്ക് രാഷ്ട്രീയ അവബോധം ഇല്ലാത്തതുകൊണ്ടുതന്നെയാണ്. ഓരോ രാഷ്ട്രീയ പാർട്ടി രൂപീകൃതമാകുന്നത് അതിന്റേതായ അടിസ്ഥാന ആശയങ്ങളെ നടപ്പിലാക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് കേരളത്തിലെ ജനങ്ങൾ ഭൂരിഭാഗവും കമ്യുണിസ്റ്റ് ആദർശങ്ങളിൽ വിശ്വസിക്കുന്നെങ്കിലും അവർക്ക് കമ്യൂണിസ്റ്റ് ആശയങ്ങൾ അറിയുമോ എന്നറിയില്ല. പ്രത്യക്ഷത്തിൽ നമ്മൾ കാണുന്നത് ദരിദ്രാവസ്ഥയിലുള്ളവർക്കും അവർണ്ണർക്കും ധനികരോടും സവര്ണരോടുമുള്ള അമർഷമാണ്. ആ വിഭാഗം ജനങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്തുവരുന്ന നേതാക്കന്മാരെയാണ് നമ്മൾ കാണുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ബലത്തിൽ അധികാരത്തിൽ വരുന്ന പാർട്ടി പ്രതിനിധികൾ അവർക്കനുവദിച്ച അഞ്ചുവർഷക്കാലം അവരുടെ ജീവിതം കഴിയുന്നവിധം പച്ചപിടിപ്പിപ്പിച്ച് സുഖമായി ജീവിക്കുന്നതും പാവം ജനങ്ങൾ മുകളിൽ നിന്നും അവരുടെ നേതാക്കന്മാർ വീഴ്‌ത്തുന്ന മന്നാ നോക്കി വെള്ളമിറക്കിയിരിക്കുന്നതുമാണ് ഇവിടുത്തെ രാഷ്ട്രീയം.
കമ്യുണിസത്തിന്റെ ആശയങ്ങളെ വിലയിരുത്തിയാൽ ദാരിദ്രം അനുഭവിച്ചാണെങ്കിലും, മുതലാളിത്ത വ്യവസ്ഥിതിയെ മാറ്റണമെന്നാണ്. എന്നാൽ ഈ ആശയത്തെ ഉൾകൊണ്ട ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സാധാരണക്കാരിൽ പലരും പാർട്ടിക്ക് രക്തസാക്ഷിയാകുന്നതായാണ് കാണപ്പെടുന്നത്. പാർട്ടിക്കുവേണ്ടി ആത്മാർത്ഥമായി ജീവൻ നഷ്ടപ്പെടുത്തുമ്പോൾ കുടുംബത്തിന് തീരാനഷ്ടവും പാർട്ടിക്ക് കേവലം ഒരു രക്തസാക്ഷിയെയുമാണ് ലഭിക്കുന്നത്.
ഭൂമിയും ഫാക്ടറികളും കൈവശം വച്ച് പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്ന മുതലാളിമാരിൽനിന്നും അവർ കൈപ്പറ്റുന്ന വൻലാഭത്തിന്റെ ഒരു വിഹിതം അതിനായി അദ്ധ്വാനിക്കുന്ന തൊഴിലാളിയുടെ കൈകളിൽ എത്തിക്കുക എന്നതാണ് കമ്യുണിസത്തിന്റെ മറ്റൊരു ചിന്ത. ഭൂമിയും, ഫാക്ടറികളും, പ്രവർത്തനസംവിധാനങ്ങളും ഒരു വ്യക്തിയുടെ ഉടമസ്ഥതയില്ലാതെ അത് ഗവൺമെന്റിൽ നിക്ഷിപ്തമായിരിക്കണം. എന്നാൽ ഈ ആശയത്തെ മുതലെടുത്തതുകൊണ്ട് വ്യാപാരവ്യവസായികൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ലാഭവിഹിതം യാതൊരു അദ്ധ്വാനവുമില്ലാതെ അവകാശവാദത്താൽ കൈപറ്റണമെന്ന സാക്ഷരജനതയുടെ ആഗ്രഹവും ഇവിടെ വ്യാപാരവ്യവസായങ്ങൾക്ക് വിലങ്ങുതടിയാണ്. നോക്ക് കൂലി എന്ന അക്രമം ഇതിന് ഒരു പ്രത്യക്ഷമായ ഉദാഹരണമാണ്.
സോഷ്യലിസം കമ്യുണിസത്തോട് അടുത്തു നിൽക്കുന്നെങ്കിലും അവർ സമത്വവാദികളാണ്. ധനം എല്ലാവര്ക്കും സമമായി വീതിക്കുക, തൊഴിലാളികൾ തമ്മിൽ ഐക്യദാർഢ്യം പുലർത്തുക, അവർക്ക് നല്ല തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക, ഭൂമിയുടെയും പണി ആയുധങ്ങളുടെയും പൊതു ഉടമസ്ഥാവകാശം സ്ഥാപിക്കുക എന്നൊക്കെയാണ് അവരുടെ ആവശ്യങ്ങൾ. ഇത്തരം ആശയങ്ങൾ വച്ച് പരീക്ഷണാത്മകമായി സ്ഥാപിച്ച സമൂഹങ്ങൾ അൽപ്പായുസ്സോടെ അപ്രത്യക്ഷമായി. കാൽ മാർക്സിന്റെ കമ്യുണിസ്റ് മാനിഫെസ്റ്റോവിൽ അദ്ദേഹം പറയുന്നത് ഫ്രഞ്ച് വിപ്ലവം ജന്മിത്ത സമ്പ്രദായത്തെ മറിച്ചിട്ടപോലെ സാമ്പത്തിക വിഭാഗങ്ങൾ തമ്മിലുള്ള മത്സരത്തിലൂടെ മുതലാളിത്ത ആധിപത്യത്തെ മാറ്റണമെന്നാണ്. അതേസമയം മുതലാളിത്ത സമ്പ്രദായം അവരെ തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കാരണം മുതലാളിമാർ തമ്മിൽ മത്സരമുണ്ടാകും. അപ്പോൾ അവർക്ക് തൊഴിലാളികളുടെ വേതനം കുറക്കേണ്ടിവരുന്നു.
വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും പുരോഗമിക്കാൻ കഴിഞ്ഞ കേരളം സാമൂഹികമായി മുന്നിലാണ്. പക്ഷെ വിദ്യാഭ്യാസം ജനങ്ങൾക്ക് നൽകിയ അറിവ് അവരുടെ അവകാശങ്ങൾ പിടിച്ചുപറ്റാൻവേണ്ടിമാത്രം വിനിയോഗിക്കുന്നു എന്നത് ലജ്ജാവഹമാണ്. ഓരോ പൗരന്റെയും സമൂഹത്തോടും, രാജ്യത്തിനോടുമുള്ള കടമയും ഉത്തരവാദിത്വങ്ങളും വിദ്യാഭ്യാസസമ്പന്നനായ മലയാളി വിസ്മരിക്കുന്നു എന്നതാണ് കേരളത്തിന്റെ അധഃപതനത്തിനുള്ള പ്രധാന കാരണം .
തിരഞ്ഞെടുക്കുന്ന ജനങ്ങൾക്ക് തിരഞ്ഞെടുക്കുന്ന വ്യക്തികൾ യോഗ്യതയില്ലാത്തവരാണെന്നു കണ്ടാൽ അവരെ മാറ്റാൻ അധികാരമുണ്ടാകണം. ജനാധിപത്യത്തിന് കത്തിവയ്ക്കുന്ന പ്രവർത്തികൾ ഉണ്ടാകുമ്പോൾ അതു തടയാനുള്ള നിയമങ്ങൾ ഉണ്ടാകേണ്ടതാണ്.
വ്യവസായം കൊണ്ട് ധനികരാകുക എന്ന് ശ്രീനാരായണ ഗുരു പറയുമ്പോൾ അദ്ദേഹം വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്നുകൂടി പറയുന്നുണ്ട്. പക്ഷെ നമ്മൾ മലയാളികൾ വിദ്യ നേടുന്നെങ്കിലും അതുപയോഗിക്കാത്തതുകൊണ്ടാണ് വിദ്യാലയം പോലും കാണാത്തവരെ വോട്ടെടുപ്പിലൂടെ ജനങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കുന്നത്. ഈ പ്രതിനിധിയുടെ പരിമിതമായ അറിവും യോഗ്യതകളും സ്വാഭാവികമായും നാടിന്റെ പുരോഗതിയെയും, അഭിവൃദ്ധിയെയും ബാധിക്കും.
നമ്മുടെ രാജ്യത്ത് ഒരു വ്യവസായ സ്ഥാപനം വളർന്നുവന്നാൽ അത് ആ രാജ്യത്തുള്ള നിരവധിപേർക്ക് ജോലി വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ സാമ്പത്തിക സന്തുലനാവസ്ഥയെയും നിലനിർത്തുന്നു. എന്നാൽ വിദ്യാസമ്പന്നരായ കേരളീയർ കൂടുതൽ താല്പര്യം കാണിക്കുന്നത് അദ്ധ്വാനിക്കാതെ എളുപ്പമാർഗ്ഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെ കനിവോടെ ഭിക്ഷപാത്രത്തിൽ വന്നുവീഴുന്ന നാണയത്തുട്ടുകളോടാണ്. ഈ അവസ്ഥയാണ് അദ്ധ്വാനിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്ന വിദ്യാസമ്പന്നനെ പ്രവാസിയാക്കി മാറ്റുന്നത്. ഈ പ്രവാസി അന്യരാജ്യങ്ങളിൽ വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന പണവും തുടർന്നുള്ള സൗഭാഗ്യങ്ങളും വീണ്ടും വന്നുവീഴുന്നത് കേരളത്തിൽ തുടരുന്നവരുടെ ഭിക്ഷാപാത്രത്തിൽ തന്നെയാണ്. പ്രവാസികളുടെ പണം ഒഴുകിവരുന്നതുകൊണ്ട് സാമ്പത്തികമായി മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം എന്നുവേണം പറയാൻ.
കേരളത്തിൽ ഒരു വ്യവസായം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ രാഷ്ട്രീയ മതേതര തടസ്സങ്ങൾ, സർക്കാർ ഒരുക്കുന്ന നിയമ നൂലാമാലകൾ എന്നിവയെ മാത്രം അഭിമുഖീകരിച്ചാൽ പോര. പ്രവാസികളുടെ നാണയത്തുട്ടുകൾ കണ്ണടച്ച് ചെലവഴിക്കുന്ന ഒരു സമൂഹം നിലനിൽക്കുന്ന കേരളത്തിൽ വൈദ്യുതി, വെള്ളം , ഭൂമി തുടങ്ങിയ എല്ലാ അത്യാവശ്യ ഘടകങ്ങൾക്കും ഒരുപാട് പണം മുടക്കേണ്ടതുണ്ട്. മതിയായ വിദ്യാഭ്യാസം നേടി വെള്ളകോളർ ജോലികൾക്കുവേണ്ടിമാത്രം ഇറങ്ങിത്തിരിക്കുമ്പോൾ വ്യവസായ സ്ഥാപനങ്ങളിലേക്ക് അദ്ധ്വാനിക്കുന്ന തൊഴിലാളികളെ കണ്ടെത്തുന്നതിന് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു. പിന്നെയുള്ള ഭീഷണയാണ് തൊഴിലാളി സംഘടനകൾ. അദ്ധ്വാനിക്കുന്നതിന് തക്കതായ പ്രതിഫലം കൂടാതെ കമ്പനി ലാഭത്തിന്റെ തുല്യവിഹിതം അവകാശപ്പെടുവാൻ ശ്രമിച്ച് പല സംരംഭങ്ങളും അടച്ച് പൂട്ടാൻ ഇത് വഴിയൊരുക്കിയിട്ടുണ്ട്. കൂടാതെ ഏതു നിസ്സാര നിയമപാലകനും പഴുതുകൾ കണ്ടെത്താൻ കഴിയുന്ന സംരംഭങ്ങളുടെ വളർച്ചയെ മുട്ടുകുത്തിക്കാൻ ഉതകുന്ന കാക്കത്തൊള്ളായിരം നിയമങ്ങൾ കൊടിപിടിച്ച് സിൻദാബാദ് വിളിക്കുന്നവരെ സഹായിക്കുന്നു. പാവം തൊഴിലാളിയുടെ മക്കൾ പട്ടിണികിടന്നു കഷ്ടപ്പെടുന്നു.
മറ്റേതു രീതിയിലും ഒരു സംരംഭത്തെ തോൽപ്പിക്കാൻ കഴിയുന്നില്ല എന്ന അവസ്ഥയിൽ കേരളത്തിൽ പ്രയോഗിക്കുന്ന ഒരു തുരുപ്പു ശീട്ടാണ് അന്തരീക്ഷ മലിനീകരണം. അന്തരീക്ഷ മലിനീകരങ്ങൾ ഒഴിവാക്കാനുള്ള സാഹചര്യം ഒരുക്കി വ്യവസായ പുരോഗതിയെ അനുകൂലിക്കാൻ ഒരിക്കലും രാഷ്ട്രീയപാർട്ടികളോ ഗവൺമെന്റോ ഒരിക്കലും ഇവിടെ ശ്രമിക്കാറില്ല എന്നതും വ്യവസായ പുരോഗതിക്ക് തടസ്സം നിൽക്കുന്നു.. കേരളത്തിൽ വ്യവസായ സംരംഭങ്ങൾ ഒരുക്കിയ ഗ്വാളിയർ റയോൺസ്, തോഷിബ ആനന്ദ്, പ്രീമിയർ കാബിൾസ് , മധുര കൊട്സ് തുടങ്ങിയവർ കേരളത്തോട് വിടപറഞ്ഞത് ഈ അനുഭവത്തോടെയാണ്. പട്ടിണി കിടന്നാലും അവരുടെ രാഷ്ട്രീയ പാർട്ടികളുടെ പ്രത്യയ ശാസ്ത്രങ്ങൾ വിജയിക്കണമെന്ന വാശിയാണ് ഈ കമ്പനികളെല്ലാം പൂട്ടിയടച്ച സാഹചര്യത്തിൽ നിലനിന്നിരുന്നത്. അവിടെ ജോലി സാധ്യതകളോ, അതാശ്രയിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി കുടുംബങ്ങളുടെയോ വയറിന്റെ വിശപ്പ് ആർക്കും ഒരു വിഷയമായിരുന്നില്ല.
വാണിജ്യവ്യവസായങ്ങൾ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് പ്രവർത്തിദിവസങ്ങളെ മറികടക്കുന്ന കേരളത്തിന്റെ ശാപമായ പണിമുടക്കുകൾ. അനാവശ്യമായ തൊഴിൽ പണിമുടക്ക് ആരംഭിക്കുമ്പോൾ അതിൽ പങ്കു കൊള്ളാതെ ജോലിയിൽ പ്രവേശിക്കാൻ തൊഴിലാളികൾക്ക് ഗവണ്മെന്റ് സംരക്ഷണം നൽകണം.ഗവൺമെന്റിന്റെ വശത്തുനിന്നും ഉണ്ടാകുന്ന പണിമുടക്കുകൾ നിർബന്ധമായും ഒഴിവാക്കണം.
തൊഴിലാളികളുടെ എണ്ണം നോക്കി കമ്പനികൾ ട്രേഡ് യൂണിയനുകളെ അംഗീകരിക്കണമെന്ന നിയമത്തിൽ ഭേദഗതി വരുത്തേണ്ടത് ആവശ്യമാണ്. വ്യവസായികളോടുള്ള രാഷ്ട്രീയപാർട്ടികളുടെ ശത്രുതാമനോഭാവം മൂലം സ്ഥാപനങ്ങൾ പൂട്ടി പോകുന്ന മുതലാളിമാർക് കേന്ദ്രം സഹായം നൽകണം. വ്യവസായങ്ങൾ തുടങ്ങുന്നതിന് പ്രാദേശിക നേതാക്കൾക്ക് കൈകൂലികൊടുത്ത് കാര്യം സാധിച്ചെടുക്കേണ്ടതായ അവസരങ്ങൾ നൽകാതെ വ്യവസായികൾക്ക് വേണ്ട സാഹചര്യങ്ങൾ ഒരുക്കികൊടുക്കുന്നതിലും കേന്ദ്രഗവൺമെന്റും മുൻകൈയെടുക്കണം . അത്തരത്തിലുള്ള ഒരു സാഹചര്യം നൽകാൻ തയ്യാറാകുകയാണെങ്കിൽ ഒരു സംരംഭത്തിനും കേരളം വിട്ടു പോകേണ്ടതായി വരില്ല.
ഇന്നത്തെ അവസ്ഥയെ വിലയിരുത്തുകയാണെങ്കിൽ അത്യാവശ്യ സാധനങ്ങൾ മുതൽ ജനതയ്ക്ക് ആവശ്യമായ ഓരോ വസ്തുക്കൾക്കും കേരളം മറ്റു സംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളെയും ആശ്രയിക്കുന്ന ഒരു സ്ഥിതിവിശേഷമാണ്. ഇനിയും ഈ അവസ്ഥ തുടരുകയാണെങ്കിൽ ജനജീവിതത്തിൻ്റെ നിലവാരം നിലനിർത്തുന്നതിന് വലിയ സാമ്പത്തിക നിലവാരത്തെ നിലനിർത്തേണ്ടതായി വരും. കലാലയ വിദ്യാഭ്യാസവും, സമ്പൂർണ്ണ സാക്ഷരതയും കൈവരിച്ച യുവാക്കൾ വെള്ളക്കോളർ ജോലികൾക്കായി പലായനം ചെയ്യാതെ കേരളത്തിൽ ലഭ്യമായ വിഭവങ്ങൾ മതിയായ രീതിയിൽ വ്യവസായ വാണിജ്യ സാധ്യതകൾ വികസിപ്പിച്ചെടുക്കേണ്ടത് ഭാവി ജനതയ്ക്ക് അത്യാവശ്യമാണ്.
ഓരോ സംസ്ഥാനങ്ങളും അവിടെയുള്ളവർക്ക് കൂടുതൽ സംവരണം എല്ലാ സാഹചര്യങ്ങളിലും നൽകാൻ ശ്രദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ജോലിക്കുവേണ്ടി മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നതും, ജനജീവിതം മെച്ചപ്പെടുത്തുന്നതിന് വിദേശപണത്തെ ആശ്രയിക്കുന്നതും ഒഴിവാക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് വ്യാപാര വ്യവസായങ്ങളുടെയും തൊഴിലുറപ്പുകളുടെയും പ്രാധാന്യം ആരംഭിക്കുന്നത്