Image

അയിഷ സുല്‍ത്താനയ്‌ക്കെതിരേ ക്വാറന്റൈന്‍ ലംഘനത്തിനും കേസ്

Published on 23 June, 2021
അയിഷ സുല്‍ത്താനയ്‌ക്കെതിരേ ക്വാറന്റൈന്‍ ലംഘനത്തിനും കേസ്
കൊച്ചി: ടി.വി. ചാനലില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കേരളത്തില്‍ നിന്ന് ചോദ്യം ചെയ്യലിനായി ലക്ഷദ്വീപിലെത്തിയ സിനിമാ പ്രവര്‍ത്തക അയിഷ സുല്‍ത്താനയ്‌ക്കെതിരെ ക്വാറന്റൈന്‍ ലംഘനത്തിന് നോട്ടീസ്. കളക്ടര്‍ എസ്. അസ്കര്‍ അലിയാണ് നോട്ടീസ് നല്‍കിയത്.19ന് കവരത്തിയില്‍ എത്തിയ അയിഷയോട് 7 ദിവസത്തെ ക്വാറന്റൈനില്‍ പോകണമെന്നും ചോദ്യം ചെയ്യലിനു മാത്രമേ പുറത്തിറങ്ങാവൂവെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. 20ന് വൈകിട്ട് അയിഷ പൊലീസ് ആസ്ഥാനത്തേക്ക് കാറില്‍ മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യുകയും തിരികെ ഹോം ക്വാറന്റൈനില്‍ പോകുന്നതിനു പകരം നിരവധി പേരുമായി ഇടപഴകുകയും ചെയ്തതായി നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് അംഗങ്ങളും പ്രദേശവാസികളുമായി സംസാരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും മാദ്ധ്യമങ്ങള്‍ക്കു നല്‍കുകയും ചെയ്തു. 21ന് ഡാക്ക് ബംഗ്ലാവിലുള്ള ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ സെന്ററിലെത്തി രോഗബാധിതരുമായി ഇടപഴകി കൊവിഡ് വ്യാപിപ്പിക്കാന്‍ ശ്രമിച്ചു. ഇനിയും ക്വാറന്റൈന്‍ ലംഘിച്ചാല്‍ കേസെടുക്കുമെന്നും നോട്ടീസില്‍ അറിയിച്ചു.

ഇത് തീര്‍ത്തും സത്യവിരുദ്ധമാണ്. നോട്ടീസില്‍ പറയുന്നതുപോലെ ഡാക്ക് ബംഗ്ലാവില്‍ കൊവിഡ് ബാധിതരുമായി സംസാരിച്ചിട്ടില്ല. എന്നോട് ചേദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞത് ഭരണകൂടമാണ്. ആ ഭരണകൂടം തന്നെയാണ് ക്വാറന്റൈന്‍ ലംഘനത്തിന് താക്കീത് നല്‍കിയത്. ഞാന്‍ താമസിക്കുന്നിടത്തു നിന്ന് പൊലീസ് ആസ്ഥാനത്തേക്ക് നടന്നുപോകാന്‍ സാധിക്കില്ല. അതിനാലാണ് കാറില്‍ സഞ്ചരിച്ചത്. ചോദ്യം ചെയ്യലിന് പൊലീസ് വാഹനം അയയ്ക്കാത്തിടത്തോളം കാറില്‍ പോകാനേ സാധിക്കൂ. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും.

അയിഷ സുല്‍ത്താനയെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10.30ന് കവരത്തി സ്‌റ്റേഷനില്‍ എസ്.പി ശരത്കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ഞായറാഴ്ചയും അയിഷയെ ചോദ്യം ചെയ്തിരുന്നു. അയിഷയുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും ഇന്ന് പരിശോധിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക