Image

കുഴല്‍പ്പണം : സുരേന്ദ്രന് കുരുക്ക് മുറുകുന്നു

ജോബിന്‍സ് തോമസ് Published on 06 June, 2021
കുഴല്‍പ്പണം : സുരേന്ദ്രന് കുരുക്ക് മുറുകുന്നു
കൊടകര കുഴല്‍പ്പമിടപാടുമായി ബന്ധപ്പെട്ട അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനിലേയ്ക്ക് കൂടുതല്‍ അടുക്കുന്നു. സുരേന്ദ്രനുമായി ഏറ്റവും അടുപ്പമുള്ളവര്‍ ധര്‍മ്മരാജനുമായി  സംഭവം നടന്ന ദിവസങ്ങളിലടക്കം നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന് കുരുക്കു മുറുകുന്നത്. 

പണം കൈകാര്യം ചെയ്യുകയും ഒടുവില്‍ പണം നഷ്ടമായി എന്നു പോലീസില്‍ പരാതി നല്‍കുകയും ചെയ്ത ആളാണ് ധര്‍മ്മരാജന്‍. അന്വേഷണസംഘം സുരേന്ദ്രന്റെ മകന്റെ മൊഴിയുമെടുക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ധര്‍മ്മരാജനും സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചെന്നും ഇരുവരും കോന്നിയില്‍ വച്ചു കണ്ടുമുട്ടിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായാണ് ഹരികൃഷ്ണന്റെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം ഒരുങ്ങുന്നത്. 

സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവര്‍ ലിബീഷിനേയും ഇതിനകം തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. പണമിടപാട് നടന്ന ദിവസങ്ങളില്‍ ധര്‍മ്മജനുമായി ഇവര്‍ രണ്ടു പേരും പല തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇരുവരേയും സംഘം ചോദ്യം ചെയ്തത്. ഇതോടെ അന്വേഷണം സുരേന്ദ്രനിലേയ്ക്ക് കൂടുതല്‍ അടുക്കുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്. 

സുരേന്ദ്രന്റെ മകന്റെ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലായിരിക്കും സുരേന്ദ്രനെ ചോദ്യം ചെയ്യുന്ന കാര്യം തീരുമാനിക്കുക. സുരേന്ദ്രനെ വിളിപ്പിച്ചാല്‍ ഇവരുടെ മൊഴിയുടെ അടസ്ഥാനത്തിലുള്ള ചോദ്യങ്ങളാവും അദ്ദേഹത്തോടുണ്ടാവുക. അന്വേഷണ സംഘം വിളിപ്പിച്ചാല്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്ന് ഇതിനകം തന്നെ സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മത്സരത്തില്‍ നിന്നും പിന്‍മാറാന്‍ സുരേന്ദ്രന്‍ തനിക്ക് രണ്ട് ലക്ഷം രൂപ നല്‍കിയെന്ന് മഞ്ചേശ്വരത്തെ മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദറിന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കണമൊ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക