ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ 80 : 20 അനുപാതം റദ്ദാക്കണമെന്ന ഹൈക്കോടതി വിധിയില്‍ ഭരണകക്ഷിയായ സിപിഎമ്മിലെ ആശയക്കുഴപ്പവും പുറത്തു വരുന്നു. ഹൈക്കോടതി വിധി നടപ്പിലാക്കും എന്നാണ് മന്ത്രി സഭയിലെ രണ്ടാമന്‍ എന്നു വിശേഷിപ്പിക്കുന്ന എം.വി. ഗോവിന്ദന്‍ പ്രതികരിച്ചത് . എന്നാല്‍ വൈകുന്നേരത്തെ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത് കാര്യങ്ങള്‍ പഠിച്ച ശേഷം ഇക്കാര്യത്തില്‍ നടപടികള്‍ തീരുമാനിക്കും എന്നായിരുന്നു.
നിയമമന്ത്രി പി.രാജീവും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയായിരുന്നു പറഞ്ഞത്. കാര്യങ്ങള്‍ പഠിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കും. എന്നാല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ എംഎ ബേബിയുടെ പ്രതികരണം പുറത്തു വന്നതോടെയാണ് സിപിഎമ്മിലും ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടെന്നു വ്യക്തമാകുന്നത്.
ഹൈക്കോടതി വിധിയെ പൂര്‍ണ്ണമായി തള്ളുന്നതാണ് എംഎ ബേബിയുടെ നിലപാട്. പാലൊളി മുഹമ്മദ് കുട്ടി സമിതിയെ നിയോഗിച്ചത് മുസ്ലിംങ്ങളിലെ പിന്നോക്കാവസ്ഥ പഠിക്കാനാണെന്നും മുസ്ലീംങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി സമിതി മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ ക്രൈസ്തവരിലെ പിന്നോക്കക്കാര്‍ക്ക് ഇരുപത് ശതമാനം നല്‍കിയെന്നെ ഉള്ളുവെന്നുമാണ് ബേബിയുടെ പ്രതികരണം.
സിപിഎമ്മിന്റെ വിവിധ നേതാക്കള്‍ വിത്യസ്താഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ സിപിഎമ്മില്‍ ഈവിഷയത്തിലെ അഭിപ്രായ ഭിന്നത തന്നെയാണ് വെളിവാകുന്നത്. ഒപ്പം മുനണിയിലും വിത്യസ്താഭിപ്രായം ഉയര്‍ന്നതോടെ സിപിഎമ്മിനു തലവേദന കൂടുകയാണ്.
മുന്നണിയെലെ ഘടക കക്ഷിയായ ഐഎന്‍എല്‍, വിഷയത്തില്‍ അപ്പീല്‍ പോകണമെന്നു പറയുമ്പോള്‍ കേരളാ കോണ്‍ഗ്രസ് (എം) വിധി നടപ്പിലാക്കണമെന്ന നിലപാടിലാണ്. പാലൊളി മുഹമ്മദ് കുട്ടിയും ഈ വിഷയത്തില്‍ ന്യൂനപക്ഷ ക്ഷേമത്തിലെ വിവേചനം അവസാനിപ്പിക്കണം എന്ന നിലപാടാണ് മുന്നോട്ട് വെച്ചത്.