ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ രാജ്യമാകെ പ്രതിഷേധം അലയടിക്കുമ്പോഴും ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത് . പ്രഫുല്‍ പട്ടേലിനെതിരെ നടക്കുന്നത് രാഷ്ടീയ നീക്കമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുടെ ആദ്യ പ്രതികരണം.
പ്രഫുല്‍ പട്ടേലിന്റെ തീരുമാനങ്ങള്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളും സിനിമ സാംസ്‌ക്കാരിക മേഖലയിലുള്ളവരടക്കം പ്രതിഷേധമറിയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. അപ്പോളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ജുഡീഷ്യല്‍ മേഖലയിലെ ചില നിയമനങ്ങളുടെ പേരില്‍ അദ്ദേഹത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
അദ്ദേഹത്തിന്റെ ചില നീക്കങ്ങളെ ബിജെപി ലക്ഷദ്വീപ് ഘടകവും എതിര്‍ത്തിരുന്നു. കാര്യങ്ങള്‍ ഇത്രയുമെത്തിയപ്പോഴാണ് പ്രഫുല്‍ പട്ടേലിനൊപ്പം കേന്ദ്രസര്‍ക്കാര്‍ ഉണ്ടെന്ന സന്ദേശവുമായി അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്ത് വരുന്നത്.
രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന നിയമം ജനസംഖ്യ നിയന്ത്രിക്കാനാണെന്നും മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചത് നിയമലംഘനമുണ്ടായിട്ടാണെന്നും കേന്ദ്രം വ്യക്തമാക്കി. മദ്യവില്‍പ്പനാനുമതി , ബീഫ് നിരോധനം എന്നിവ ശുപാര്‍ശകള്‍ മാത്രമാണെന്നും മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നത് വ്യാജമദ്യ ലോബികളെ നിയന്ത്രിക്കാനാണെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം
.
എന്നാല്‍ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍. അഡ്മിനിസ്‌ട്രേറ്ററെ സംരക്ഷിക്കുന്ന നിലപാടുമായി കേന്ദ്രം രംഗത്തെത്തിയതോടെ വരും ദിവസങ്ങളില്‍ ലക്ഷദ്വീപ് വിഷയത്തില്‍ പോര് കനക്കുമെന്നുറപ്പ്.