ഇസ്രയേലിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഹോം നേഴ്സ് സൗമ്യ സന്തോഷിന് ഐക്യരാഷ്ട്രസഭ അനുശോചനം രേഖപ്പെടുത്തി. യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി ഇസ്രായേലിന്റെ പ്രതികാര ആക്രമണത്തെ അപലപിച്ചു. പലസ്തീൻ എന്ന ലക്ഷ്യത്തിന് ഇന്ത്യ നൽകുന്ന പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ഗാസയിൽ നിന്ന് ഇറാൻ പിന്തുണയുള്ള ഹമാസ് സംഘടന നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് ഇസ്രായേലിലെ അഷ്കെലോണിൽ വെച്ച് സൗമ്യ കൊല്ലപ്പെട്ടത്.
ഇസ്രായേലികളെ ലക്ഷ്യമിട്ട് ഗാസയിൽ നിന്നുണ്ടാകുന്ന റോക്കറ്റ് ആക്രമണങ്ങളും പ്രതികാര നടപടികളും വളരെയധികം ദുരിതങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് തിരുമൂർത്തി ചൂണ്ടിക്കാട്ടി. സൗമ്യയെപ്പോലെ മറ്റു രാജ്യത്തുനിന്നെത്തിയവരുടെയും ജീവൻ ഈ ആക്രമണങ്ങൾ നിമിത്തം പൊലിയുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ ഹൃദയത്തിൽ ജറുസലേമിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും കിഴക്കൻ ജറുസലേമിലെയും സമീപ പ്രദേശങ്ങളിലെയും നിലവിലുള്ള സ്ഥിതി മാറ്റാൻ ശ്രമിക്കരുതെന്നും തിരുമൂർത്തി ഓർമ്മപ്പെടുത്തി.
ഇസ്രായേൽ-പലസ്തീൻ-ഗാസ മേഖലയിലെ സ്ഥിതി അക്രമാസക്തമായതിനാൽ സുരക്ഷ കൗൺസിൽ ഒരു വെർച്വൽ സെഷനിൽ യോഗം ചേർന്നു. ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുടെ അധ്യക്ഷതയിൽ ചേർന്ന രക്ഷാ സമിതി യോഗത്തിൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. പ്രതികാര പോരാട്ടങ്ങൾ പലസ്തീൻ അധിനിവേശ പ്രദേശങ്ങളിലോ ഇസ്രയേലിന്റെ മാത്രമല്ല, എല്ലാ ഇടങ്ങളിലും തീവ്രവാദം വളരാൻ സാഹചര്യം ഒരുക്കുമെന്ന മുന്നറിയിപ്പും നൽകി.
ഗാസ സിറ്റിയിലെ യുഎസ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്, ഖത്തരി ടിവി നെറ്റ്വർക്ക്, അൽ ജസീറ എന്നിവയുടെ ഓഫീസുകൾക്ക് നേരെയും ഇസ്രായേൽ ബോംബാക്രമണം നടത്തിയത് ശ്രദ്ധയിൽപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഭയം കൂടാതെ പ്രവർത്തിക്കാൻ മാധ്യമപ്രവർത്തകരെ അനുവദിക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു.
ഗാസയിലെ അഭയാർഥിക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ട സംഭവം ഉദ്ധരിച്ചുകൊണ്ട് മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കപ്പെടമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു.ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയത്തോടെയും അരക്ഷിതബോധത്തോടെയും ജനങ്ങൾക്ക് ജീവിക്കേണ്ടി വരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേൽ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 40 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഹമാസ് റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ നാല് പേർ കൊല്ലപ്പെട്ടു.
മുസ്ലീങ്ങൾക്ക് പവിത്രമായ ടെമ്പിൾ മൗണ്ട് എന്നറിയപ്പെടുന്ന ഹറം അൽ-ഷെരീഫ് ഉൾപ്പെടെ ജെറൂസലേമിലെ പുണ്യസ്ഥലങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ ജറുസലേമിൽ നിന്ന് അറബ് വംശജരെ പുറത്താക്കാനുള്ള ഇസ്രായേലികളുടെ ശ്രമവും ഹറം അൽ-ഷെരീഫിലേക്കുള്ള ഇസ്രായേൽ സുരക്ഷാ സേനയുടെ പ്രവേശനവുമാണ് ഇപ്പോഴത്തെ ആക്രമണങ്ങളുടെ കാരണം.
ഞായറാഴ്ച തന്നെ യോഗം ചേർന്നത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ തെളിവുകൂടിയാണ്. വെള്ളിയാഴ്ച നടത്താനിരുന്ന സെഷൻ മുടങ്ങിയതിനെ തുടർന്നാണ് മറ്റു അംഗങ്ങൾ ഞായറാഴ്ചത്തേക്ക് മീറ്റിംഗ് നടത്താൻ നിർബന്ധിതരായത്.
ഇസ്രയേൽ നയത്തെച്ചൊല്ലി ബൈഡന് സ്വന്തം പാർട്ടിയിൽ നിന്നുപോലും എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്. ഡെമോക്രാറ്റുകളിൽ ഒരു വിഭാഗം ഇസ്രായേലിനോടുള്ള ബൈഡന്റെ പിന്തുണയെ അപലപിക്കുന്നുണ്ട്.
ഇസ്രായേൽ -പലസ്തീൻ പ്രശ്നം അവസാനിപ്പിക്കാൻ അമേരിക്ക നയതന്ത്ര മാർഗങ്ങളിലൂടെ അശ്രാന്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രതിനിധി ലിൻഡ തോമസ്-ഗ്രീൻഫീൽഡ് വ്യക്തമാക്കി.കിഴക്കൻ ജറുസലേമിലുൾപ്പെടെയുള്ള കുടിയൊഴിപ്പിക്കലുകൾ അവസാനിപ്പിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു.
പുണ്യസ്ഥലങ്ങളിലെ ചരിത്രപ്രധാനമായ ശേഷിപ്പുകൾ സംരക്ഷിക്കപ്പെടണമെന്നും അവർ കൂട്ടിച്ചേർത്തു.
സമാധാനപരമായ ഭാവിയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും ഗ്രീൻഫീൽഡ് ആവശ്യപ്പെട്ടു.