തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കോഴിക്കോട് കസബ പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതാണ് അറസ്റ്റിന് കാരണം.
നേരത്തെ, കേസിൽ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012 ൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അസുഖം കാരണമാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് എന്നാണ് സരിതയുടെയും ബിജുവിന്‍റെയും വിശദീകരണം