എന്തെഴുതുമെന്നറിയാതെ ഞാനിരുന്നു,
ചിന്തകൾ തൂലികയിൽ എത്താതിരുന്നു,
അനുഭവങ്ങൾ ഉള്ളുണർന്ന നേരം
എൻ ഹൃദയം നൊന്തു തേങ്ങുന്നു,
ശ്ലോകത്തിൽ നിന്ന് ശോകമുണരുമെന്ന്
ആദികവി പാടിയ പോലെ
ശിരസ്സിനെ കരങ്ങളാൽ താങ്ങി,
മനംവെച്ച് വരികൾ വരുവാനായി
ഞാൻ കാത്തിരുന്നു.
വയലുകളുടെ അധരം ചുംബിച്ചെത്തുന്ന കാറ്റിൽ
നനുത്ത സ്പർശനമേറ്റ് ഞാനിരുന്നു,
മനസ്സിനേതോ മൂലയിൽ ഒളിപ്പിച്ചിരുന്ന
പഴയ ശോകങ്ങൾക്കും ഓർമ്മകൾക്കും
ഓർക്കുവാൻ ഞാൻ എന്നെ വിട്ടു കൊടുത്തു.
പൂജാമുറിയിലെ സന്ധ്യ ദീപത്തിൽ
കൊച്ചു നാളങ്ങൾ കാണാൻ ഞാൻ ഉണരവേ,
ജീവിതചക്രവാളത്തിൽ, ഓരോ കാലത്തിലുമെൻ
കൂടെയുണ്ടായിരുന്നതാം
മണ്ണിൻ മണമേൽക്കാൻ ഞാനിരുന്നു.
എൻ്റെ ഇരിപ്പിൻ സമയമേറി......
കഴിഞ്ഞ ജീവിതായനം മായവേ മറയവേ
എവിടെയും തീരാതെ പോകുന്നു ഞാൻ,
എന്നിട്ടും......
എന്തെഴുതുമെന്നറിയാതെ ചിന്തയിലെ
പാട്ടുകാരിയായി ഞാനിരുന്നു.