ഹൂസ്റ്റൺ, ഫെബ്രുവരി 19 : വൈദ്യുതി മുടക്കം ടെക്സാസിലെ ജനജീവിതം അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചു . ഭക്ഷ്യ വിതരണ ശൃഖലയിൽ ആകമാനം പ്രതിസന്ധി പ്രതിഫലിച്ചു.
റെഫ്രിജറേറ്ററുകളിൽ കരുതിയിരുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗശൂന്യമായി. പലവ്യഞ്ജന കടകൾ ഒന്നും തന്നെ തുറന്ന് പ്രവർത്തിക്കാതിരുന്നതിനാൽ ഏക ആശ്രമായി തീർന്ന സൂപ്പർമാർക്കറ്റുകളിൽ അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിട്ടു.
സമീപ ദിവസങ്ങളിൽ കടകൾ തുറന്നില്ലെങ്കിലോ എന്ന ഭീതിയിൽ വെപ്രാളപ്പെട്ട് എത്തിയവർ ബ്രെഡും ക്യാൻഡ് ഫുഡും കൂടുതലായി വാങ്ങിക്കൂട്ടിയതോടെ, പിന്നീട് വന്നവർ സാധനം ലഭിക്കാതെ മടങ്ങുന്ന സ്ഥിതി ഉണ്ടായി. വെള്ളത്തിന്റെ ബോട്ടിലുകൾ അടുക്കിവച്ചിരുന്ന ഷെൽഫുകൾ നിമിഷനേരം കൊണ്ടാണ് കാലിയായത്. സ്റ്റോക്ക് തീരുന്നതനുസരിച്ച് സാധനങ്ങൾ എത്തുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും കാണാനില്ലെന്നാണ് ടെക്സാസ് നിവാസികൾ പറയുന്നത്. സ്റ്റേറ്റിലെ സ്കൂളുകൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണ വിതരണം നിർത്തിവച്ചിട്ട് ദിവസങ്ങളായി.
ദക്ഷിണ മേഖലയിൽ, കാലാവസ്ഥ അതിരൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കൊടുംതണുപ്പിൽ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും തണുത്തുറഞ്ഞു പോവുകയാണ്. ഡയറികളിൽ എത്തിക്കാനാകാതെ പ്രതിദിനം 8 മില്യൺ ഡോളർ വിലവരുന്ന പാൽ ഉപയോഗശൂന്യമാകുന്നതിന്റെ സങ്കടം സംസ്ഥാനത്തെ ക്ഷീരകർഷകർ പങ്കുവയ്ക്കുന്നു.
കന്നുകാലികളെ വളർത്തി ഉപജീവനം കണ്ടെത്തുന്ന കർഷകർക്ക്, കൊടുംതണുപ്പിനെ അതിജീവിക്കാനാകാതെ നിരവധി കോഴിക്കുഞ്ഞുങ്ങളുടെയും പശുക്കിടാങ്ങളുടെയും ജീവൻ നഷ്ടമായതും കനത്ത തിരിച്ചടിയായി.