Image

സീറോ മലബാര്‍ കണ്‍വന്‍ഷന്‍ : വളര്‍ച്ചയുടെ പടവുകളില്‍ നന്ദിപൂര്‍വ്വം വിശ്വാസസമൂഹം

ഷോളി കുമ്പിളുവേലി Published on 12 June, 2012
സീറോ മലബാര്‍ കണ്‍വന്‍ഷന്‍ : വളര്‍ച്ചയുടെ പടവുകളില്‍ നന്ദിപൂര്‍വ്വം വിശ്വാസസമൂഹം
അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം വളരെ പ്രതീക്ഷയോടും, ആകാംക്ഷയോടും കൂടി കാത്തിരിക്കുന്ന അറ്റ്‌ലാന്റാ കണ്‍വന്‍ഷന്‍ അടുത്തു വരുകയാണല്ലോ. പരസ്പരം പരിചയപ്പെടുന്നതിനും പുതിയ സുഹൃദ്ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും, സൗഹൃദങ്ങള്‍ പുതുക്കുന്നതിനും എല്ലാം പുറമെ അമേരിക്കയില്‍ വളരുന്ന നമ്മുടെ മക്കളേയും ഈ വിശ്വാസ സമൂഹത്തിന്റെ ഭാഗമായി നിലനിര്‍ത്തുന്നതിനും അറ്റ്‌ലാന്റാ കണ്‍വന്‍ഷന്‍ സഹായകരമാകും. അതിലുപരി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും, കര്‍ദ്ദിനാളുമായ ആലഞ്ചേരി പിതാവ് മുതല്‍ സഭയിലെ വിവിധ പിതാക്കന്മാര്‍ക്കും, വൈദികര്‍ക്കും, സന്യസ്ത്യര്‍ക്കും, ആത്മായര്‍ക്കുമൊപ്പം ഒരേ കൂടാരത്തില്‍ ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുകയും, അപ്പം മുറിക്കുകയും, അന്തിയുറങ്ങുകയും, വചനം ശ്രവിക്കുകയും, ആശയവിനിമയം നടത്തുകയും ചെയ്യുന്ന 4 ദിവസങ്ങള്‍ അതെത്ര സന്തോഷപ്രദമായിരിക്കും!!

മെച്ചമായ ഒരു ജീവിത സാഹചര്യം തേടി നാടുവിട്ട നമ്മള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറി. അറുപതുകളുടെ അവസാനവും, എഴുപതുകളിലുമായി ധാരാളം മലയാളികള്‍ അമേരിക്കയില്‍ എത്തി. അവരില്‍ നല്ല ഭാഗവും സീറോ മലബാര്‍ വിശ്വാസികളുമായിരുന്നു. ആദ്യകാലത്തു വന്നവരില്‍ ഭൂരിഭാഗവും ഡോക്‌ടേഴ്‌സ്, എഞ്ചിനിയേഴ്‌സ്, ശാസ്ത്രജ്ഞര്‍, കോളേജ് അധ്യാപകര്‍, നഴ്‌സുമാര്‍ തുടങ്ങിയ പ്രൊഫഷനുകളില്‍പെട്ടവരായിരുന്നു. അവരിവിടെ വന്നു കാലുറപ്പിച്ചതിനുശേഷം മാതാപിതാക്കളേയും, സഹോദരങ്ങളേയും ഇവിടേക്കു കൊണ്ടു വന്നു; അപ്പോള്‍ മലയാളം കുര്‍ബ്ബാനയും അനിവാര്യമായി തീര്‍ന്നു. കൂടുതല്‍ കുടുംബങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ സ്വാഭാവികമായും കൂട്ടായ്മകള്‍ രൂപപ്പെട്ടു തുടങ്ങി. അങ്ങനെ ഇവിടുത്തെ ദേവാലയങ്ങളില്‍ ശുശ്രൂഷ ചെയ്തിരുന്ന മലയാളി വൈദികരെയും യൂണിവേഴ്‌സിറ്റികളില്‍ പഠിയ്ക്കാന്‍ വന്ന വൈദികരേയും ഒക്കെ കണ്ടുപിടിച്ച്, ക്രിസ്തുമസ്സിനും, ഈസ്റ്ററിനും മറ്റു വിശേഷ ദിവസങ്ങളിലും മലയാളത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും അതില്‍ പങ്കുചേര്‍ന്ന് ചാരിതാര്‍ത്ഥ്യരാകുകയും ചെയ്തു പോന്നു. ക്രമേണ മാസത്തിലൊരിക്കല്‍ മലയാളത്തില്‍ വിശുദ്ധകുര്‍ബ്ബാന അമേരിക്കയിലെ വിവിധയിടങ്ങളില്‍ ആയിതുടങ്ങി. എണ്‍പതുകളില്‍ നമ്മുടെ കുടിയേറ്റം മുതല്‍ ശക്തമായി. അതോടൊപ്പം സ്വന്തമായി ദേവാലയവും, വൈദികരേയും വേണമെന്ന ആവശ്യവും ബലപ്പെട്ടു.

നമ്മുടെ നിരന്തരമായ അപേക്ഷകള്‍ പരിഗണിച്ച് 1984-ല്‍ സീറോ മലബാര്‍ പ്രവാസി മിഷന്റെ ചാര്‍ജ് ഉണ്ടായിരുന്ന, പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് പള്ളിയ്ക്കാപ്പറമ്പില്‍, സ്വന്തം രൂപതയില്‍ നിന്നും ഫാ. ജേക്കബ് അങ്ങാടിയത്തിനെ (നമ്മുടെ ഇപ്പോഴത്തെ പിതാവ്) അമേരിയ്ക്കയിലെ പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികളുടെ മതപരമായ ശുശ്രൂഷകള്‍ നടത്തുന്നതിനായി വിട്ടു തന്നു. ഫാ.അങ്ങാടിയത്ത് ഡാലസ്സില്‍ എത്തിച്ചേരുകയും, അവിടെ സെന്റ് പിയൂസ് 10 th കാത്തോലക്കാ ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി നിന്നുകൊണ്ട്, സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുകയും, തുടര്‍ന്ന് സീറോ മലബാര്‍ മിഷന്‍ ആരംഭിക്കുകയും ചെയ്തു. അചന്റെ കഠിനാദ്ധ്വാനം കൊണ്ട ്1992 ല്‍ സെന്റ് തോമസ് അപ്പസ്‌തോലിക് ഇന്ത്യന്‍ കാത്തലിക് ചര്‍ച്ച് ഗാര്‍ലാന്റില്‍ സ്ഥാപിച്ചു.

1995-ല്‍ സീറോ മലബാര്‍ ബിഷപ്പ് സിനഡ് ഫാ. ജോസ് കണ്ടത്തികുടിയെ ഇവിടേക്കയച്ചു. ജോസച്ചന്‍ ചിക്കാഗോയിലെ വിശ്വാസികളെ സംഘടിപ്പിക്കുകയും, മിഷന്‍ ആരംഭിക്കുകയും ചെയ്തു. ഇതും സഭയുടെ അമേരിക്കയിലെ വളര്‍ച്ചയ്ക്ക് വേഗത കൂട്ടി.

1996-ല്‍ പരിശുദ്ധ പിതാവ് (സ്വര്‍ഗ്ഗീയനായ) ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കുടിയേറ്റക്കാരായ നമ്മുടെ ആവശ്യങ്ങള്‍ പഠിയ്ക്കുന്നതിനായി ബിഷപ് മാര്‍ ഗ്രിഗറി പിതാവ് അമേരിക്കയിലുടനീളം സഞ്ചരിച്ച് വൈദികരേയും, ആത്മായരേയും കാണുകയും, ആശയവിനിമയം നടത്തുകയും ചെയ്തു. ഗ്രിഗറി പിതാവ് മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു, നമ്മുക്ക് സ്വന്തമായി ഒരു രൂപത അമേരിക്കയില്‍ വേണമെന്നത്. മാര്‍പാപ്പ അതംഗീകരിക്കുകയും തുടര്‍ന്ന് 2001 മാര്‍ച്ച് 13-#ാ#ം തീയതി ചിക്കാഗോ കേന്ദ്രമായി സഭയിലെ ആദ്യത്തെ പ്രവാസി രൂപത നിലവില്‍ വരുകയും, മാര്‍ ജേക്കബ് അങ്ങാടിയത്തിനെ പ്രഥമ ബിഷപ്പായി നിയമിക്കുകയും ചെയ്തു.

ഗ്രിഗറി പിതാവിനോട് അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് പറഞ്ഞാല്‍ തീരാത്തത്ര കടപ്പാട് ആണ് ഉള്ളത്. അതുപോലെ തന്നെ ആദ്യകാലത്ത് നമ്മുടെ കൂട്ടായ്മകളെ ശക്തിപ്പെടുത്തുകയും നമ്മുക്കായി മാതൃഭാഷയില്‍ ശുശ്രൂഷകള്‍ ചെയ്തു തരികയും ചെയ്ത നിരവധി വൈദികര്‍, അവരോടും നമ്മുക്കുള്ള നന്ദി നിസ്സീമമാണ്. അവരുടെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളാണ് അമേരിക്കയില്‍ സഭയുടെ അടിത്തറ ശക്തമാക്കിയത്.

2001-ല്‍ രൂപത സ്ഥാപിതമായതിനുശേഷമുള്ള നമ്മുടെ വളര്‍ച്ച വളരെ ചിട്ടയോടുകൂടിയതും, ദ്രുതഗതിയിലുമായിരുന്നു. ഇന്ന് 29 ഇടവകകളും, 36 മിഷനുകളുമായി നമ്മള്‍ വളരെ മുന്നോട്ടു പോയിരിക്കുന്നു. നിഷ്ഠയോടുകൂടിയ മതപഠനത്തിലും, പൂര്‍വികര്‍ മാതൃക കാട്ടിത്തന്ന പൈതൃകത്തിലും, വിശ്വാസത്തിലും നമ്മുടെ മക്കള്‍ ഇന്നിവിടെ വളര്‍ന്നു വരുന്നു. ധാരാളം ദൈവവിളികള്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് ഉണ്ടാകുന്നു. പഴയ കാലത്ത് മാതാപിതാക്കളെ മാനസികമായി ഏറേ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യം മക്കളുടെ വിവാഹം ആയിരുന്നു. ഇപ്പോള്‍ നമ്മുടെ രൂപതയുടെ വിവിധ ഇടവകകളില്‍ നിന്ന് യുവതീയുവാക്കള്‍ വിവാഹം കഴിക്കുകയും, മാതൃകാപരമായി ജീവിക്കുകയും ചെയ്യുന്നു; എന്നു മാത്രമല്ല, ഇടവകകളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളിലും, ഭരണത്തിലും നല്ലതുപോലെ ഭംഗിയായി വര്‍ത്തിച്ചു പോരുകയും ചെയ്യുന്നു. കൂടാതെ അവരുടെ മക്കള്‍ക്കും(അതായത് ഇവിടുത്തെ മൂന്നാമത്തെ മലയാളി തലമുറ)വഴികാട്ടിയാകാനും, വിശ്വാസം പകര്‍ന്നു നല്‍കാനും ചിക്കാഗോ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇന്ന് സാധിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ നോക്കികാണുമ്പോള്‍ അറ്റ്‌ലാന്റാ കണ്‍വന്‍ഷന് വലിയ അര്‍ത്ഥവും, മാനവും കൈവരുന്നു. ക്രിസ്ത്രീയ സഭകള്‍ പൊതുവെയും, സീറോ മലബാര്‍ വിശ്വാസ സമൂഹം പ്രത്യകിച്ചും വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടിത്തലൂടെയാണ് നാം കടന്നു പോകുന്നത്. നാടിനെ അപേക്ഷിച്ച് കൂടുതല്‍ ഒരുമയോടെ നില്‍ക്കേണ്ടത് ഇവിടെ അത്യന്താപേക്ഷിതമാണ്. നമ്മുക്ക് ഒരിക്കലും സന്ധിചെയ്യുവാന്‍ സാധിയ്ക്കാത്തത്ര തിന്മകളുടെയും, പ്രചോദനങ്ങളുടെയും ഇടയിലൂടെയാണ് നമ്മുടെ മക്കള്‍ ദിവസവും കടന്നു പോകുന്നത്. ആ തിന്മകള്‍ക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കുന്നതിനും, മക്കളെ ബോധവല്‍ക്കിരക്കുവാനും, ഉള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. അതിന് ഇത്തരത്തിലുള്ള കണ്‍വന്‍ഷനുകള്‍ വേദിയാകും എന്നതില്‍ അഭിപ്രായമില്ല.

ആദ്യം പ്രതിപാദിച്ചതുപോലെ, സഭാ പിതാക്കന്‍മാര്‍ക്കും, വൈദികര്‍ക്കും, സന്യസ്തര്‍ക്കും, ആത്മായര്‍ക്കും ഒപ്പമുള്ള 4 ദിവസത്തെ ഈ ഒത്തു ചേരല്‍, ഒത്തിരി സന്തോഷം പങ്കുവെയ്ക്കുന്നതോടൊപ്പം, സഭയുടെ വളര്‍ച്ചയുടെ പുതിയ പടവുകളിലേക്ക് വെളിച്ചം വീശുന്നതുമായിരിക്കും എന്നതില്‍ സംശയമില്ല.

ഷോളി കുമ്പിളുവേലി
(SMCC നാഷ്ണല്‍ ഗവേണിംഗ് കൗണ്‍സിലംഗം & ബ്രോങ്ക്‌സ് ചാപ്റ്റര്‍ പ്രസിഡന്റ്)

സീറോ മലബാര്‍ കണ്‍വന്‍ഷന്‍ : വളര്‍ച്ചയുടെ പടവുകളില്‍ നന്ദിപൂര്‍വ്വം വിശ്വാസസമൂഹം
ഷോളി കുമ്പിളുവേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക