ടെക്സാസിൽ പല സുഹൃത്തുക്കളെയും വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ല. കറന്റില്ലാത്തതിനാൽ ഫോൺ പ്രവർത്തിക്കുന്നില്ല. ഫോൺ പ്രവർത്തിക്കുന്നവർക്ക് ഇന്റര്നെറ് ഇല്ല. അതിനാൽ ടെക്സാസിൽ നിന്നുള്ളവർ എഴുതുന്ന വാർത്തകൾക്കും ക്ഷാമം.
കറന്റ് ഇല്ലാത്തതിനാൽ പലർക്കും വെള്ളവും ഇല്ല എന്നതാണ് ഏറെ സങ്കടകരം. വെള്ളവും വെളിച്ചവുമില്ലാതെ എങ്ങനെ ജീവിക്കും?
വഴിയിൽ സ്നോ ഇപ്പോഴും മൂടിക്കിടക്കുന്നു. പല റോഡുകളും ഐസ് നിറഞ്ഞു നിൽക്കുന്ന സ്ഥിതിയാണ്. ഇത്തരം സംഭവങ്ങൾ സാധാരണമല്ലാത്തതിനാൽ കരുതൽ നടപടികൾ ഒരിടത്തും ഉണ്ടായില്ല എന്നതാണ് സത്യം.
വ്യാഴാഴ്ച വരെ സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്പ്പ്. വെള്ളിയാഴ്ചയോടെ താപനില ഉയരാൻ സാധ്യതയുണ്ട്.
100 വർഷത്തിനിടയിലെ ഏറ്റവും വലിയ ശൈത്യത്തെയാണ് ഇപ്പോൾ നേരിടുന്നത്.
അതിനിടെ സ്വന്തം കാര്യം സ്വയം ചെയ്യണമെന്നും മടി പിടിച്ചിരുന്നാൽ ആരും തുണക്കില്ലെന്നും പറഞ്ഞ കൊളറാഡോ സിറ്റി മേയർ ടോം ബോയ്ഡ് രാജി വച്ചു. നീണ്ട ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അങ്ങേര് ജനം സ്വന്തം കാര്യം നോക്കാൻ പറഞ്ഞത്.
“ആരും നിങ്ങളോട് അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തോട് കടപ്പെട്ടിട്ടില്ല; ഇതുപോലുള്ള ശ്രമകരമായ സമയങ്ങളിൽ നിങ്ങളെ പിന്തുണയ്ക്കേണ്ടത് പ്രാദേശിക സർക്കാരുകളുടെ ഉത്തരവാദിത്തമല്ല! മുങ്ങുക അല്ലെങ്കിൽ നീന്തുക, ഇത് നിങ്ങളുടെ ഇഷ്ടമാണ്! നഗരവും കൗണ്ടിയും വൈദ്യതി നൽകുന്നതിനോ മറ്റേതെങ്കിലും സേവനങ്ങൾക്കോ നിങ്ങൾക്ക് കടപ്പെട്ടിട്ടില്ല...എന്നിങ്ങനെ ആയിരുന്നു മാന്യന്റെ ജല്പനം.
സ്നോയിലും തണുപ്പിലും ഉണ്ടായ അപകടങ്ങളിൽ ഒട്ടേറെ പേര് മരിച്ചിട്ടുണ്ട്. .കണക്ക് പുറത്തു വിട്ടിട്ടില്ല.
സംസ്ഥാനത്തെ 254 കൗണ്ടികളിലും സ്നോ സ്റ്റാമിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാലസിൽ മൈനസ് ആറ് ഡിഗ്രി സെൽഷ്യസാണ് താപനില.
ചൊവ്വാഴ്ച, ടെക്സസ് പവർ ഗ്രിഡിൽ ഉണ്ടായ തകരാറിനെ തുടർന്ന് നാല് മില്യൺ ഉപഭോക്താക്കൾ ഇരുട്ടിലായി. ജനം തണുത്തുറഞ്ഞു. വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളിലെ ഉപകരണങ്ങൾ എല്ലാം മരവിച്ചു പോയതാണ് പവർകട്ടിനു കാരണമെന്നും പറയുന്നു. ഇലക്ട്രിക് റിലയബിലിറ്റി കൗൺസിൽ ഓഫ് ടെക്സസിനു (ഇആർസിഒടി) കീഴിലുള്ള പവർഗ്രിഡാണ് തകരാറിലായത്. ടെക്സാസിൽ പവർ ഗ്രിഡുകൾ മറ്റുള്ളവയുമായി ബന്ധപ്പെട്ടല്ല പ്രവർത്തിക്കുന്നത്. അതിനാൽ മറ്റു നെറ്റ്വർക്കുകളിൽ നിന്ന് പവർ എത്തിക്കാനും കഴിയുന്നില്ല.
സാൻ ഏഞ്ചലോയിൽ, തിങ്കളാഴ്ച രാത്രി ഏതാണ്ട് 100 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഹൂസ്റ്റൺ ക്രോണിക്കിൾ ഉൾപ്പെടെയുള്ള പ്രമുഖ ദിനപത്രങ്ങൾ പ്രിന്റിങ് നിർത്തി. എച്ച്ഇബിയുടെ മിക്ക ഗ്രോസറി സ്റ്റോറുകളും പൂട്ടി.
കുടിവെള്ളത്തിനു പോലും ജനം നെട്ടോട്ടമോടുകയാണ്. വൈദ്യുതിയില്ലാത്തതിനാൽ, വിതരണത്തിനായി നൽകിയ 8000 ഡോസ് കോവിഡ് വാക്സീൻ നശിച്ചതായി ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്ത് അറിയിച്ചു.
പാർക്കിങ് ഗാരേജുകളിൽ കാറുകൾ പ്രവർത്തിപ്പിച്ചു ചൂട് നേടുന്നത് കാർബൺ മോണോക്സൈഡ് ഭീതി ഉണർത്തുന്നു. സംസ്ഥാനത്താകെ 135 ‘വാർമിങ് സെന്ററുകൾ’ തുറന്നതായി ഭരണകൂടം അറിയിച്ചു.
പ്രസിഡന്റ് ജോ ബൈഡൻ ടെക്സസിൽ ഫെഡറൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കുന്ന നടപടികൾ തുടരുകയാണെന്ന് ഇആർസിഒടി അറിയിച്ചെങ്കിലും ഏകദേശം 30 ലക്ഷം ആളുകൾക്ക് ഇപ്പോഴും വൈദ്യുതി ഇല്ലെന്നാണ് റിപ്പോർട്ട്.