ഫെബ്രുവരി 9: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാമത്തെ ഇംപീച്ച്മെന്റ് വിചാരണ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കും.
ജനുവരി ആറിന് യുഎസ് ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന കലാപത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണത്തെ തുടർന്നാണ് ഇമ്പീച്ച്മെന്റ് നടപടി.
ഏതാണ്ട് ഒരു മാസം മുമ്പ് ട്രംപിന്റെ കടുത്ത അനുയായികൾ അക്രമാസക്തരായ അതേ സ്ഥലത്തുവച്ചാണ് വിചാരണ നടക്കുക. അഞ്ച് പേർ മരണപ്പെടുകയും നിരവധി നിയമപാലകർക്ക് പരുക്കേൽക്കുകയും ചെയ്ത കലാപത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇനിയും മോചിതരായിട്ടില്ല.
ഈ സന്ദർഭത്തിൽ നിരവധി പ്രസക്തമായ ചോദ്യങ്ങൾ ഉയർന്നുകേൾക്കാം; ചില സംശയങ്ങളും.
1) ട്രംപ് ശിക്ഷിക്കപ്പെടുമോ?
100 അംഗ ചേംബറിലെ 67 സെനറ്റർമാരെങ്കിലും ട്രംപിനെതിരായി വോട്ട് ചെയ്താൽ അദ്ദേഹം ശിക്ഷിക്കപ്പെടും. സെനറ്റിലെ ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്മാരുടെയും പ്രാതിനിധ്യം 50-50 എന്ന നിലയിലാണ്. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വോട്ട് ടൈ ബ്രേക്കറാകും. എന്നാൽ, ഇക്കാര്യത്തിനു വേണ്ടി ടൈ ബ്രേക്കിങ് വോട്ട് ഹാരിസ് വിനിയോഗിക്കില്ല. റിപ്പബ്ലിക്കൻമാർക്കിടയിലും ട്രംപിനെതിരായി വികാരങ്ങൾ ഉയർന്നിരുന്നെങ്കിലും ജനുവരി 26 ലെ ടെസ്റ്റ് വോട്ടെടുപ്പിനിടെ, അഞ്ച് റിപ്പബ്ലിക്കൻ സെനറ്റർമാർ മാത്രമാണ് ട്രംപിനെ എതിർത്ത് വോട്ട് ചെയ്തത്. ട്രംപിനെ ശിക്ഷിക്കാൻ ആ അഞ്ച് വോട്ട് മതിയാകില്ല. സെനറ്റിന്റെ മൂന്നിൽ രണ്ട് നേടാൻ 17 റിപ്പബ്ലിക്കൻ വോട്ടുകൾ ലഭിക്കണം. നിലവിൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഏതൊരു സ്വതന്ത്ര പൗരനെയും പോലെ തന്നെയാണെന്നും അങ്ങനൊരാളെ വിചാരണ ചെയ്യുന്നത് ഭരണഘടനാപരമാണോ എന്നതിനെക്കുറിച്ചും തർക്കങ്ങളുണ്ട്.
2) ട്രംപിന്റെ ഭാഗം എന്താണ്?
ഇംപീച്ച്മെന്റ് വിചാരണയെ ' രാഷ്ട്രീയ നാടകം' എന്നാണ് ഡൊണാൾഡ് ട്രംപിന്റെ അഭിഭാഷകർ വിശേഷിപ്പിച്ചത്. ജനുവരി ആറിന് ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന കലാപത്തെ, രാഷ്ട്രീയ നേട്ടത്തിനായി ഡെമോക്രാറ്റുകൾ ചൂഷണം ചെയ്ത്തതാണെന്നും അവർ സമർത്ഥിക്കുന്നു.
ഡെമോക്രാറ്റുകളുടെ ആരോപണം 'തീർത്തും അസംബന്ധം' ആണെന്നും രാഷ്ട്രീയ എതിരാളിയെ നിശബ്ദനാക്കാനുള്ള അടവാണെന്നും പ്രാഥമിക വാദങ്ങളിൽ ട്രംപിന്റെ അഭിഭാഷകർ അഭിപ്രായപ്പെട്ടിരുന്നു.
ട്രംപിന്റെ വ്യാഖ്യാനങ്ങൾ അനുയായികളിൽ കലാപത്തിന് പ്രേരിപ്പിക്കുന്ന ഇന്ധനമായെന്നുള്ള രീതിക്ക് എതിരാളികൾ വളച്ചൊടിക്കുകയായിരുന്നെന്നും അഭിഭാഷകർ പറഞ്ഞു.
ചെറിയൊരു കൂട്ടം കുറ്റവാളികളുടെ പെരുമാറ്റത്തിന് ട്രംപ് ശിക്ഷ അർഹിക്കുന്നില്ലെന്നും അഭിഭാഷകർ വാദിച്ചു.
ട്രംപ് സിറ്റിംഗ് പ്രസിഡന്റല്ലാത്തതിനാൽ സെനറ്റ് ഈ ഇംപീച്ച്മെന്റ് വിചാരണ നടത്തേണ്ടതില്ല എന്ന വാദത്തെ ചുറ്റിപ്പറ്റിയാണ് ട്രംപിൻറെ പ്രതിരോധം. അത്തരമൊരു ശ്രമത്തെ തികച്ചും പരിഹാസ്യമെന്നാണ് നിയമസംഘം വിശേഷിപ്പിച്ചത്.
ഒരു യുഎസ് പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതിന് ശേഷം ഇംപീച്ച്മെന്റ് നടപടികൾ നേരിട്ടിട്ടില്ല.
3) ട്രംപിനെതിരായ കേസ് എന്താണ്?
ജനുവരി ആറിന് ക്യാപിറ്റോളിൽ നടന്ന ആക്രമണത്തിന് ട്രംപിന് ഉത്തരവാദിത്തമുണ്ടെന്നതാണ് ഡെമോക്രറ്റുകളുടെ വാദം. രാജ്യത്ത് ഭിന്നിപ്പ് ആഗ്രഹിക്കുന്ന നേതാവ് എന്ന നിലയിൽ ട്രംപിന് വീണ്ടും അധികാരത്തിൽ എത്താനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് അവർ ഇമ്പീച്ച്മെന്റിലൂടെ ലക്ഷ്യമിടുന്നത്.
4)ട്രംപ് നേരിട്ട് ഹാജരാകുമോ ?
നേരിട്ട് ഹാജരാകണമെന്നുള്ള ഇംപീച്ച്മെന്റ് മാനേജർമാരുടെ അഭ്യർത്ഥന ട്രംപ് നിരസിച്ചിരുന്നു. ജനുവരി 20 മുതൽ ട്രംപ് ഫ്ലോറിഡയിലാണ് കഴിയുന്നത്. ട്വിറ്ററിൽ വിലക്ക് ഏർപ്പെടുത്തിയതുമുതൽ, പഴയ നെറ്റ്വർക്കിംഗിന്റെയും പത്രക്കുറിപ്പുകളുടെയും പിൻബലത്തിലാണ് ട്രംപ് തന്റെ അഭിപ്രായങ്ങളും സന്ദേശങ്ങളും പങ്കുവയ്ക്കുന്നത്.
5) വിചാരണയ്ക്ക് എത്ര സമയമെടുക്കും?
തിങ്കളാഴ്ച പുറത്തിറക്കിയ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ സെനറ്റ് വിചാരണ എങ്ങനെ നടക്കുമെന്ന് വ്യക്തമാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്, സെനറ്റ് 'ഇംപീച്ച്മെന്റ് കോടതി' ആയി യോഗം ചേരും. ഭരണഘടനാപരമായി ട്രംപിന്റെ നിയമസംഘത്തിനും ഹൗസിന്റെ ഇംപീച്ച്മെന്റ് മാനേജർമാർക്കും വിചാരണയുടെ കേസ് എടുക്കാൻ ആകെ നാല് മണിക്കൂർ സമയമുണ്ട്. വിചാരണ നടത്താൻ അധികാരപരിധി ഉണ്ടോ എന്ന് സെനറ്റ് വോട്ടിങ്ങിലൂടെ തീരുമാനിക്കും. നിസാരമായ ഭൂരിപക്ഷം മാത്രമേ ഇതിന് ആവശ്യമുള്ളു..
അമേരിക്കൻ ചീഫ് ജസ്റ്റിസാണ് സാധാരണയായി പ്രസിഡന്റിന്റെ വിചാരണയിൽ അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കുക. എന്നാൽ, ട്രംപ് സിറ്റിംഗ് പ്രസിഡന്റല്ലാത്തതിനാൽ, ഏറ്റവും കൂടുതൽ കാലം സർവീസിലുള്ള മജോറിറ്റി അംഗം - വെർമോണ്ടിലെ ഡെമോക്രാറ്റിക് സെനറ്റർ പാട്രിക് ലേഹി അദ്ധ്യക്ഷനാകും.
ഉച്ചയോടെയാണ് അടുത്ത സെഷൻ. കേസ് അവതരിപ്പിക്കുന്നതിന് ഇരു പക്ഷത്തിനും 2 ദിവസത്തെ പരിധിയിൽ പരമാവധി 16 മണിക്കൂർ ലഭിക്കും. പ്രതിദിനം എട്ട് മണിക്കൂർ വരെ എന്നതിനർത്ഥം നടപടി ഈ ആഴ്ച അവസാനിപ്പിക്കുമെന്നാണ്.
ഇരുകൂട്ടരും തങ്ങളുടെ 16 മണിക്കൂർ പൂർത്തിയാക്കുമ്പോൾ , സെനറ്റർമാർക്ക് ഇരുവശത്തെയും ചോദ്യം ചെയ്യാൻ ആകെ നാല് മണിക്കൂർ സമയം നൽകും. ഇതിനെ തുടർന്ന്, സാക്ഷികളും രേഖകളും സമർപ്പിക്കണോ എന്നു തീരുമാനം എടുക്കാനുള്ള വാദങ്ങൾക്കായി ആകെ നാല് മണിക്കൂർ അനുവദിക്കും. ഇത്തവണ, തങ്ങൾക്ക് സാക്ഷികളെ ആവശ്യമില്ലെന്നും ടെലിവിഷനിൽ കണ്ട കലാപത്തിന്റെ ഭീകരമായ തത്സമയ ചിത്രങ്ങൾ മതിയാകുമെന്നും ഡെമോക്രാറ്റുകൾ വിശ്വസിക്കുന്നു. ജനുവരി ആറിന് ആക്രമണസമയത്ത് ക്യാപിറ്റോളിൽ ഉണ്ടായിരുന്ന നിയമനിർമ്മാതാക്കൾ സാക്ഷികളാണെന്ന് അവർ അവകാശപ്പെടുന്നു.
ട്രംപിന്റെ ആദ്യത്തെ ഇംപീച്ച്മെന്റ് വിചാരണയ്ക്ക് മൂന്നാഴ്ച വേണ്ടി വന്നു. ആദ്യത്തെ റൗണ്ടിനെ അപേക്ഷിച്ച് രണ്ടാം റൗണ്ട് വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൈഡൻ ഭരണകൂടം 1.9 ട്രില്യൺ ഡോളർ കോവിഡ് -19 ദുരിതാശ്വാസ പാക്കേജിന് എത്രയും വേഗം അംഗീകാരം ലഭിക്കണമെന്ന ആഗ്രഹത്തിലാണ്. കാബിനറ്റ് നോമിനികൾ ആരായിരിക്കുമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടുമില്ല. ഇംപീച്ച്മെന്റ് വിചാരണ നടക്കുമ്പോൾ ഇക്കാര്യങ്ങളൊന്നും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വരും. ഇപ്പോഴത്തെ ഇമ്പീച്ച്മെന്റ് ഒരാഴ്ചയിലധികം നീളാനാണ് സാധ്യത.
6) പോളിംഗ് ഫലം എന്താണ് സൂചിപ്പിക്കുന്നത്?
ഏറ്റവും പുതിയ എപി പോൾ ഫലം അനുസരിച്ച്, അമേരിക്കക്കാരിൽ ഭൂരിപക്ഷവും ക്യാപിറ്റോൾ കലാപത്തിന് ട്രംപ് ഉത്തരവാദിയാണെന്ന് കരുതുന്നവരാണ്. ഞായറാഴ്ച പുറത്തുവിട്ട എബിസി ന്യൂസ് / ഇപ്സോസ് വോട്ടെടുപ്പിൽ 56 ശതമാനം അമേരിക്കക്കാരും ട്രംപ് കുറ്റക്കാരനാണെന്നും ഭാവിയിൽ അദ്ദേഹത്തെ അധികാരസ്ഥാനത്ത് എത്തുന്നതിൽ നിന്ന് വിലക്കാൻ സെനറ്റിനെ പിന്തുണയ്ക്കുന്നതായുമാണ് അഭിപ്രായപ്പെട്ടത്