ട്രംപ് നടത്തുന്ന റാലികൾ എപ്പോഴും രസകരമാണ്. ഇന്നത്തേതും വിഭിന്നമല്ല. മതിലുകൾ ചാടി ജനാലകൾ തകർത്ത് അമേരിക്കൻ ജനാധിപത്യത്തിന്റെ പരിപാവനമായ മന്ദിരത്തിൽ അൻപതോളം നിയമവിരുദ്ധർ അതിക്രമിച്ചു കയറുകയും പോലീസിനെ മർദ്ദിക്കുകയും ചെയ്തതിന്റെ പേരിൽ സമാധാനപരമായി പ്രതിഷേധം പ്രകടിപ്പിച്ച ദശലക്ഷക്കണക്കിന് ആളുകളെയും പഴിക്കുന്നത് ശരിയല്ല.
അക്രമം ഞങ്ങളുടെ അജണ്ടയിൽ ഇല്ല. തികച്ചും സമാധാനപ്രിയരായ പൗരന്മാരാണ് ഞങ്ങൾ. തിരഞ്ഞെടുത്ത പ്രതിനിധികളോട് ചിലത് ബോധിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നതായി ഞങ്ങൾ വിശ്വസിക്കുന്നു. അവരുടെ കഴിവിനൊത്ത് എന്തെങ്കിലും ചെയ്ത് പറ്റിയ തെറ്റ് തിരുത്തണം എന്നായിരുന്നു ബോധിപ്പിക്കാൻ ഉണ്ടായിരുന്നത്.
ക്യാപിറ്റോളിൽ നടന്ന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് എന്റെ അഗാധമായ അനുശോചനവും പ്രാർത്ഥനയും അർപ്പിക്കാൻ ഈ അവസരത്തിൽ ആഗ്രഹിക്കുന്നു. ആ കുടുംബങ്ങൾക്കും നമ്മുടെ രാജ്യത്തിനും ഇന്നത്തെ ദിവസം ഭീകരമായിരുന്നു.
2020 ലെ ഇലക്ഷനിൽ നല്ലരീതിയിൽ വോട്ടിങ് ക്രമക്കേട് നടന്നിട്ടുണ്ട്. ഇനി ഒരിക്കലും അങ്ങനെയൊന്ന് അമേരിക്കയിൽ ഉണ്ടാകാൻ പാടില്ല. പല സംസ്ഥാനങ്ങളിലും നടന്ന വോട്ടിങ് ക്രമക്കേട് അഴിച്ചുപണിത്, നിലവിലെ സംവിധാനങ്ങളിൽ ശുദ്ധികലശം നടത്തുന്നതിന് അമേരിക്കയിലെ രാജ്യസ്നേഹികൾ സ്വയം തിരഞ്ഞെടുത്ത ഉപകരണമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അദ്ദേഹം വിട്ടുകൊടുത്തിരുന്നെങ്കിൽ, ചർച്ച അവിടെ തീരുമായിരുന്നു. അപ്പോൾ, ഭാവിയിലെ ഇലക്ഷനിലും ഇതാവർത്തിച്ച് പതുക്കെ യു എസിൽ ഒരേയൊരു പാർട്ടിയുടെ വേരോട്ടം മാത്രമാക്കിത്തീർക്കുമായിരുന്നു. ഒരുപാട് സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നിട്ടും, അദ്ദേഹം വഴങ്ങിയില്ല. അവിടെയാണ് ട്രംപിനോട് എനിക്ക് നന്ദി അറിയിക്കാനുള്ളത്.
ഇന്ന്, ഈ അക്രമാസക്തരായ ആളുകൾ നമ്മുടെ ലക്ഷ്യത്തിൽ നിന്ന് വളരെ ദൂരം വ്യതിചലിച്ചു. 'ആബ്സെന്റീ ബാലറ്റിങ്ങിന്റെ' മറവിൽ ഡെമോക്രറ്റുകൾ നടത്തിയ ക്രമക്കേട് ബോധ്യപ്പെട്ടിട്ടും പല റിപ്പബ്ലിക്കൻ നേതാക്കളും അത് തുറന്നുപറയാനുള്ള ചങ്കൂറ്റം കാണിക്കുന്നില്ല. ഇന്നത്തെ കലാപം അവരെ പൂർണമായും മറുപക്ഷത്തേക്ക് ചായ്ച്ചു. ഇന്നലെ വരെ ബൈഡന്റെ ജയത്തെ എതിർത്തവർ ഇന്ന് മറുകണ്ടം ചാടിയത് പരിതാപകരമാണ്. കാര്യങ്ങൾ നടപ്പാക്കേണ്ടവർ അശ്രദ്ധരാവുകയും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നതിന്റെ ഫലമായാണ് സ്വയം കൈകാര്യം ചെയ്തേക്കാമെന്ന ചിന്ത ജനങ്ങളിൽ ഉണ്ടാകുന്നത്.
എന്തുതന്നെ ആയാലും, ആക്രമണം നമുക്ക് പൊറുക്കാൻ കഴിയില്ല.
ജനുവരി 6, 2021 ,അമേരിക്കയുടെ ചരിത്രത്തിൽ ഇരുണ്ട ദിനമായി അടയാളപ്പെടുത്തും. കഴിഞ്ഞ രണ്ടുമാസങ്ങളായി ജനാധിപത്യപരവും ഭരണഘടനാപരവുമായ അടിസ്ഥാന കാര്യങ്ങൾ തകരാറിലായതിന്റെ കടുത്ത സമ്മർദ്ദത്തിലാണ് രാജ്യം. അമേരിക്ക പരിശോധനയ്ക്ക് വിധേയമാവുകയായിരുന്നു. തെറ്റുകൾ തിരുത്തി സുഖപ്പെടാനുള്ള അവസരം നൽകിയ ട്രംപിന് നന്ദി. എന്നാൽ, അമേരിക്കയിലെ നേതാക്കളും നിയമവ്യവസ്ഥിതിയും തെറ്റു തിരുത്താൻ ഉയർന്നുവന്ന ഓരോ സാഹചര്യവും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഇല്ലാതാക്കി. ഒരു തെറ്റ് സംഭവിച്ചാൽ അത് തിരുത്താതെ മുന്നോട്ട് നീങ്ങും തോറും ഗുരുതര വീഴ്ചയായി മാറും. കൃത്യസമയത്തുള്ള ഇടപെടൽ വളരെ പ്രധാനമാണ്. തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടില്ല എന്ന് അമേരിക്ക അംഗീകരിക്കുന്ന ദിവസമായി ഇന്ന് മാറരുതേ എന്ന് ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
വിവിധ രാജ്യക്കാരുടെ പതാക റാലിയിൽ ഉണ്ടായിരുന്നു.