ഒറ്റ റ്റേം മാത്രമേ താൻ പ്രസിഡൻറ് ആവുകയുള്ളൂ എന്ന് 78 കാരനായ ജോ ബൈഡൻ സ്ഥിരീകരിച്ചതിനാൽ 2024 ൽ ആർക്കൊക്കെയാണ് സാധ്യത എന്ന് ഇപ്പോൾ തന്നെ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ന്യുസ് മാക്സ്/ മക്ലോക്ലിൻ സർവ്വേ പ്രകാരം വലിയൊരു ഭൂരിപക്ഷം ട്രംപിൻറെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. 68% റിപ്പബ്ലിക്കൻസും പ്രൈമറിയിലെ നിഷ്പക്ഷരും ട്രംപിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു.
48 ശതമാനം അമേരിക്കക്കാരും ട്രംപിന്റെ പ്രസിഡണ്ട് പദവി അനുകൂലിക്കുന്നവരാണ്. 52 ശതമാനം പേർ മാധ്യമങ്ങളുടെ ട്രംപിനെ പറ്റിയുള്ള കവറേജിൽ അതൃപ്തി പ്രകടിപ്പിച്ചു.
സർവ്വേയുടെ ചില വിവരങ്ങൾ ചുവടെ.
വൈസ് പ്രസിഡൻറ് മൈക്ക് പെൻസ്, സെനറ്റർ ടെഡ് ക്രൂസ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുൾപ്പെടെയുള്ള 13 പേരുടെ സാധ്യത ലിസ്റ്റുകളിൽ നടത്തിയ സർവ്വേയിൽ 53 ശതമാനം റിപ്പബ്ലിക്കൻ പ്രൈമറി വോട്ടർമാരും ട്രംപ് തിരിച്ചുവരണം എന്ന് അഭിപ്രായപ്പെടുന്നു. മൈക്ക് പെൻസ് 9% നേടി രണ്ടാം സ്ഥാനത്തെത്തി. മറ്റ് സാധ്യതയുള്ള സ്ഥാനാർത്ഥികളിൽ ആരും നാല് ശതമാനത്തിൽ കൂടുതൽ നേടാനായില്ല.
2024 ലെ റിപ്പബ്ലിക്കൻ പ്രൈമറിയിലേക്ക് 14 സ്ഥാനാർത്ഥികളുടെ പേരിൽ സർവ്വേ നടത്തിയപ്പോൾ ഡൊണാൾഡ് ട്രംപിൻറെ അടുത്ത് പോലും എത്താൻ മറ്റുള്ളവർക്ക് ആയില്ല . സർവ്വേ പുറത്തുവിട്ട ജോൺ മക്ലോക്ലിൻ പറഞ്ഞു.
2024 ൽ ഡൊണാൾഡ് ട്രംപ് മത്സരിക്കുന്നില്ലെങ്കിൽ മൈക് പെൻസും ഡൊണാൾഡ് ട്രംപിൻറെ മൂത്ത മകൻ ഡോൺ ജൂനിയറും 20 ശതമാനം വോട്ട് നേടി. ട്രംപ് കുടുംബത്തിൽ സജീവരാഷ്ട്രീയത്തിൽ ഉള്ളത് ട്രംപിൻറെ മൂത്ത മകൻ ഡോൺ ജൂനിയറാണ്. അതിനാലാണ് ഡോണിന്റെ പേരും സാധ്യത ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഒക്ടോബറിൽ "ഡോൺ ജൂനിയർ 2024" എന്ന ഒരു നെയിം ബോർഡിൻറെ മുൻപിൽ ഡോൺ നിൽക്കുന്ന ചിത്രം " ഇത് ലിബറലുകളുടെ തല പൊട്ടിത്തെറിപ്പിക്കും " എന്ന തലവാചകം ചേർത്ത് ട്വീറ്റ് ചെയ്തിരുന്നു.