ഫുട്ബോള്‍ പ്രേമികളെയും ആരാധകരേയും നൊമ്പരത്തിലാഴ്ത്തി ഇന്നലെ രാത്രി അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തിൽ ഇങ്ങ് കേരളക്കരയില്‍ പോലും ദുഃഖം അലയടിക്കുകയാണ്. അറുപതാം പിറന്നാള്‍ ആഘോഷിച്ച് ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ മറഡോണയുടെ വിടവാങ്ങൽ.
കേരളത്തിനും ഉണ്ട് മറഡോണയെ നേരിട്ടു കണ്ട ഓര്‍മകള്‍. 2012 ല്‍ അദ്ദേഹം കണ്ണൂരില്‍ എത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളം ഒന്നടങ്കം ലോകകപ്പ് മത്സരം നേരിട്ട് കണ്ട ആവേശത്തിലായിരുന്നു.
അന്ന് ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിനായി മറഡോണയെ കണ്ണൂരില്‍ എത്തിച്ചപ്പോള്‍ ആ പരിപാടി യുടെ അവതാരകയായിരുന്ന രഞ്ജിനി ഹരിദാസ് ആ ഓര്‍മകള്‍ പങ്കുവെക്കുന്നു.
ചടങ്ങില്‍ മറഡോണയ്ക്കൊപ്പം ചുവടുവെക്കുന്ന ചിത്രത്തിനൊപ്പമാണ് രഞ്ജിനി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളെ കുറിച്ച് വാചാലയായത്. താന്‍ അവതരിപ്പിച്ച ഏറ്റവും ചടുലവും രസകരവുമായ ചടങ്ങായിരുന്നു അതെന്ന് രഞ്ജിനി പറയുന്നു.
“വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇതിഹാസം തന്റെ ആരാധകരെ കാണുന്നതിന് കണ്ണൂരെത്തിയപ്പോള്‍ ആ പരിപാടി അവതിരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഞാന്‍ അവതരിപ്പിച്ച പരിപാടികളില്‍ ഏറ്റവും രസകരവും ഊര്‍ജ്ജസ്വലവുമായത് കൊണ്ട് തന്നെ ആ ദിവസം എന്നും എന്റെ ഹൃദയത്തില്‍ അടയാളപ്പെടുത്തുന്നതായി .
ഫുട്ബോള്‍ താരത്തിന്റെ ഊര്‍ജവും ആവേശവും എക്കാലത്തേയും ഏറ്റവും വലിയ ഫുട്ബോള്‍ താരത്തോടുള്ള ആളുകളുടെ കറകളഞ്ഞ സ്നേഹവും തന്നെയായിരിക്കും എല്ലാവരുടെയും മനസില്‍ തങ്ങി നില്ക്കുക. അദ്ദേഹം പോയി എന്നറിഞ്ഞപ്പോള്‍……എന്റെ മനസ് തീര്‍ത്തും ഉന്മാദം നിറഞ്ഞ ആ ദിവസങ്ങളിലേക്ക് തിരിച്ചുപോയി. പരിപാടി അവതരിപ്പിച്ചതും അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും അദ്ദേഹം എന്നെ ചുംബിച്ചതും.. ആകാംക്ഷയ്ക്കപ്പുറം എന്റെ ഉള്ളില്‍ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോള്‍. അദ്ദേഹം ഇല്ലെന്ന അറിവ് ലോകത്തിനേറ്റ പ്രഹരമാണ്, ഒരു വലിയ നഷ്ടം” രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.
മറഡോണയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തിയത് 2012 ലെ ആ ചടങ്ങാണ്. അദ്ദേഹത്തിനൊപ്പം നൃത്തം ചെയ്തതും ചുംബനം നല്കിയതും ഓര്‍ക്കുമ്ബോള്‍ ഇപ്പോള്‍ ആവേശത്തേക്കാള്‍ കനത്ത ശൂന്യതയാണ് അനുഭവപ്പെടുന്നതെന്ന് കുറിപ്പില്‍ രഞ്ജിനി പറയുന്നു.
ലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തെ ഒരു നോക്ക് കാണാനായി കാത്തിരിക്കുമ്ബോള്‍ മറഡോണയുടെ അടുത്ത് നില്‍ക്കാനുള്ള അവസരം ലഭിച്ച താനും ആവേശത്തിലായിരുന്നു. സന്ദര്‍ശം നടത്തിയ എല്ലായിടത്തും സ്വന്തം പ്രഭാവലയം തീര്‍ക്കാന്‍ അദ്ദേഹത്തിനായി. ഒരു രാജാവിനെ പോലെ സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിച്ചത്. അദ്ദേഹത്തിന്റെ ആത്മാവിന് ആത്മശാന്തി നേരുന്നു.- രഞ്ജിനി അനുസ്മരിച്ചു.
2012 ല്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മറഡോണ കണ്ണൂരില്‍ എത്തിയത്. കണ്ണൂരില്‍ അദ്ദേഹം താമസിച്ച ഹോട്ടല്‍ മുറി ഇന്നും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ബ്ലൂ നൈല്‍ ഹോട്ടലിലെ 309-ാം നമ്ബര്‍ മുറിയില്‍ മറഡോണ ഉപയോഗിച്ച വസ്തുക്കള്‍ ഇന്നും അതേ പോലെ സൂക്ഷിച്ചിരിക്കുകയാണ് ഹോട്ടല്‍ ഉടമ രവീന്ദ്രന്.