തിരഞ്ഞെടുപ്പു വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഒരര്‍ത്ഥത്തിൽ ട്രംപ് മല്‍സരിച്ചത് ബൈഡനെതിരായി മാത്രം ആയിരുന്നില്ല അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്കും സ്റ്റാബ്ലിഷ്മെന്റിനും എതിരായിരുന്നു ആ ഒറ്റയാൾ പോരാട്ടം .
ട്രംപ് 2016ൽ ഹില്ലരിയെ തോൽപ്പിച്ച സമയം മുതൽ ഇവർ ട്രംപിനെ സ്ഥാനഭ്രഷ്ട്ടനാക്കുവാൻ ശ്രമിക്കുന്നു. ഇമ്പീച്ചു ശ്രമം വിജയിച്ചില്ല. എന്നാൽ 2020 തിരഞ്ഞെടുപ്പിൽ ഇവർ വിജയിച്ചു.
വാഷിംഗ്ടൺ ഡിസി കുത്തക അധികാരിവര്‍ഗ്ഗത്തെ പിണക്കി ഇവിടെ ആരും കൂടുതൽ നാൾ നിലനിൽക്കില്ല എന്നും തെളിയിച്ചിരിക്കുന്നു.
പാർട്ടി ഒത്തൊരുമ തീരെ ഇല്ലാത്ത ഒരു സാഹചര്യത്തിലാണ് ട്രംപ് തൻറ്റെ രണ്ടാം തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഡെമോക്രാറ്റ് ഭാഗത്തുനിന്നും എല്ലാവരും ഒരേ ശബ്ദത്തിൽ ബൈഡനു പിന്നിൽ അണിനിരന്നു.
പാർട്ടി തലത്തിൽ റിപ്പബ്ലിക്കൻ പാർട്ടി തീർച്ചയായും പരാജയപ്പെട്ടിട്ടില്ല. കോൺഗ്രസ്സിൽ പതിനൊന്നു സീറ്റുകൾ കൂടുതൽ നേടി. കൂടാതെ സെനറ്റിൽ ഭൂരിപക്ഷം നിലനിർത്തുന്നതിനും സാധ്യത കാണുന്നു.
അതുപോലതന്നെ ന്യൂനപക്ഷങ്ങളുടെ ഇടയിൽനിന്നും ട്രംപ് അനേകരെ റിപ്പബ്ലിക്കൻ പാർട്ടിയിലേയ്ക്ക് പുതുതായി ആനയിച്ചു.
ജോർജിയ സംസ്ഥാനത്തു രണ്ടു സെനറ്റ് സീറ്റുകളിലും വീണ്ടും തിരഞ്ഞെടുപ്പുണ്ട്. ആർക്കും 50 ശതമാനത്തിലേറെ വോട്ട് കിട്ടാത്ത സാഹചര്യത്തിലാണിത്. എന്നിരുന്നാൽ ത്തന്നെയും . റിപ്പബ്ലിക്കൻ വോട്ടർമാർ ഇരു സ്ഥാനാർത്ഥികളുടെയും പിന്നിൽ അണിനിരക്കുന്നതിനുള്ള സാധ്യതകൾ ഏറെ .
താൻ കുഴിക്കുന്ന കുഴിയിൽ താൻതന്നെ വീഴുന്നു, കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും നോക്കുക. ട്രംപ് രാഷ്ട്രീയ തലത്തിൽ കൂടുതൽ സ്നേഹിതരെ കൂട്ടിച്ചേർക്കുന്നതിനു പകരം വിരോധികളെ സമ്പാദിച്ചു.
നിരവധി, ബ്ലൂംബർഗ് പോലുള്ളവർ, കോടിക്കണക്കിനു ഡോളർ ട്രംപിനെ തോൽപ്പിക്കുന്നതിനായി ചിലവഴിച്ചു. കോവിഡ് 19 രോഗ സംക്രമണം ട്രംപ് വിരോധികൾക്ക് കിട്ടിയ ഒരനുഗ്രഹം. ട്രംപ് കഴിഞ്ഞ മൂന്നുവർഷങ്ങൾ രാജ്യത്തിനുവേണ്ടി സൃഷ്ടിച്ച നിരവധി നേട്ടങ്ങൾ കോവിഡിനു മുന്നിൽ നിഷ്പ്രഭമായി.
കോവിഡ് 19 ട്രംപിൻറ്റെ തലയിൽ സ്ഥാപിച്ചു സാധാരണ അമേരിക്കൻ ജനതയുടെ വികാരങ്ങളെ എല്ലാ തലങ്ങളിലും മറന്നുകൊണ്ടുള്ള ഒരു തിരഞ്ഞെടുപ്പു പ്രചാരണമാണ് ജോ ബൈഡൻ കാഴ്ച വയ്ച്ചത്. കോവിഡ് രോഗം ഇവിടെ എത്തിയത് ചൈനയിൽ നിന്നാണെന്നും ട്രംപിന് ചെയ്യുവാൻ പറ്റുന്നതെല്ലാം ചെയ്തു എന്നതും ആരും ശ്രദ്ധിച്ചില്ല
ജോർജ് ഫ്ലോയിഡ് മരണത്തിൽ നിന്നും ഉടലെടുത്ത പ്രതിഷേധ പ്രകടനങ്ങളുടെ മറവിൽ പട്ടണങ്ങളിൽ നടന്ന കൊലയും കൊള്ളിവയ്പ്പും ബൈഡൻ നിസ്സാരമായി തള്ളി. സംഘർഷാവസ്ഥ കുറക്കുവാൻ ഒരു വാക്കുപോലും ഉരിയാടിയില്ല. അതും ബൈഡനെ സഹായിച്ചു
ഒരു കാര്യം, മാറിപ്പോകുന്ന ട്രംപ് ഭരണത്തിന് അഭിമാനിക്കാം തങ്ങൾ പൊതുവെ അമേരിക്കയിലും ആഗോള തലത്തിലും ഒരു നല്ല അന്തരീഷം സൃഷ്ടിച്ചിട്ടാണ് കടന്നു പോകുന്നതെന്ന്. കോവിഡ് സംക്രമണത്തിൽ നിന്നും ഉടലെടുത്ത സാമ്പത്തിക നഷ്ട്ടങ്ങൾ മാറിവരുന്നു, ലോകത്തു ഉടനീളം ഒരു സമാധാനം പടരുന്നു.