ന്യൂയോർക്ക്: അനുരഞ്ജന ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ, ഫൊക്കാനയിൽ ചില വ്യക്തികൾ നടത്തുന്ന വിവാദ പ്രസ്താവനകളിൽ നിന്ന് പിന്മാറി പരസ്പരം സഹകരണത്തോടെ മുന്നോട്ടു പോകാൻ തയാറാകണമെന്ന് ഫൊക്കാനയുടെ മുതിർന്ന നേതാവ് ലീല മാരേട്ട് ആഹ്വാനം ചെയ്തു. പ്രസിഡണ്ട് മാധവൻ ബി. നായർ മാറ്റി വയ്ക്കാൻ ആവശ്യപ്പെട്ട ജനറൽ കൗൺസിൽ നടത്തിയേ മതിയാകൂ എന്ന വിധത്തിൽ സെക്രട്ടറിയും ചുരുക്കം ചില വ്യക്തികളും ചേർന്ന് വാശിപിടിക്കുന്നത് സംഘടനയുടെ അന്തസിനു ചേരുന്നതല്ലെന്നും ലീല മാരേട്ട് കൂട്ടിച്ചേർത്തു.
അനുരഞ്ജന ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ അധികാരം സ്വയം കൈയ്യിലെടുത്ത് ജനറൽ കൗൺസിൽ മീറ്റിംഗ് നടത്തിയേ തീരു എന്ന നിലപാട് അന്തസുള്ള സംഘടനാ പ്രവർത്തകർക്ക് ചേരുന്നതല്ലെന്നും അവർ വ്യക്തമാക്കി.കോവിഡ് മഹാമാരിമൂലം ജനങ്ങൾ വീടിനു പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യത്തിലാണ് ഏതോ അജ്ഞാത കേന്ദ്രത്തിൽ വച്ച് രഹസ്യമായി ജനറൽ കൗൺസിൽ കൂടാൻ കാനഡയിൽ നിന്നുള്ള മുൻ സെക്രെട്ടറി ടോമി കോക്കാട് ആഹ്വാനം ചെയ്തിട്ടുള്ളത്. അമേരിക്കയിൽ, പ്രത്യേകിച്ച് ന്യൂയോർക്കിൽ സാമൂഹിക അകലം പാലിക്കാത്ത ഒത്തുചേരൽ നിരോധിച്ചിട്ടുള്ള വിവരം അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല. ഈയവസരത്തിൽ ജനറൽ കൗൺസിൽ നടത്തുന്നത് നിയമവിരുദ്ധമാണെന്ന കാര്യം ഓർമ്മിപ്പിക്കുന്നു.- ലീല വ്യക്തമാക്കി.
നാളെ ജനറൽ കൗൺസിൽ നടത്തിയാൽ അത് വെറും പ്രഹസനമായി മാറുമെന്ന കാര്യം ഉറപ്പാണ്. കാരണം, ഫൊക്കാനയിലെ മുൻ ആർ.വി.പി. മാരേയോ അംഗസംഘടനകളെയോ അറിയിക്കാതെയാണ് ജനറൽ കൗൺസിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത്തരം ഒരു ജനറൽ കൗൺസിൽ നടത്തുന്നതിലെ ഔചിത്യവും തനിക്കു മനസിലാകുന്നില്ല. അംഗസംഘടനകളിലെ പ്രതിനിധികൾ ഇല്ലാതെ ആരെ ഉൾപ്പെടുത്തിയാണ് ജനറൽ കൗൺസിൽ നടത്തുന്നത്? ദയവു ചെയ്ത് ഇത്തരം നാടകങ്ങൾ അവസാനിപ്പിക്കണമെന്നും ലീല മാരേട്ട് ആവശ്യപ്പെട്ടു.
ഫൊക്കാനയോട് പ്രതിബദ്ധതയുണ്ടെങ്കിൽ ഇത്തരം പിടിവാശികൾ ഉപേക്ഷിച്ച് സംഘടനയുടെ കെട്ടുറപ്പിനു വേണ്ടി യോജിച്ചു പ്രവർത്തിക്കുവാൻ ലീല മാരേട്ട് എല്ലാ പ്രവർത്തകരോടും അഭ്യർത്ഥിച്ചു.