ന്യൂയോർക്ക് : ജോ ബൈഡൻ പ്രസിഡന്റ് ആയാൽ ഒരുമാസത്തിനുള്ളിൽ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ് ആ കസേര സ്വന്തമാക്കുമെന്നു ട്രംപ് തുറന്നടിച്ചു. കമലയെ കമ്മ്യൂണിസ്റ്റെന്നും രാക്ഷസിയെന്നും (മോൺസ്റ്റർ) പരാമർശിച്ചായിരുന്നു ട്രംപിന്റെ വാക്കുകൾകൊണ്ടുള്ള കടന്നാക്രമണം.
ഫോക്സ് ബിസിനസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് ഇങ്ങനെയാണ് പറഞ്ഞത്: 'അവരൊരു കമ്മ്യൂണിസ്റ്റാണ്. ഞാൻ ജോയുടെ അടുത്തിരുന്ന് അദ്ദേഹത്തെ വീക്ഷിച്ച ആളെന്ന നിലയിൽ പറയുകയാണ് , പ്രസിഡന്റായി രണ്ടു മാസം പോലും തികയ്ക്കാൻ അയാളെക്കൊണ്ട് കഴിയില്ല. ജോ പ്രസിഡന്റായാൽ അടുത്ത മാസം തന്നെ അമേരിക്കയ്ക്കൊരു കമ്മ്യൂണിസ്റ്റ് പ്രസിഡന്റിനെ ലഭിക്കും.'
വൈറ്റ് ഹൗസിൽ വിശ്രമത്തിലിരിക്കെ മരിയ ബർട്ടിറോമോയ്ക്ക് ഫോണിലൂടെ അനുവദിച്ച അഭിമുഖത്തിൽ മൈക്ക് പെൻസും കമല ഹാരിസും തമ്മിൽ നടന്ന സംവാദവും വിഷയമായി. കമല ഹാരിസിനെ തീവ്ര ഇടപക്ഷക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമമായിരുന്നു ട്രംപിന്റെ സംസാരത്തിൽ.
കമലയൊരു സോഷ്യലിസ്റ്റല്ല കമ്മ്യൂണിസ്റ്റാണെന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞു. കൊലപാതകികൾക്കും ബലാത്സംഗവീരന്മാർക്കും നമ്മുടെ രാജ്യത്ത് അഴിഞ്ഞാടാൻ അതിർത്തി തുറന്നുകൊടുക്കുകയാണ് കമലയുടെ ആവശ്യമെന്ന് ട്രംപ് ആക്ഷേപിച്ചു. മൈക്ക് പെൻസിനൊപ്പം വേദി പങ്കിട്ട രാക്ഷസി എന്നാണ് ട്രംപ് ഹാരിസിനെ വിശേഷിപ്പിച്ചത്.
വൈസ് പ്രെസിഡെന്റ് ഡിബേറ്റിൽ എതിരാളിയെ വ്യക്തിഹത്യ നടത്താതെ ആയിരുന്നു പെൻസിന്റെ സംസാരം. എന്നാൽ, പെൻസ് നൽകിയ മര്യാദ കമല തിരിച്ചു കൊടുത്തില്ലെന്നും പ്രോസിക്യൂട്ടറായി പ്രവർത്തിച്ചതിന്റെ പരിചയം അവരുടെ ചോദ്യങ്ങളിൽ നിഴലിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി.
തീവ്ര ഇടതുപക്ഷ ചായ്വുമായി ബന്ധിപ്പിക്കാൻ കമല സ്പോൺസർ ചെയ്ത
ഗ്രീൻ ന്യൂ ഡീൽ മാനിഫെസ്റ്റോയെക്കുറിച്ചും പെൻസ് സംവാദത്തിൽ സൂചിപ്പിച്ചു.
പെൻസിനെ എതിരിടാൻ കമലയ്ക്ക് കൂട്ടായത് കോടതിയിൽ പയറ്റിത്തെളിഞ്ഞ വിസ്താരമുറകളുടെ അനുഭവജ്ഞാനം. ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനിയായ കമലാ ഹാരിസ്, നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ മൈക്ക് പെൻസുമായി സംവാദം നടത്തുമ്പോൾ തൊടുത്തുവിട്ട ഓരോ ചോദ്യത്തിലും മികച്ച അഭിഭാഷകയുടെ കൃത്യത പ്രകടമായിരുന്നു.
ഡൊണാൾഡ് ട്രംപും ജോ ബൈഡനും തമ്മിൽ നടന്ന സംവാദത്തിന് നേർവിപരീതമായി വളരെ മര്യാദയോടും അച്ചടക്കത്തോടും കൂടിയാണ് യൂട്ടയിലെ സോൾട്ട് ലേക്ക് സിറ്റിയിൽ ബുധനാഴ്ച രാത്രി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ തമ്മിലുള്ള ചർച്ച അരങ്ങേറിയത്.
മുൻ പ്രോസിക്യൂട്ടറും കാലിഫോർണിയയിലെ അറ്റോർണി ജനറലുമായതിന്റെ പ്രവൃത്തിപരിചയം, സംവാദത്തെ അനായാസം കൊണ്ടുപോകാൻ കമലയ്ക്ക് കരുത്തുപകർന്നു. അക്ഷരാർത്ഥത്തിൽ പുഴയുടെ നിലയ്ക്കാത്ത പ്രവാഹം പോലെയായിരുന്നു അവരുടെ സംസാരം. ഇന്ത്യൻ - ജമൈക്കൻ - ആഫ്രിക്കൻ വംശജയായ ഹാരിസ് , ചർച്ചയ്ക്കിടെ കാണിച്ച ആംഗ്യങ്ങളും സംസാരത്തിനിടയിലെ വികാരങ്ങളുടെ പ്രതിഫലനവും കേട്ടിരിക്കുന്നവരെക്കൂടി അതിൽ ലയിപ്പിക്കുന്ന വിധത്തിലായിരുന്നു. പെൻസിന്റെ മുഖത്തുപോലും ഇടയ്ക്ക് ചിരി വിരിയിക്കാൻ തന്റെ വാക്ചാതുര്യംകൊണ്ട് കമല ഹാരിസിന് സാധിച്ചു.
രണ്ടുപേർക്കും ഇടയ്ക്കു കയറി സംസാരിക്കേണ്ട സാഹചര്യങ്ങൾ വന്നെങ്കിലും അതൊരു വഴക്കിലേക്ക് വഴുതിമാറാതെ തന്മയത്വത്തോടെ നേരിട്ടു. ഇരുവരും ഏകദേശം ഒരേ ദൈർഘ്യമാണ് സംസാരിക്കാൻ വിനിയോഗിച്ചതും.
ട്രംപിന്റെ ഭരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് കമല തൊടുത്തുവിട്ട ചോദ്യശരങ്ങളെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഇടതുപക്ഷത്തേക്കുള്ള ചായ്വിനെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് പെൻസ് നേരിട്ടത്. ഹാരിസിനിത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഓഡിഷൻ കൂടിയായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച് സത്യപ്രതിജ്ഞ ചെയ്താൽ 78 വയസുള്ള ബൈഡന് ആ സ്ഥാനം വഹിക്കുന്ന ഏറ്റവും മുതിർന്ന വ്യക്തിയെന്ന പദവി സ്വന്തമാക്കും. അൻപത്തിയഞ്ചുകാരിയായ കമലയുടെ പിന്തുണ പ്രായം മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികളെ മറികടക്കാൻ അദ്ദേഹത്തെ സഹായിക്കും.
പാർട്ടി കമലയുടെ പേര് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെന്ന നിലയിൽ നിർദ്ദേശിച്ചപ്പോൾ തന്റെ അമ്മയെയും ഇന്ത്യൻ കുടിയേറ്റ പശ്ചാത്തലത്തെയും അനുസ്മരിച്ച് അവർ നടത്തിയ പ്രസംഗം ജനങ്ങൾ ഹൃദയംകൊണ്ടാണ് കേട്ടത്.
' പത്തൊൻപതാം വയസിൽ അമേരിക്കയിലെത്തിയ അമ്മയെ കുറിച്ചാണ് ഈ നേരം ഞാൻ ഓർമ്മിക്കുന്നത്. കാലിഫോർണിയയിലെ ഓക്ലാന്റിലെ കൈസർ ആശുപത്രിയിൽ വച്ച് ഇരുപത്തിയഞ്ചാം വയസിൽ അവർ ജന്മം നൽകിയ പെൺകുഞ്ഞ് ഇപ്പോൾ ഇവിടെ എത്തിനിൽക്കുന്നതിൽ അമ്മ അഭിമാനം കൊണ്ടേനെ. അവർ ഇതൊക്കെ കാണുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 'ജനസേവനത്തിനും കഠിനാധ്വാനത്തിനും ഊന്നൽ കൊടുക്കാനും സ്വത്വത്തിനായി പോരാടണമെന്ന പാഠവുമാണ് തന്നെ നയിക്കുന്നതെന്ന് കമല പറഞ്ഞിരുന്നു.
വിദേശനങ്ങളെക്കാൾ ഇരുവരും ചർച്ച ചെയ്തത് ആഭ്യന്തര വിഷയങ്ങളാണ്. മഹാമാരി, തൊഴിൽ നഷ്ടം എന്നീ വിഷയങ്ങളിൽ ചൈനയെ പെൻസ് കുറ്റപ്പെടുത്തിയപ്പോൾ ചൈനയുമായി ട്രംപിനുള്ള വ്യാപാരയുദ്ധത്തെക്കുറിച്ച് കമല പരാമർശിച്ചു. സാമ്പത്തികം, ഗർഭച്ഛിദ്രം, സുപ്രീം കോടതി, വർഗവിവേചനം തുടങ്ങി വരാനിരിക്കുന്ന ഇലക്ഷന്റെ നടത്തിപ്പുവരെ സംവാദത്തിനിടയിലെ വിഷയങ്ങളായി.
നാറ്റോയും മറ്റു സഖ്യകക്ഷികളുമായുള്ള ബന്ധത്തിന് ഭീഷണി ഉയർത്തുന്ന ട്രംപിന്റെ നയങ്ങളെ ഹാരിസ് ചോദ്യംചെയ്തപ്പോൾ ഇൻഡോ - പസിഫിക്കിൽ ട്രംപ് എടുത്ത മുൻകൈയെക്കുറിച്ചാണ് പെൻസ് സംസാരിച്ചത്. യു എസ ഇലക്ഷനിൽ റഷ്യൻ ഇടപെടലുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വിധേയനാണ് ട്രംപെന്നും കമല തുറന്നടിച്ചു. എന്നാൽ, കമല ഹാരിസ് ഉൾപ്പെടെയുള്ള ഡെമോക്രറ്റുകൾ , 2016 ൽ ട്രംപ് -പെൻസ് പ്രചാരണവേളയിൽ ട്രംപ്- പുടിനുമായി ഒത്തുചേർന്നെന്ന് വരുത്താൻ ശ്രമിച്ചിരുന്നതല്ലേ എന്നും അത് പരാജയപ്പെട്ടിരുന്നല്ലോ എന്നും പെൻസ് തിരിച്ചുചോദിച്ചു.
സംവാദത്തിൽ കമല വിജയിച്ചെന്ന് സൂചന നൽകുന്ന രീതിയിൽ ബൈഡൻ അവരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ട്രംപ് , മൈക്ക് പെൻസ് മികച്ച പ്രകടനം കാഴ്ചവച്ചതായി ട്വിറ്ററിൽ കുറിക്കുകയും കമലയെ ആക്ഷേപിക്കുകയും ചെയ്തു.