വാഷിംഗ്ടണ്‍, ഡി.സി: മെരിലാന്‍ഡിലെ ബെതസ്ദയില് വാള്‍ട്ടര്‍ റീഡ് മിലിട്ടറി ഹോസ്പിറ്റലില്‍ കോവിഡ് ബാധിതനായി കഴിയുന്ന പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിന്റെ സ്ഥിതി മെച്ചപ്പെട്ടുവെന്നും ഇന്ന് (തിങ്കള്‍) ഒരു പക്ഷെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തേക്കാമെന്നും വൈറ്റ് ഹൗസ് ഫിസിഷ്യന്‍ ഡോ. സോണ്‍ കോണ്‍ലി അറിയിച്ചു.
വെള്ളിയാഴ്ച പ്രസിഡന്റിന്റെ രക്തത്തിലെ ഓക്സിജന്‍ താണതിനെ തുടര്‍ന്ന് ഓക്സിജന്‍ നല്കി. അത് ഒരു താല്‍ക്കാലിക പ്രതിഭാസം ആയിരുന്നു. ശനിയാഴ്ച ഓക്സിജന്‍ നല്‍കിയോ എന്ന് ഡോ. കോണ്‍ലി സ്ഥിരീകരിച്ചില്ല.
പ്രസിഡന്റിന്റെ ശ്വാസകോശത്തില്‍ മുറിവിന്റെ അടയാളമുണ്ടോ (സ്കാര്‍), ന്യുമോണിയ ഉണ്ടൊ എന്നീ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല.
അതേ സമയം ശനിയഴ്ച പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രസിഡന്റ് തന്റെ സ്ഥിതി വളരെ മെച്ചപ്പെട്ടതായി പറഞ്ഞു. വൈകാതെ തിരിച്ചെത്തുമെന്നും ട്രമ്പ് പറഞ്ഞു.
പ്രസിഡന്റിന്റെ ആരോഗ്യ സ്ഥിതിയെപറ്റി വ്യത്യസ്തങ്ങളായ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ച സാഹചര്യത്തിലാണു വൈറ്റ് ഹൗസ്ഈ പ്രസ്താവനയുമായി എത്തിയത്.
പ്രസിഡന്റിന്റെ കഴിഞ്ഞ 24 മണിക്കൂര്‍ ആശങ്ക ഉണര്‍ത്തിയെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്നും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ് ശനിയാഴ്ച ഉച്ചക്ക് പറയുകയുണ്ടായി.
ആക്ടിംഗ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സ്ഥാനമേല്ക്കുന്നതു മുതല്‍ എല്ലാ സാഹചര്യങ്ങളെയും നേരിടാന്‍ അഡ്മിനിസ്റ്റ്രേഷന്‍ ഒരുങ്ങിയിട്ടുണ്ടെന്നു നാഷനല്‍ സെക്യൂരിറ്റി അഡൈ്വസര്റോബര്ട്ട് ഓബ്രിയന് പറഞ്ഞു.
പ്രസിഡന്റിന്റെ ഉറ്റ ഉപദേഷ്ടാക്കളിലൊരാളായ മുന്‍ ന്യു ജെഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയും കോവിഡ് ബാധയെതുടര്‍ന്ന് മുന്‍ കരുതലെന്ന നിലയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
ട്രംപിന്റെ കാര്യത്തില്‍ മൂന്ന് ഘട്ടങ്ങളാണ് അപകടകരമായി നിലനില്‍ക്കുന്നത്. എഴുപത്തിനാലുകാരനായ ട്രംപിന്റെ പ്രായാധിക്യം ഇതില്‍ പ്രധാനമാണ്. അമിതഭാരമുള്ളതും (224 പൗണ്ട്) പുരുഷനെന്നതും ആശങ്ക കൂട്ടുന്നു.
നവംബര്‍ മൂന്നിന് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന് ദിവസങ്ങള്‍ അവശേഷിക്കുമ്പോള്‍ ക്യാമ്പെയ്നുകളില്‍ ഇനി പുതിയ തന്ത്രം ട്രംപിന് പയറ്റേണ്ടി വരും. എതിര് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന് കോവിഡ് കണക്കിലെടുത്ത് ക്യാമ്പെയ്നുകള്‍ സ്വന്തം വീട്ടിലിരുന്ന് ഓണ്‍ലൈനായി സംഘടിപ്പിച്ചപ്പോള്‍, അതിനെ വകവയ്ക്കാതെ രാജ്യമെങ്ങും ആള്‍ക്കൂട്ടങ്ങളും റാലിയും ആയി ആവേശകരമായി തന്നെ ആയിരുന്നു ട്രംപിന്റെ ക്യാമ്പെയ്നുകള്‍. അതാവട്ടെ മാസ്ക്ക് ധരിക്കാതെയും.
വെള്ളിയാഴ്ച വൈകുന്നേരം കോവിഡ് പോസിറ്റീവ് എന്ന ഫലം ലഭിച്ചതോടെയാണ് ട്രംപിനെ വോള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.
'ശനിയാഴ്ച ഉച്ചവരെ അദ്ദേഹം ബിസിനസ് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം കൊടുക്കുകയായിരുന്നു. ഒപ്പം പ്രസിഡന്റ് എന്ന നിലയ്ക്കുള്ള കടമകളും നിര്‍വഹിച്ചു. അപ്പോഴൊക്കെയും മെഡിക്കല്‍ ടീം ട്രംപിന്റെ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടു തന്നെയാണ് ഇരിക്കുന്നത്. 'കോണ്‍ലി മാധ്യമങ്ങളോട് ഞായറാഴ്ച പറഞ്ഞു.
'ഒരു വിധ പ്രയാസങ്ങളും കൂടാതെ അദ്ദേഹത്തിന് എഴുന്നേല്‍ക്കാനും മുറിയിലൂടെനടക്കാനുമൊക്കെ കഴിയുന്നുണ്ട്. 'കോണ്‍ലി കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റിന്റെ വസതിയിലേതിന് സമാനമായ സൗകര്യങ്ങളാണ് ആശുപത്രിയില്‍ ട്രംപിന് ഒരുക്കിയിരിക്കുന്നത്. അവിടെ ഇരുന്ന് അദ്ദേഹം തന്റെ കടമകള്‍ നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ട്വിറ്ററില്‍ പങ്കുവച്ച നാല് മിനിറ്റു ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ നീല ജാക്കറ്റ് ധരിച്ച് സാധാരണമട്ടില്‍ കൈകള്‍ മേശമേല്‍ വച്ച് ട്രമ്പ് ഇരിക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ ശബ്ദം ഉറച്ചതായിരുന്നെങ്കിലും ചെറുതായൊരു ഇടര്‍ച്ച അനുഭവപ്പെട്ടു.
'മുകള്‍ നിലയില്‍ ഒരു മുറിയില്‍ അടച്ചുപൂട്ടികെട്ടി ഇരുന്ന് സുരക്ഷിതനാകാനല്ല ഞാന്‍ പോകുന്നത്. നമുക്ക് ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. ഒരു നേതാവെന്ന നിലയില്‍ അതെനിക്ക് ചെയ്തേ തീരൂ.' ആശുപത്രിയിലേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ ട്രമ്പ് വിശദമാക്കി.
പരീക്ഷണ മരുന്നായ റെംഡിസിവിറിന്റെ രണ്ട് ഡോസ് ശനിയാഴ്ച ട്രംപിന് നല്‍കിയതായും അദ്ദേഹമതിനോട് മറ്റു സങ്കീര്‍ണതകളില്ലാതെ പ്രതികരിച്ചെന്നും ഞായറാഴ്ചയും ഇത് തുടരുമെന്നും കോണ്‍ലി പറഞ്ഞു.
ട്രംപിന് രോഗബാധ എങ്ങനെ വന്നെന്നത് സംബന്ധിച്ച് ശനിയാഴ്ച മുതല്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. 72 മണിക്കൂറുകള്‍ മുന്‍പേ (അതായത് ബുധനാഴ്ച ) ട്രംപിന്റെ കോവിഡ്ഫലം പോസിറ്റീവ് ആണെന്ന്
അറിഞ്ഞിരുന്നതായി കോണ്‍ലി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ട്രമ്പ് വ്യാഴാഴ്ച ടെസ്റ്റ് നടത്തിയതിന്റെ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുന്നെന്ന രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. പിന്നീട് കോണ്‍ലി ഇത് തിരുത്തിപ്പറഞ്ഞു. ശനിയാഴ്ച മൂന്നാമത്തെ ദിവസമാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും 72 മണിക്കൂറുകള്‍ ആയിട്ടില്ലെന്നും രോഗനിര്‍ണയം വ്യാഴാഴ്ച ആയിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.
അനിശ്ചിതത്വത്തിന്റെ കാര്‍മേഘങ്ങള്‍ കൊണ്ട് മൂടപ്പെട്ട രണ്ട് പ്രധാന പ്രശ്നങ്ങള്‍ ട്രംപിന് മുന്നിലുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മൂന്ന് സെനറ്റര്‍മാര്‍ക്കാണ് നിലവില്‍ കോറോണബാധ. ഇവരില്‍ രണ്ടുപേര്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിലെ അംഗങ്ങളാണ്. ട്രംപിന്റെ സുപ്രീം കോര്‍ട്ട് നോമിനിയായ എമി കോണി ബാരറ്റിനെ ഇലക്ഷനു മുന്‍പ് തന്നെ സെനറ്റില്‍ എത്തിക്കണമെന്നുള്ള വാശി ഇനി സാധ്യമാക്കാന്‍ ഇടയില്ല.
ഒക്ടോബര്‍ 12 ന് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇരിക്കുമ്പോഴാണ് സെനറ്റര്‍മാര്‍ക്കും ട്രംപിനും രോഗം പിടിപ്പെട്ടത്.
2.2 ട്രില്യണ്‍ ഡോളറിന്റെ സമാശ്വാസ പാക്കേജ്വ്യക്തികള്ക്കും ബിസിനസുകള്‍ക്കും സംസ്ഥാന - ലോക്കല്‍ ഗവണ്മെന്റുകള്ക്കും വേണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി പാസാക്കിയിരുന്നു. എന്നാല്‍ , സെനറ്റിനെ നിയന്ത്രിക്കുന്ന റിപ്പബ്ലിക്കന്മാര് അതിനെ എതിര്‍ത്തു. രോഗവ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത്അടുത്ത മീറ്റിംഗ് ഒക്ടോബര്‍ 19 ലേക്ക് നീട്ടിവച്ചിരിക്കുകയാണ്.