ഹ്യൂസ്റ്റണ്: കേരള റൈറ്റേഴ്സ് ഫോറം (യു. എസ്. എ) സെപ്തംബര് 27, 2020 ഞായറാഴ്ച വീഡിയോ കോൺഫറൻസ് മുഖേന കോവിഡിന്റെ സാമൂഹ്യവും സാമ്പത്തികവുമായ വശങ്ങളെക്കുറിച്ചു ചർച്ച നടത്തി. ഡോക്ടർ മാത്യു വൈരമണ്ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസഫ് പൊന്നോലി “കോവിഡ് ഇനിയും എന്ത്” എന്ന വിഷയത്തെക്കുറിച്ച് ലേഖനം അവതരിപ്പിച്ചു. മാത്യു കുരവക്കൽ, സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചു പ്രഭാഷണം നടത്തി.
ഫെബ്രുവരി 2020 മുതൽ കഴിഞ്ഞ എട്ടു മാസങ്ങളായി 188 ലോകരാഷ്ട്രങ്ങളെ കോവിഡ് മഹാമാരി മുൾമുനയിൽ നിർത്തിയിരിക്കുന്നു. സെപ്തംബര് 2020 കണക്കനുസരിച്ചു ലോകം മുഴുവൻ 33 മില്യൺ ആൾക്കാർ രോഗബാധിരരായിട്ടുണ്ട്, 1 മില്യൺ ആൾക്കാർ മരിച്ചിട്ടുണ്ട്. അമേരിക്കയിൽതന്നെ 7 മില്യൺ ആൾക്കാരെ കോവിഡ് ബാധിച്ചിട്ടുണ്ട്, രണ്ടു ലക്ഷത്തിലധികം ആൾക്കാർ മരിച്ചിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് ബാധിച്ച അഞ്ച് മില്യൺ ആൾക്കാരിൽ ഒരു ലക്ഷത്തോളം ആൾക്കാർ മരിച്ചിരിക്കുന്നു. ആഗോള മരണ നിരക്ക് 3% ആണ്. ഈ ലോക്ക് ഡൗൺ അവസ്ഥ മാറി സാമാന്യ ജീവിതത്തിലേക്ക് തിരിച്ചുവരാൻ എന്ന് സാധിക്കും കോവിഡ് നേരിടാൻ എന്ത് ചെയ്യണം മുതലായ വിഷയങ്ങൾ അദ്ദേഹം പ്രതിപാദിച്ചു.
കോവിഡിന്റെ രോഗലക്ഷണങ്ങൾ, പരിശോധന സംവിധാനം, ചികിത്സ, വാക്സിൻ, പ്രതിരോധ മുറകൾ, കോവിഡ് പഠിപ്പിച്ച പാഠങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചതിനുശേഷം ഇനിയുമെന്ത് എന്ന ചോദ്യത്തിന് ഉത്തരമായി കോവിഡിനെ പറ്റിയുള്ള അകാരണമായ ഭീതി അസ്ഥാനത്താണെന്നും, മരണനിരക്ക് 3% മാത്രം ആയ സാഹചര്യത്തിൽ പ്രതിരോധ വാക്സിൻ, ചികിത്സിക്കാനുള്ള മരുന്നുകളും പരിശോധനയ്ക്കുള്ള സംവിധാനങ്ങളും പരക്കെ ലഭ്യമാകുകയും, സാമൂഹ്യ വ്യാപനം കുറയുകയും ചെയ്താൽ നമുക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാമാരികൾ ഇനിയും വരും, അവയെ ചെറുക്കാനുള്ള പ്രതിരോധ ശക്തി നാം വളർത്തിയെടുക്കേണ്ടതായിട്ടുണ്ട്
ശ്രീ മാത്യു കുരവയ്ക്കൽ കോവിഡിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വിശകലനം ചെയ്തു. അമേരിക്കയിൽ കോവിഡ് ലോക്ക് ഡൌൺ മൂലം ഉൽപാദനം കുറഞ്ഞു, കാർ വിപണി സ്തംഭിച്ചു, അമേരിക്കൻ ഫാക്ടറികൾ നിശ്ചലമായി, പെട്രോളിയം ഉല്പാദനം നിലച്ചു, തൊഴിലില്ലായ്മ ക്രമാതീതമായി വർദ്ധിച്ചു, കേരളത്തിലേക്കുള്ള പ്രവാസികളുടെ പണമയയ്ക്കല് കുറഞ്ഞു, കേരളം ഇന്ന് ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നു. ലോകം മുഴുവനും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ലോക സമ്പദ്ഘടന തന്നെ കോവിഡിന്റെ ആഘാതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ടോക്കിയോ സമ്മർ ഒളിമ്പിക്സ് 2021 ലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. കോവിഡ് മൂലം ഒരു ആഗോള സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഈ സാമ്പത്തിക പ്രതിസന്ധിക്ക് പ്രതിവിധി എന്നുള്ള നിലയിൽ ലോകരാഷ്ട്രങ്ങൾ കൂടുതൽ ഏകോപന ശ്രമങ്ങൾ നടത്തേണ്ടതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡിൻറെ ചില നല്ല വശങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. വൈറസിനെ നേരിടാൻ മരുന്നുകൾ കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ പുതിയ ഗവേഷണ മേഖലകൾ തുറന്നുവെച്ചു. ഉൽപ്പാദന രംഗത്ത് റോബോട്ടുകളുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചു. ടെക്നോളജിയുടെ ഉപയോഗം വർദ്ധിച്ചു. ആഡംബരങ്ങൾ ഇല്ലാത്ത ജീവിതം, വിവാഹങ്ങൾ, ആഘോഷങ്ങൾ മുതലായവക്കുള്ള അനാവശ്യ ചിലവുകൾ കുറയ്ക്കുന്നതിന്റെ പ്രാധാന്യം നമ്മൾ മനസ്സിലാക്കി. എന്തും വരട്ടെ. നേരിടാം എന്ന സന്ദേശത്തോടെ അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചു.
തുടർന്നു നടന്ന ചർച്ചയിൽ മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, ഷാജിപാംസാര്ട്ട്, ഡോക്ടർ മാത്യു വൈരമണ്, എ.സി. ജോർജ്, ജോൺ മാത്യു, ജോൺ കുന്തറ, ഈശോ ജേക്കബ്, ജോസഫ് തച്ചാറ, കുര്യൻ മ്യാലിൽ, മേരി കുരുവയ്ക്കൽ, ഗ്രേസി നെല്ലിക്കുന്ന്, ബോബി മാത്യു, മാത്യു കുരവയ്ക്കൽ, ടി. ജെ ഫിലിപ്പ്, റവ. തോമസ് അമ്പലവയൽ, ഡോക്ടർ അതുൾ കൃഷ്ണ, ജോൺ തൊമ്മൻ, ജോസഫ് പൊന്നോലി എന്നിവർ സജീവമായി പങ്കെടുത്തു. ശ്രീ ജോൺ തൊമ്മന്റെ “ഉവാപ്പി” എന്ന ചെറുകഥയെക്കുറിച്ചുള്ള ചർച്ചയും നടന്നു,
ഡോക്ടർ മാത്യു വൈരമണ് മോഡറേറ്ററായിരുന്നു. ദേവരാജ് കുറുപ്പ് കാരാവള്ളിൽ സ്മാരക അവാർഡിനുള്ള കവിതകൾ ഒക്ടോബര് 31, 2020 നകം ശ്രിജോൺ മാത്യുവിന് അയച്ചു കൊടുക്കേണ്ടതാണ് (johnmathew102@yahoo.com) എന്ന് ഭാരവാഹികൾ അറിയിച്ചു. ട്രഷറർ മാത്യു മത്തായി നന്ദി രേഖപ്പെടുത്തി. അടുത്ത മീറ്റിംഗ് ഒൿടോബർ 18 , 2020 ഞായറാഴ്ച നാലുമണിക്ക് വീഡിയോ കോൺഫ്രൻസ് മുഖേന നടക്കുന്നതായിരിക്കും എന്ന് ജോൺമാത്യു പ്രോഗ്രാം കോഡിനേറ്റർ അറിയിച്ചു.