നീ
എന്റെ സ്നേഹത്തെ ഭയപ്പെടരുത്;
അതു നിന്നിൽനിന്നും
ഒന്നും ആഗ്രഹിക്കുന്നില്ല.
നീ
എന്റെ സൗഹൃദത്തെ സന്ദേഹിക്കരുത്;
അതു നിന്നെ
സ്വന്തമാക്കണം എന്നാഗ്രഹിക്കുന്നില്ല.
ഒരിക്കൽ
ഒരിരുണ്ട രാത്രിയിൽ
ദേവതകൾ കടന്നുവന്ന്
എന്റെയുള്ളിൽ കുറേ
സ്നേഹത്തെ നിക്ഷേപിച്ചു.
ഞാനുറങ്ങുമ്പോഴായിരുന്നൂ
ഈ സ്നേഹദാനം.
ഉണർന്നപ്പോൾ
ഹൃദയം കരകവിഞ്ഞൊഴുകുന്ന
സ്നേഹപ്രവാഹം !
ദുഖിതരും ഏകാകികളും
വന്നതു തട്ടിപ്പറിച്ചു.
എന്നിട്ടും ബാക്കിയായ സ്നേഹത്തെ
ഞാൻ ചഷകങ്ങളിൽ പകർത്തി.
വിസ്തൃതമായ ആകാശത്തിനു ചുവട്ടിലൂടെ,
തുറസ്സായ മൈതാനങ്ങളിലൂടെ
വിജനമായ പാതയോരങ്ങളിലൂടെ
ഞാനലഞ്ഞു കൊണ്ടേയിരിക്കുന്നു.
കയ്യിൽ തുളുമ്പിയൊഴുകുന്ന പാനപാത്രം !
നിനക്ക്
എന്റെ സ്നേഹത്തെപ്പറ്റി
കുറ്റബോധമരുത്.
മറ്റൊരാളുടേത് മടക്കി വാങ്ങിയല്ല
നിനക്കു നീട്ടുന്നത്.
പാഴായിപ്പോകുന്ന സ്നേഹത്തെപ്പറ്റിയും
തുളുമ്പിയൊ ഴുകുന്ന പാനപാത്രത്തെപ്പറ്റിയും
നിന്നോടു ഞാൻ പറഞ്ഞിരുന്നില്ലേ?
എനിക്കു നിന്നോടു
ചില കാര്യങ്ങൾ വ്യക്ത മാക്കണമെന്നുണ്ട് :
എന്നെങ്കിലും നീ
എന്റെയടുത്തു വരുന്നുവെങ്കിൽ
ഒരു രാജാവ്
ദാസ്സിയേക്കാണാൻ വരുന്ന
ഭാവം അരുത്.
എനിക്കു നിന്റെ പക്കൽനിന്നു
കരമൊഴിവായ് ഭൂമിയോ,
ചാർത്തിവാങ്ങാൻ നാട്ടുരാജ്യങ്ങളോ
ആവശ്യമില്ല.
ഭക്തനു ദർശനം നൽകുന്ന
ദൈവത്തിന്റെ ഭാവവും
അരുത്.
എനിക്കു നിന്നോടു
ചോദിച്ചുവാങ്ങാൻ
വരദാനങ്ങളൊന്നുമില്ല.
നിന്റെ തേജസ്സിനാൽ
നിറക്കാൻ തക്ക
ഹൃദയദാരിദ്ര്യവുമെനിക്കില്ല.
ഒരു സമ്രാട്ട് സമ്രാട്ടിനോടെന്നപോൽ ,
ഒരു സ്നേഹിതൻ സ്നേഹിതനോടെന്നപോൽ,
സമഭാവത്തോടെ നീ വരിക !
ഒരു പുല്ലാംകുഴൽ, രാഗത്തെ
തേടുമ്പോലെയോ.
ഒരു ചോദ്യം, ഉത്തരത്തെ
തിരയുംപോലെയോ
അനായസമാവട്ടെ, അത് !
(സമാഹാരം : "വാക്കുകൾ ചേക്കേറുന്നിടം")