നാട്ടിൽ വീടും വസ്തുവും മനസില്ലാ മനസോടെ ഉപേക്ഷിച്ചാണ് അമേരിക്കൻ മലയാളികളിൽ പലരും ഇവിടെയെത്തുക. വളരെ വിശ്വസ്തരായ സേവകരെ വച്ച് ജനിച്ച വീടും മണ്ണുമൊക്കെ സംരക്ഷിക്കുന്നവരും ഉണ്ട്.അത്തരത്തിൽ ജന്മം കൊണ്ട വീടും അതോടൊപ്പം കിടക്കുന്ന വിശാലമായ പറമ്പും സംരക്ഷിക്കുന്ന വ്യക്തിയാണ് ഫോമാ പ്രസിഡൻ്റ് ഫിലിപ്പ് ചാമത്തിൽ .വീടും പറമ്പും നോക്കാനേൽപ്പിച്ച ആളിനോട് കഴിഞ്ഞയാഴ്ച്ച ഒരു നാട്ടുകാരൻ വന്ന് ചോദിക്കുന്നു..
"രാജുവിൻ്റെ (ഫിലിപ്പ്) കുടുംബവീട്ടിൽ മൂന്ന് ആനയും നാലഞ്ച് പാപ്പാൻമാരും നിൽക്കുന്നല്ലോ.ജോസഫ് ചേട്ടൻ പറഞ്ഞിട്ടാണോ അവിടെ ആനയെ കയറ്റിയത് " എന്ന്.
അല്ലന്ന് ജോസഫ് ചേട്ടൻ.രണ്ട് ദിവസം മുൻപ് പോയി എല്ലാം നോക്കി വന്നതാണല്ലോ."
ജോസഫ് ചേട്ടൻ ഫിലിപ് ചാമത്തിലിന്റെ കുടുംബവീട്ടിൽ എത്തുമ്പോൾ വിശാലമായ പറമ്പിൽ മൂന്ന് ആന. പറമ്പിൽ ആനയ്ക്കുള്ള ഭക്ഷണം പനമ്പട്ട. പാപ്പാൻമാർ കുടുംബ വീട്ടിൽ വിശ്രമിക്കുന്നു
"ആര് പറഞ്ഞിട്ടാണ് ഈ പറമ്പിൽ ആനയെ കയറ്റിയത് "
"പാപ്പാൻമാർ കൂസലില്ലാതെ പറഞ്ഞു "അത് ജോസഫ് ചേട്ടൻ പറഞ്ഞിട്ടാ.ഈ പറമ്പ് നോക്കുന്ന ജോസഫ് ചേട്ടൻ "
"ഞാനാണ് ജോസഫ്.ഞാൻ അറിയാതെ നിങ്ങൾ എങ്ങനെ ഇവിടെ കയറി. ".
പാപ്പാൻമാർ വീട് തുറന്ന് ഒരു ദിവസം പാചകവും നടത്തിക്കഴിഞ്ഞു. വീട്ടിലേക്കുള്ള കറണ്ടിൻ്റെ കമ്പി പൊട്ടിക്കിടന്നത് ഇലക്ട്രിസിറ്റി ആപ്പീസിൽ പോയി ആളെ കൊണ്ടുവന്ന് കറണ്ട് കൊണ്ടുവരാനും പാപ്പാൻമാർ മാന്യത കാട്ടി.ആരറിയാതെ?
ഉടമസ്ഥൻ അറിയാതെ.അല്ലങ്കിൽ നോട്ടക്കാരൻ അറിയാതെ .
ജോസഫ് ചേട്ടൻ ഫിലിപ്പ് ചാമത്തിലിനെ വിളിക്കുന്നു. അദ്ദേഹം തനിക്ക് പരിചയമുള്ള ഐജി മുതൽ താഴോട്ട് പല പോലീസ് ഉദ്യോഗസ്ഥരേയും വിളിക്കുന്നു. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും രണ്ട് ആനകൾ സ്ഥലം വിട്ടു. ഒരാന ബാക്കിയുണ്ട് .
ആന മുതലാളിമാർ അമേരിക്കയിലുള്ള ആനപ്രേമികളെ വിളിക്കുന്നു. ആനപ്രേമികൾ ചാമത്തിലിനെ വിളിക്കുന്നു. ആകെ ഫോൺ വിളി മയം.
ഇതിനിടയിൽ ഫോമാ പ്രസിഡൻ്റ് പോലീസിനോടും, ഇടനിലയ്ക്ക് വന്നവരോടും ,സുഹൃത്തുക്കളോടുമൊക്കെ ചോദിച്ച ഒരു ചെറിയ ചോദ്യമുണ്ട്.
" അന്യൻ്റെ ഭൂമിയിൽ അതിക്രമിച്ച് കയറുന്നത് തെറ്റ്. പിന്നെ ആളുകൾ താമസമില്ലാത്തയിടത്ത് ആനയെ ഒരു ദിവസം കെട്ടിയിട്ടു എന്ന് വയ്ക്കുക. പക്ഷെ അവിടെയുള്ള വീട് തുറന്ന് പാചകം ചെയ്യുക ,മദ്യപിക്കുക, കറണ്ട് കണക്ഷൻ പുന: സ്ഥാപിക്കുക ഒക്കെ നിയമപരമായി തെറ്റല്ലേ "
തെറ്റാണന്ന് സമ്മതിക്കുകയേ ആന മുതലാളിമാർക്ക് രക്ഷയുണ്ടായിരുന്നുള്ളു. ജനിച്ച വീടുമായുള്ള ആത്മബന്ധം നമുക്കെല്ലാം ഉണ്ട്. പ്രവാസികളിൽ പലരും നാട്ടിൽ പുതിയ വീടു വയ്ക്കുമ്പോൾ പഴയ വീട് കളയും.പക്ഷെ ഞാൻ പഴയ വീട് അതു പോലെ സൂക്ഷിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് വീടും പരിസരവും വൃത്തിയാക്കാനും ശ്രദ്ധിക്കാനും ആളെയും വച്ചിട്ടുണ്ട്. എന്നിട്ടുപോലും ഇങ്ങനെ സംഭവിച്ചു.
ഫിലിപ് ചാമത്തിൽ പറയുന്നു.
ആനകൾക്ക് മദമിളകുകയോ മറ്റോ സംഭവിച്ചിരുന്നു എങ്കിൽ ഈ കഥ വേറൊരു കഥയായി മാറുമായിരുന്നു എന്നത് മറ്റൊരു സത്യം.
ഫോമാ പ്രസിഡൻ്റ് ആയതു കൊണ്ടും അത്യാവശ്യം ബന്ധങ്ങൾ ഉള്ളതുകൊണ്ടും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ആനയേയും പാപ്പാൻമാരേയും പെരുമ്പാവൂർക്ക് പമ്പ കടത്താൻ പറ്റി എന്ന ആശ്വാസത്തിലാണ് ഫോമാ പ്രസിഡൻ്റ്.
ഒപ്പം അദ്ദേഹം ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നു.
"ഇതൊരു ചെറിയ സംഭവമായി തോന്നുന്നില്ല. ഒരു പക്ഷെ ഞാനറിഞ്ഞില്ല എന്നിരിക്കട്ടെ .വീടു കയ്യേറിയവർ മദ്യപിച്ച് വഴക്കിട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയാലും കുരുങ്ങുന്നത് നമ്മളാ വില്ലേ. പ്രവാസി മലയാളിയുടെ വീട്ടിലെ പ്രശ്നങ്ങൾ ആകുമ്പോൾ പിന്നീട് നാട്ടാർക്കും പോലീസിനും ചാകരയാവും. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതാണന്ന് കരുതണ്ട. നാട്ടിൽ വീടും പറമ്പും ഉപേക്ഷിച്ച് വരുമ്പോൾ ഇത്തരം ചില വിഷയങ്ങളെ കൂടി അഭിമുഖീകരിക്കേണ്ടി വരുന്നു.
കൊറോണക്കാലം ലോകം മുഴുവൻ അവനവൻ്റെ ഇടങ്ങളിലേക്ക് ചേക്കറുമ്പോൾ നാട്ടിൽ സെറ്റിലായ നമ്മുടെ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ അനാഥമായ നമ്മുടെ ഭൂമിയിൽ ഒരു സംയോജിത കൃഷിരീതിയൊക്കെ പരീക്ഷിക്കാവുന്നതല്ലേ .. നമ്മൾ ജനിച്ചു വളർന്ന മണ്ണിനെ നമുക്ക് സമ്പുഷ്ടമാക്കാം. അത്തരം ആശയങ്ങൾ കൂടി സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടാവട്ടെ എന്നും അദ്ദേഹം ആഗ്രഹിക്കുകയും സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു...
നല്ല ആശയമാണ് .....ചിന്തിക്കാവുന്നതാണ്.