കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ വൈകിപ്പിക്കാന്‍ കോടതിയെ സമര്‍ത്ഥമായി കബളിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. താന്‍ താമസിക്കുന്ന സ്ഥലം കണ്ടെയ്മെന്റ് സോണിലാണെന്നും കേരളത്തിലേക്കുള്ള യാത്രയ്ക്ക് അധികൃതര്‍ അനുമതി നല്‍കിയില്ലെന്നുമാണ് ഹാജരാകാതിരുന്നതിന് കാരണമായി ബിഷപ് ഫ്രാങ്കോയുടെ അഭിഭാഷകന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചത്.
എന്നാല്‍ ഈ വാദങ്ങള്‍ വ്യാജമാണെന്ന് ജലന്ധറില്‍ നിന്ന് 'ദ ട്രിബ്യൂണ്‍' ദിനപത്രം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. ജലന്ധര്‍ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത് സിവില്‍ ലൈന്സ്മേഖലയിലാണ്. ആ മേഖല ഇതുവരെ കണ്ടെയ്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'കുറഞ്ഞത് അഞ്ച് കൊവിഡ് കേസുകള്‍ എങ്കിലും റിപ്പോര്‍ട്ട് ചെയ്താലേ ഒരു പ്രദേശം കണ്ടെയ്മെന്റ് സോണ്‍ ആയി പരിഗണിക്കൂ. എന്നാല്‍ സിവില്‍ ലൈന്സില് ിതുവരെ അത്തരം സോണായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന്' ജലന്ധര്‍ സിവില്‍ ഹോസ്പിറ്റല്‍ ഡോ. ഹരീഷ് ഭരദ്വാജ് പറഞ്ഞു.
കോടതിയില്‍ ഹാജരാകുന്നതിന് കേരളത്തിലേക്ക് പോകാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയെങ്കിലും ലഭിച്ചില്ലെന്ന് രൂപത പി.ആര്.ഒ ആയ ഫാ.പീറ്റര്‍ ദിനപത്രത്തോട് പറഞ്ഞത്. എന്നാല്‍ അത്തരമൊരു അപേക്ഷ തനിക്ക ലഭിച്ചിട്ടില്ലെന്നാണ് ജലന്ധര്‍ ജില്ലാ കലക്ടര്‍ ഗണ്‍ശ്യാം തോറി വ്യക്തമാക്കിയതെന്നും ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജലനഎധര്-ഒന്ന് എസ്.ഡി.എം ഡോ. ജാല് ഇന്ദര്‍ സിംഗും ഇക്കാര്യം സ്ഥിരീകരിച്ചു.
ഇതോടെ പുതിയ വിശദീകരണവുമായി ഫാ.പീറ്റര്‍ രംഗത്തെത്തി. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനെ ജൂണ്‍ 29, 30 തീയതികളില്‍ തങ്ങള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ സന്ദര്‍ശിച്ചിരുന്നു. ഇദ്ദേഹത്തിന് പിന്നീട് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ തങ്ങളും പ്രദേശത്തെ സിവില്‍ ഹോസ്പിറ്റലില്‍ പരിശോധനയ്ക്ക് വിധേയമായെന്നും പരിശോധന ഫലം കാത്തിരിക്കുകയാണെന്നൂം ഫാ.പീറ്റര്‍ പറയുന്നു. എന്നാല്‍ ബിഷപ് ഫ്രാങ്കോ വിചാരണ കോടതിയില്‍ ഏതെങ്കിലും കാര്യങ്ങള്‍ ബോധിപ്പിച്ചതായി തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന് മന്ദീപ് സച്ച്ദേവ് പറയുന്നത്.
ഈ മാസം ആദ്യം വിചാരണയ്്ക്കായി ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ നിരത്തി ഫ്രാങ്കോ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ ഈ മാസം 13ന് ഹാജരാകാന്‍ കോടതി ഫ്രാങ്കോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, ബിഷപ്പിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. വിചാരരണ നേരിടാന്‍ തക്ക തെളിവുകള്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.