സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. സ്വർണ്ണക്കടത്ത് കേസ് അതീവ ഗൗരവകരമായാണ് കേന്ദ്ര സർക്കാർ കാണുന്നത്.
സർക്കാരിലെ ഉന്നതന്റെ പങ്ക് പുറത്തുവന്നിട്ടും കൈകഴുകി രക്ഷപെടാൻ ശ്രമമാണ്. സംസ്ഥാനസർക്കാരും ഏജൻസികളും എന്തുചെയ്തെന്നും മുരളീധരൻ ചോദിച്ചു.
സ്വർണ്ണക്കടത്ത് കേസിന് പിന്നിലുള്ള എല്ലാവരെയും പുറത്തു കൊണ്ടുവരും. വിമാനത്താവളം കേന്ദ്ര സർക്കാരിന്റെ കീഴിലായതുകൊണ്ടാണ് ഇവരെ പിടിച്ചത്. കസ്റ്റംസിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ പറയുന്നതല്ല മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടത്. ഇതിൻറെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞ് മാറാനാകില്ലെന്നും വി മുരളീധരൻ പറഞ്ഞു.
കള്ളക്കടത്തുകാരിക്ക് നയതന്ത്രപ്രതിനിധിയുടെ മേലങ്കി ചാർത്തിയ ആളാണ് സ്പീക്കർ. കരാർ ജീവനക്കാരി എങ്ങനെ പൊതുപരിപാടികളുടെ സംഘാടകയായെന്നും മന്ത്രി ചോദിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന വ്യക്തി എങ്ങനെ സുപ്രധാന പദവിയിലെത്തി. എം.ശിവശങ്കരന്റെ ഇടപാടുകൾ അറിയാതിരുന്നത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.