ഒറ്റമരമായിരുന്നു
വേരുകളാഴത്തിലാഴ്ത്തി-
യങ്ങഗാധഗർത്ത -
ത്തിലാണ്ടുപോയ്ച്ചെന്ന്
രാവിൽ
ശാന്തതയിൽ
ഭൂമിതൻ ഗർഭപാത്രത്തിലെന്റെ
വിത്തുകൾ പാകി ഞാൻ..
കാത്തിരിക്കെയൊരുനാൾ
ഭൂമിയുടെ മാറു ചുരന്നൂറിയ
മുലപ്പാൽ നുണഞ്ഞുകൊണ്ടൊരു ചെറുനാമ്പു മുളപൊട്ടി...
ചെറുവേരുകൾ
തളിരിലലകൾചൂടി
സൂര്യകിരണമേറ്റു തുടിച്ചു , മെല്ലെയതു
പുഷ്പിക്കുവാൻ തുടങ്ങി..
പൂത്തുലഞ്ഞു
ചുറ്റിലും നവ്യ സുഗന്ധം പരത്തി..
വിത്തുകളനവധി നാളെയുടെ വാഗ്ദാനം പോൽ
ചിതറിത്തെറിച്ചതു വീണ്ടും
നാടിന്റെ നാനാദിക്കിലും
വളർന്നു പുഷ്പിക്കുന്നു
തായ്മരം ഞാൻ
ചിതലിച്ചു,വേരറ്റു വീണു
പോയീടിലും
ഞാൻ പകർന്നേകിയ
ജീവിത പാഠങ്ങൾ ചുറ്റുമുണ്ട്
ഒറ്റമരമല്ലിന്നു ഞാൻ ...